Monday, August 5, 2013
Friday, April 26, 2013
Wednesday, March 20, 2013
കീറിപ്പോയ ഒരാകാശം - കഥ
രാജു ഇരിങ്ങൽ
ഇനിയെങ്കിലും വളരെ അടുക്കും ചിട്ടയോടും ജീവിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചത് സുഗന്ധി ഗര്‍ഭിണിയാണെന്നറിഞ്ഞതു മുതലാണ്.
ഒരു അച്ഛനാകാന്‍ പോകുന്നു..... സുഗന്ധി ഒരമ്മയാകാന്‍ പോകുന്നു...... തനിക്ക്
ഒരു മകന്.... അല്ലെങ്കില്‍ ഒരു മകള്‍....അയാളുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി.
മുകളില്‍
കൊടുത്തിരിക്കുന്ന വാക്കുകള്‍ ഒരു കഥയുടെ ആദ്യഭാഗങ്ങളല്ല. അവസാനത്തെ ഭാഗവുമല്ല.
ജീവിതം തുടങ്ങുമ്പോള്‍ തരുന്ന പ്രതീക്ഷയുടെ ഒരു വിളക്കുവയ്ക്കലുകള് മാത്രമാണ്. ഈ
കഥയില്‍ അച്ഛനും അമ്മയും ഒരു ദ്വീപാണ്.
മകന് മറ്റൊരു ദ്വീപ്.
മരുമകള്‍ വേറൊരു ദ്വീപ്.
നമുക്കറിയാം ദ്വീപുകള്‍ സൃഷ്ടിക്കപ്പെടുകയോ പ്രകൃത്ത്യാല്‍ ഉണ്ടാവുകയോ ആണ്. എങ്ങിനെ ആയാലും ഓരോരു കാരണങ്ങളാല്‍
ദ്വീപുകളൊക്കെയും കടലിന്റെ ഭാഗമൊ കരയുടെ ഭാഗമോ ആകേണ്ടത് തന്നെ. ഈ കഥയിലെ ദ്വീപുകള്‍
കരയാകുമൊ കടലാകുമൊ? കീറിപ്പോയരാകാശത്തെ നമുക്കൊന്ന് അറിയാന്‍ ശ്രമിക്കാം. കൂട്ടിയോജിപ്പിക്കാന്‍ പറ്റിയില്ലെങ്കിലും...ഒരു
കാര്യം കൂടി പറയട്ടെ. കഥയുടെ അവസാന ഭാഗം വായിച്ച് കഴിഞ്ഞാല്‍ കഥയുടെ ആദ്യ ഭാഗം
ഒന്നു കൂടി വായിക്കാന്‍ മറക്കരുത്.
ഓരോ
ദിവസവും രഘുരാമന് പോസ്റ്റോഫിസില്‍ രാവിലെയും ഉച്ചയ്ക്കും പോവുക പതിവാണ്. അത് മാത്രമല്ല അച്ഛന് ഇന്റര്‍നെറ്റ്
ഉപയോഗിക്കാനും അറിയാം. അതു കൊണ്ട് തന്നെ ദിവസവും ഇ- മെയില്‍ ചെക്ക് ചെയ്യുകയും
പതിവാണ്. എന്തെങ്കിലും ഒരു വിവരം, അത്
രഘുരാമന് കിട്ടിയേ മതിയവുകയുള്ളൂ. ഉലയുന്ന മനസ്സ് ശാന്തമായിട്ട് ഒരു വര്‍ഷം
കഴിഞ്ഞിരിക്കുന്നു. പോസ്റ്റോഫീസില്‍ നിന്ന് തിരിച്ചു വരുമ്പോള്‍ കാഞ്ഞിരത്തും
വളവില്‍ വച്ചാണ് പോസ്റ്റ്മാന് ഗോവിന്ദനെ രഘുരാമന് കാണുന്നത്. ആദ്യം അയാളുടെ
മനസ്സില്‍ വന്നത്, അതയാൾ തെല്ലുറക്കത്തെ
തന്നെ മന്ത്രിച്ചു . “ ഡീഗോ ഗാര്‍ഷ്യ
ഒരു ദ്വീപ് അല്ല” എന്തിനാണ് രഘുരാമന് ഇങ്ങനെ ഒരു ബന്ധവുമില്ലാത്ത ചിന്തകള്‍
വന്നതെന്ന് കഥയുടെ അവസാനമാകുമ്പോള്‍ മാത്രമേ വായനക്കാര്‍ക്ക് മനസ്സിലാവുകയുള്ളൂ.
അക്കാഡമി അവാര്‍ഡ് ജേതാവും നോവലിസ്റ്റുമായ ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘
മഞ്ഞ വെയില് മരണങ്ങളിലെ പ്രധാനപ്പെട്ട ഒരു ദ്വീപാണ് ഡീഗോ ഗാര്‍ഷ്യ. രഘുനാഥന് ഈ
നോവല്‍ രണ്ട് തവണ രാഷ്ട്രീയമായും അല്ലാതെയും വായിച്ച് നോക്കിയിട്ടുണ്ട്. അതിനു
ശേഷമാണ് പോസ്റ്റ് മാന്‍ ഗോവിന്ദനെ കാണുമ്പോള്‍ ഇങ്ങനെ ഒരു ചിന്തവരുന്നതെന്ന് അയാള്‍ക്ക്
അറിയാം. പോസ്റ്റുമാന് ഗോവിന്ദന് കത്ത് കയ്യില്‍ വച്ചപ്പോള്‍ കിഴക്ക്ന് വെനീസിലെ കപ്പലോട്ടക്കാരുടെ
നാട്ടിലെ പേരറിയാത്ത ദ്വീപിലകപ്പെട്ടതു പോലെ തീര്‍ത്തും ഒറ്റയ്ക്കായിപ്പോയീ
രഘുനാഥന്...
അടക്കി
വച്ച മഹാമൌനത്തിലൊരു വിറയല്‍. തലകറക്കം പോലെ...വേഗം തന്നെ അടുത്തുള്ള ബസ്
വെയിറ്റിങ്ങ് ഷെല്‍ട്ടറിലേക്ക് കേറി ഇരിന്നു രഘുരാമന്. ആരും അപ്പോഴവിടെ
ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് പന്ത്രണ്ടരയുടെ ‘പ്രശാന്തി’ ബസ്സ് വരേണ്ടതാ. മൂന്നാം
വളവിലെ കൂട്ടിയിടിക്ക് ശേഷം പ്രാശാന്തി ബസ്സ് കട്ടപ്പുറത്ത് കേറ്റി
വച്ചിരിക്കുകയായിരുന്നു.. വീട്ടിലെത്തി സമാധാനത്തോടെ കത്തെടുത്ത് വായിക്കാനുള്ളത്ര ക്ഷമയൊന്നും
രഘുരാമനില്ല. രഘുരാമനെന്നല്ല ആ സ്ഥാനത്ത് ആരായാലും അങ്ങിനെ തന്നെ ആയിരിക്കും. വിറയ്ക്കുന്ന
കൈകളോടെ കത്ത് തുറന്ന് വായിക്കും മുമ്പ് വായനക്കാരുടെ അറിവിലേക്ക് രഘുരാമന്റെ ഒരു വര്‍ഷം മുമ്പ് വരെയുള്ള ജീവിതത്തിന്റെ
ഒഴുക്കിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത്
അത്യാവശ്യം തന്നെ.
പ്രണയത്തെ കുറിച്ച്:
ഒരു
ഒളിച്ചോട്ടത്തിന് സന്നദ്ധമല്ലാത്തതു കൊണ്ട് രഘുരാമന്റെയും സുഗന്ദ്ധിയുടേയും
സമാഗമത്തിനായുള്ള
നെട്ടോട്ടങ്ങള്‍ക്കൊടുവില്‍ എന്തു സംഭവിക്കുമെന്ന് നമുക്കറിഞ്ഞുകൂട. എങ്കിലും
അവരുടേത് ഒരു സാധാരണ പ്രേമം എന്നു പറയാന്‍ ഒരിക്കലും പറ്റില്ല. നമുക്ക് പ്രേമിക്കാമെന്ന്
പറയുകയോ..പരസ്പരം പ്രേമിക്കുന്നുവെന്ന് ഭാവിക്കുകയോ പോലും ചെയ്തിട്ടില്ലെന്ന് രണ്ടു
പേരും സമ്മതിക്കുന്നു. പിന്നെങ്ങിനെ രണ്ടു പേരും ഇങ്ങനെ ഒരു ബന്ധത്തിന് തുടക്കമായെന്ന് വായനക്കാരില്‍ സംശയം ജനിപ്പിക്കും. എന്നാല്‍ സംശയത്തിന് സ്ഥാനമേയില്ല. രണ്ടു പേരുടേയും സുഹൃത്തുക്കള്‍
വഴിതന്നെയാണ് പതിവ് ഗോസിപ്പ് പോലെ പരസ്പരമറിഞ്ഞത്.
രഘുരാമന്റെ
ഏറ്റവും അടുത്ത കൂട്ടുകാരനായ ഷൈനിപ്പ് എന്ന് ചുരുക്കത്തില്‍ വിളിക്കുന്ന ലോലപ്പന്
പറഞ്ഞത് അവര്‍ രണ്ടുപേരും ആദ്യമായി കാണുമ്പോള്‍ ഞാനും കൂടെ ഉണ്ടായിരുന്നു എന്നാണ്.
അന്ന്
രണ്ടു പേരും ചിരിച്ചതു പോലുമില്ല. പിന്നെ ഞാന്‍ സൌകര്യത്തില് മാറിയപ്പോള്‍ രണ്ടു
പേരും കെട്ടിപ്പിടിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും (ഷൈനിപ്പ് ആഗ്രഹിച്ചെന്ന് സാരം)
ഒന്നും നടന്നില്ല. മര്യാദയ്ക്ക് രണ്ട് കൊച്ചു വര്‍ത്തമാനം പോലും ചെയ്തില്ല. കൊച്ചു
പുസ്തകം വായിച്ച് മാത്രം ശിലമുള്ള് ലോലപ്പന് പല ആഗ്രഹങ്ങളുമുണ്ടായിരുന്നു അവരുടെ
ആദ്യ സമാഗമത്തിന് എന്നിട്ടും സ്നേഹമുദ്രകള്‍ കണ്ണുകള്‍ കൊണ്ടും കാലുകള്‍കൊണ്ട് കളം
വരച്ചും അവര്‍ ആദ്യ സംഗമം അവിസ്മരണീയവുമാക്കിത്തീര്‍ത്തു എന്നാണ്
പാര്‍ട്ടി സഖാക്കളോടും അതു പോലെ സിറ്റി ചാനലുകാരോടും വീരവാദം പോലെ ഷൈനിപ്പ്
പറഞ്ഞിരുന്നത്. ഗോസിപ്പുകള്‍ ഉണ്ടാക്കുകയും അത് വിശ്വസനീയമായി പറഞ്ഞു
ഫലിപ്പിക്കുകയും ചെയ്യുക എന്നുള്ളത് ലോലപ്പന് രെ സ്ഥിരം സ്വഭാവമാണ്. അത് കൊണ്ട്
തന്നെ ചാനലുകള്‍ എപ്പോഴും അയാള്‍ക്ക് പിന്നാലെ തന്നെയുണ്ടെന്നതിന് വേറെ തെളിവുകള്‍
ഒന്നും വേണ്ടല്ലൊ.
പ്രണയത്തെ
പറ്റി രഘുരമന്‍ പറഞ്ഞത്:
കോളജിലൊന്നും
പഠിച്ചില്ലെങ്കിലും എനിക്ക് അറിയാമായിരുന്നു ആക്രാന്തം കാട്ടരുതെന്ന്. പണ്ടേ
എനിക്ക് ഒരു സ്റ്റാര്‍ട്ടിങ്ങ് ട്രബില്‍ ഉള്ളതാ. ആദ്യമൊക്കെ എനിക്ക് പെണ്
കുട്ടികളെ കാണുമ്പോള്‍ മുട്ട് വിറക്കുകയും വിയര്‍ക്കുകയും ചെയ്യുമായിരുനു. ഒരിക്കല്‍
വിക്രാനന്തപുരം ക്ഷേത്രത്തില്‍ തെയ്യം കാണുന്നതിനായ് അമ്മാവന്റെ വീട്ടില്‍
പോയപ്പോള്‍ ഒരു പെണ്‍കുട്ടി വളരെ നേരം നോക്കി നില്‍ക്കുകയും അത് തന്നെ വല്ലാതെ
അലോസരപ്പെടുത്തുകയും ചെയ്തിരുന്നു. അന്ന് രാത്രിയില്‍ പനിയുണ്ടാവുകയും ചെയ്തു. ആ
സംഭവത്തിന് ശേഷം പിന്നെയും കുറേ നാളുകള്‍ പനിക്കുകയും ഇടയ്ക്ക് ഉറക്കത്തില്‍
ഞെട്ടുകയും പതിവായിരുന്നു. എന്നാല്‍ വീടിനടുത്ത് പുതിയ് താമസക്കാര്‍ വന്നപ്പോള്‍
ജനാല വഴിയുള്ള നോട്ടത്തില്‍ ക്രമേണ വിറയലു വിക്കലും മാറുകയും ചെയ്തിരുന്നു. അതിന്റെ പരിണിതഫലം അയല്പക്കത്തെ
സുന്ദരി രാത്രി ഉറക്കം തന്നതേ ഇല്ല. സിനിമാ നടന് കലാഭവന്‍ മണിയുടെ ‘ആക്രാന്തം
കാട്ടേണ്ട വിളമ്പിത്തരാം’. എന്ന പാട്ടും, പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന പഴ
മൊഴിയുമാണ് രക്ഷയ്ക്കെത്താറുള്ളത്. അതു കൊണ്ടെന്താ ഈ സംഭവത്തോടെ പെണ്കുട്ടികളോടിഴപഴകാന്
ഒരു ധൈര്യം ഉണ്ടാവുകയും അത് പിന്നീടൊരു ഉള്ക്കരുത്താവുകയും ചെയ്തു. .
ഇങ്ങനെയൊന്നുമായിരിന്നില്ല
സുഗന്ധി പറഞ്ഞത്:
ഒരു
പെണ്ണ് എങ്ങിനെ ആയിരിക്കണം എന്ന് ഞാന്‍ ആദ്യം പഠിച്ചത് അമ്മയില്‍ നിന്ന് തന്നെയാണ്.
ഒരു പൊതു പ്രവത്തക കൂടിയായ എനിക്ക് പല കാര്യ് ങ്ങളിലും മിതത്വം പാലിക്കേണ്ടതുണ്ട്.
മറ്റ് കാമുകീ കാമുകന് മാര്‍ ചെയ്യുമ്പോലെ എസ്സ് എം എസ്സ് അയക്കുവാനോ ഫോണ്‍
ചെയ്യുവാനോ ഒന്നും എനിക്ക് സാധിക്കുമായിരുന്നില്ല. ആദ്യ കൂടിക്കാഴ്ചയില്‍ ഇന്നത്തെ
കുട്ടികള്‍ ചെയ്യുമ്പോലെ കെട്ടിപ്പിടിക്കുകയൊ ഉമ്മ വയ്ക്കുകയൊ ചെയ്യുക എന്നൊക്കെ കേള്‍ക്കുമ്പോള്‍
തന്നെ അസഹ്യമാണ്. അതു കൊണ്ടു തന്നെ എത്രയൊക്കെ
ആഗ്രഹമുണ്ടായിട്ടും പൊതു പ്രവര്‍ത്തക യുടെ ഒരു മുഖം മൂടി എനിക്ക് വല്ലാത്ത
സുരക്ഷിതത്വവും മാന്യതയും നല്‍കും എന്നെനിക്കറിയാമായിരുന്നു.
കണ്ണുകളിലേക്ക്
നോക്കി സംസാരിക്കണമെന്ന് ആദ്യമായി പ്രസംഗം പഠിപ്പിച്ച സഖാവ് എന്നെ
ഉപദേശിക്കുമായിരുന്നു. കോളജില്‍ പഠിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന എന്നെക്കാളും
സുന്ദരികളല്ലാത്ത പെണ്‍കുട്ടികള്‍ക്ക് പലപ്പോഴായി പ്രേമലേഖനം കിട്ടുന്നതും അത്
വായിച്ച് അവരൊക്കെ കരയുകയും ചിരിക്കുകയും പിന്നെ നെടുവീര്‍പ്പിടുന്നതും ഞാന്‍
കണ്ടിട്ടുണ്ട്. അത്തരത്തിലൊന്ന് തനിക്കും ഇന്ന് കിട്ടും നാളെ കിട്ടുമെന്ന് സ്വപ്നം
കണ്ട് നടക്കാന്‍ മാത്രമേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. പ്രതിപക്ഷ യൂനിയനിലെ കൊച്ചു
തോമയെക്കുറിച്ച് ഒരു പാട് സ്വപനങ്ങള്‍ കാണുമായിരുന്നു. സുഗന്ധീ ഒന്ന് നില്‍ക്കൂന്ന്
എത്രയോ തവണ കൊച്ചു തോമ പറയുന്നതായ് തോന്നിയിട്ട് എത്ര തവണ തിരിഞ്ഞ്
നോക്കിയിരിക്കുന്നു. തിരഞ്ഞെടുപ്പ്
വേളകളില്‍ കൊച്ചു തോമയെ ‘തോമാശ്ലീഹ യെന്നും മരങ്ങോടന് എന്നും കളിയാക്കി
വിളിക്കുമ്പോഴും ആരാധനയും സ്നേഹവും മനസ്സില്‍ കൊണ്ട് നടന്നു.
കറകളഞ്ഞ
ഒരു നേതാവാകാന്‍ ചിരിച്ചും കഥ പറഞ്ഞും ഞാന്‍ മുഴുവന്‍ സഖാക്കളോടും മറ്റ് വിദ്യാര്‍ത്ഥി സുഹൃത്തുക്കളോടും കണ്ണുകളിലേക്ക്
നോക്കി സംസാരിക്കാന്‍ പഠിക്കുകായിരുന്നു. അതിനിടയില്‍ സ്വന്തം വികാരങ്ങള്‍
പങ്കുവയ്ക്കാന്‍ എവിടെ സമയം..സത്യത്തില്‍ അതിപ്പോഴും തുടര്‍ന്നു കൊണ്ടു പോകുന്ന
ഒരു പ്രക്രീയയാണ്.
ഒരു
മഴക്കാല രാത്രിയില്‍ പ്രസംഗം കഴിഞ്ഞ് വരുമ്പോള്‍ കോരിച്ചൊരിയുന്ന മഴ…
വണ്ടിയൊന്നും
അന്ന് കൊച്ച് തോമയ്ക്ക് ഉണ്ടായിരുന്നില്ല്.
ദാ കൊടയും ചൂടി കൊച്ചു തോമവരുന്നു…
ഇനിയും വൈകിയാല്‍ ഇരുട്ടാകും ഒറ്റയ്ക്ക് പോവുകയെന്നത് സ്വപ്നമാവുക മാത്രമേ ഉള്ളൂ.
അതു കൊണ്ട് തന്നെ കൊച്ചു തോമ വിളിച്ചപ്പോള്‍ ഓടിക്കയറുകയായിരുന്നു. കൊച്ചു തോമയുടെ
കുടയിലേക്ക് ഒരു കുടക്കീഴില് അകലം
സൂക്ഷിക്കാന്‍ എന്റെ പൊതുപ്രവര്‍ത്തനം എന്നെ നിര്‍ബന്ധിതയാക്കി. അന്നത്തെ മനസ്സിലെ
പ്രേമത്തിന്റെ ചൂട് ചിലപ്പോഴെങ്കിലും കവല പ്രസംഗത്തില്‍ പ്രതിധ്വനിക്കാറുമുണ്ട്.
എന്നിട്ടും മനസ്സിലെ പ്രണയം പൂവണിഞ്ഞൊന്നുമില്ല. വെറുമൊരു ഫാക്ചേഷന് മാത്രം. അത്
കഴിഞ്ഞ് എത്രയോ നാളുകള്‍ക്ക് ശേഷമാണ് രഘുരാമനെ കണ്ടുമുട്ടുന്നത്.
രണ്ടു
പേരും പറഞ്ഞതില്‍ നിന്ന് വായനക്കാരായ നമുക്ക് ചില കാര്യങ്ങള്‍ അനുമാനിച്ചെടുക്കാം.
രഘുരാമന്
പക്വതയോടെ സംസാരിക്കുമെങ്കിലും ഭീരുത്വമുള്ള മനസ്സാണ് എന്നാല്‍ ഒരേ സമയം
നിഷ്കളങ്കനുമാണ്.
രാഷ്ട്രീയ
നേതാക്കന്മാരെ അനുകരിച്ചെന്നോണം സുഗന്ധി മുഖം മൂടിവച്ച് സംസാരിക്കുന്നവളും
സ്നേഹിക്കാനും ഒരേസമയം സ്നേഹിക്കപ്പെടാനും കൊതിക്കുന്ന നിഷ്കളങ്കയായ ഒരു
സാധാരണ സ്ത്രീയുമാണ്.
അതു
കൊണ്ടു തന്നെ ഇവര്‍ ഒരേ തോണിയില്‍ സഞ്ചരിക്കേണ്ടവ്വര് തന്നെ.
സുഗന്ധിയുടേത്
പൊതു പ്രവര്‍ത്തനമാണെന്ന് നമുക്ക് വാക്കുകളില്‍ നിന്ന് മനസ്സിലാക്കാം എന്നാല്‍
ഏതെങ്കിലും കക്ഷിയുടെ നേതാവാണെന്ന് ഒരിക്കലും സുഗന്ധി പറഞ്ഞിട്ടില്ല. മാത്രവുമല്ല
സ്ഥാനമാനങ്ങളെ കുറിച്ചും പറഞ്ഞിട്ടില്ല. എന്നാല്‍ രഘുരാമനാകട്ടെ അയാളുടെ ജോലിയെ
ക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. കോളജില്‍ പോയിട്ടില്ലെന്ന് മാത്രം പറഞ്ഞ് ഒരു ഇന്ഫീരിയോരിടി
കോപ്ലക്സ് ജനിപ്പിക്കുകയും ചെയ്തു.. അതൊന്നും സുഗന്ധിക്ക് വിഷയമല്ലെന്നും രഘുരാമന്റെ
വീട്ടില്‍ ഈ സംഗമത്തിന് പരിസമാപ്തി കുറിക്കാന്‍ എന്തു വഴി എന്നും മാത്രമാണ് സുഗന്ധി ചിന്തിക്കുന്നത്.
രഘുരാമനെ
കുറിച്ച് സുഗന്ധി പറയുന്നതെങ്ങിനെയെന്ന് നോക്കാം.
രഘുരാമന്
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതവല്ല എന്നാല്‍ അയാളുടെ രൂപം താന്‍ പണ്ട് കോളജില്‍
പഠിച്ചു കൊണ്ടിരുന്നപ്പോള്‍ കണ്ട സിനിമയിലെ നായകനെ പോലെ തന്നെയാണെന്ന് സുഗന്ധി
തറപ്പിച്ച് പറയും .അതു കൊണ്ടു തന്നെ ഇല്ലായ്മയുടെ കോപ്ലക്സിനെക്കാള് സുഗന്ധി
തന്നെ ഇഷ്ടപ്പെടുമോന്നുള്ള ഒരു തരം അരാഷ്ട്രീയ വാദമാണ് അദ്ദേഹത്തിനുള്ളത്. അതൊക്കെയും
കല്യാണത്തിന് ശേഷം മാറ്റിയെടുക്കാം എന്ന് സുഗന്ധിക്ക് നല്ല വിശ്വാസമുണ്ട്. തന്റെ പ്രസംഗത്തില്‍, വാക്കുകളില്‍ വീഴാത്ത ജനമോ….(പറഞ്ഞു
കൊണ്ടിരിക്കെ സുഗന്ധി മുടിയൊന്നൊതുക്കി കണ്ണുകള്‍ കൊണ്ടൊന്ന് കടാക്ഷിച്ച്,
മൃദുവായൊന്ന് ചിരിച്ചു). അവളുടെ വാക്ക്ധോരണിയെ രഘുരാമന് കുറച്ച് പേടി ഉണ്ടോന്ന്
സുഗന്ധിക്ക് സംശയവും ഇല്ലാതില്ല. . എപ്പോഴെങ്കിലും എവിടെയെങ്കിലും അയാളെ
സൂക്ഷിച്ച് നോക്കിയാല്‍ മതി അപ്പോള്‍ മുതല്‍ അയാള്‍ വിയര്‍ക്കാന്‍ തുടങ്ങും. തീര്‍ത്തും
നിരാലംബനായ്….
അതു കൊണ്ട് തന്നെയാണയാള്‍ മറ്റുള്ളവരുടെ ചില തെറ്റുകള്‍ കാണുമ്പോള്‍ പോലും
വിനയാന്വിതനായ് നിലകൊള്ളുന്നത്. ഒരു തെറ്റുതിരുത്തലിനും രഘുരാമന് തലകൊടുക്കില്ല. അങ്ങിനെയൊക്കെയാണെങ്കിലും
കല്യാണത്തെ കുറിച്ച് അച്ഛനോടും അമ്മയോടും പറയാതെ എങ്ങിനെ ജീവിക്കും എന്നുള്ളത് സുഗന്ധിയുടെ
സന്ദേഹങ്ങളിലൊന്നാണ്. ഇത് മനസ്സിലാക്കിയിട്ടെന്നോണം
സുഗന്ധിയുടെ ഈ സന്ദേഹത്തോട്
രഘുരാമന്റെ പ്രതികരണം :
സുഗന്ധിയുടെ
സന്ദേഹങ്ങള്‍ രഘുരാമനെ ഒരുതരത്തിലും ബാധിക്കുന്നില്ല. സുഗന്ധിയും രഘുരാമനും തമ്മിലുള്ള കല്യാണം വീട്ടുകാര്‍
തന്നെ നടത്തി തരും തരണം. എന്നും അതിന്
വേണ്ടി എന്തു കുരുട്ടു ബുദ്ധി ഉപയോഗിച്ചാലും വേണ്ടില്ല. അതിനൊക്കെ വേണ്ടി
തന്നെയാണല്ലോ സുഹൃത്തുക്കളെന്ന പേരില്‍ ഷൈനിപ്പ് ലോലപ്പനും മറ്റ് സുഹൃത്ത് സംഘങ്ങളേയും പലപ്പോഴായ് കള്ളും
ഇറച്ചിയൂം കൊടുത്ത് കൂടെ കൊണ്ട് നടക്കുന്നത്.
ചെറിയ
ഒരു പ്രശ്നനത്തിലൂടെ സുഗന്ധിയുമായുള്ള വിവാഹം നടത്തിയെടുക്കാമെന്നാണ് രഘുരാമന്
കരുതുന്നത്. അതിന്റെ മുന്നോടിയായ് വീട്ടില്‍ ഈ വിഷയമൊന്ന് അവതരിപ്പിക്കണം, ഇതുവരെ
ഇത്തരം ബന്ധങ്ങളെ കുറിച്ചൊന്നും അച്ഛനോട് സംസാരിച്ചേട്ടേയില്ല എന്ന് മാത്രമല്ല്
പറഞ്ഞാല്‍ അച്ഛന് ഇതൊരു ഷോക്കാകാനും മതി. മക്കളില്‍ നിന്ന് ഉയര്‍ന്ന പെരുമാറ്റവും
പക്വതയുമാണ് അച്ഛന് പ്രതീക്ഷിക്കുന്നത്. ഇതുവരെ അത്തരത്തിലൊന്ന് കൊടുക്കാന്പറ്റിയിട്ടില്ല.
ചെറിയ
കുരുത്തകേടിനു പോലും ഈ പ്രായത്തിലും അച്ഛന് തന്നെ തല്ലാന്‍ മടിക്കില്ലെന്ന്
രഘുരാമന് അറിയാം. അതു കൊണ്ട് തന്നെ നേരെ കേറിച്ചെന്ന് അച്ഛനോട് സുഗന്ധിയുമായുള്ള
ബന്ധത്തെ കുറിച്ച് നേരിട്ട് അവതരിപ്പിക്കുന്നത് ഒട്ടും ശരിയല്ല. എന്തായാലും
അറിയിച്ചല്ലേ മതിയാകൂ. സുഹൃത്തുക്കളില്‍ പലരുടേയും അച്ഛനും അമ്മയും അവരുടെ
ജീവിതത്തെ തിരിഞ്ഞ് പോലും നോക്കാത്തവരാണ് എന്നാല്‍ രഘുരാമന്റെ അച്ഛനും അമ്മയും
ഏത് കാര്യത്തിലും രഘുരാമന്റെ കൂടെ ഉണ്ടായിരുന്നിട്ടും ഉപയോഗപ്പെടുത്തുന്നതില്‍ തുടരെ
തുടരെ രഘുരാമന് പരാജയപ്പെടുന്നു എന്നത് അദ്ദേഹം തന്നെ സമ്മതിക്കും. സൌഹൃദമെന്നാല്‍
എല്ലാറ്റിനും മീതെയാണെന്നും അത് ആരെയും തള്ളീപ്പറയാന്‍ പ്രേരിപ്പിക്കുമെന്നും
രഘുരാമനെ ആരോ തെറ്റിദ്ധരിപ്പിച്ചതു മൂലമാണെന്ന് രഘുരാമന് പിന്നീട്
തിരിച്ചറിയുന്നുണ്ട്. കുടുംബത്തിന് അതിന്റെ സാംസ്കാരികവും
സാമുഹ്യവുമായ ഉന്നമനം കൊടുക്കണമെന്ന് ആഗ്രഹിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും
കൃത്യസമയത്ത് തിരിച്ചറിവിന്റെ ഒരു കുഞ്ഞു പ്രകാശമെങ്കിലും
ഉണ്ടാവേണ്ടിയിരിക്കുന്നുവെന്ന സത്യം കാലങ്ങള്‍ക്ക് ശേഷം രഘുരാമന്
മനസ്സിലാക്കുന്നു.
ലിവിങ്ങ് ടുഗദര്‍ എന്ന പുതിയ സ്റ്റാറ്റസ് സിംബലില്‍
ജീവിക്കാമെന്ന് രഘുരാമനും സുഗന്ധിയും തീരുമാനമെടുത്തു.
കല്യാണമെന്ന പാരമ്പര്യ വാദങ്ങള്‍ക്ക് രഘുരാമന് എതിരായതു കൊണ്ടൊന്നുമല്ല
ഇത്തരത്തിലൊരു തീരുമാനമെടുത്തത്. കല്യാണം കഴിക്കുന്നുവെങ്കില്‍ അത് എല്ലാവരുടേയും അനുഗ്രഹത്തോടും
ആശിര്‍വാദത്തോടും കൂടി മാത്രം. സ്വന്തം വീട്ടില്‍ വിവാഹത്തെ കുറിച്ച് സംസാരിക്കാനോ
തീരുമാനത്തിലെത്താനോ രഘുരാമന് സാധിച്ചില്ല. പൊതുപ്രവര്‍ത്തക എന്ന നിലയില്‍
പരിമിതികളില്‍ നിന്ന് കൊണ്ട് സുഗന്ധിയും ആ കാര്യത്തില്‍ ഒരു പരാജയമായി. ലിവിങ്ങ് ടുഗദര്‍ എന്ന സ്റ്റാറ്റ്സ് സിംബല്‍
തനിക്ക് ചീത്തപ്പേരുണ്ടാക്കുമെന്ന് ഒരു ഘട്ടം വരെ സുഗന്ധി വാദിച്ചെങ്കിലും എങ്കില്‍
ഈ ആയുസ്സില്‍ കല്യാണം നടക്കുമെന്ന് തോന്നുന്നില്ലെന്ന സുഹൃത്തുക്കളുടെ ഉപദേശമാണ്
സുഗന്ധിയും ഉള്കൊണ്ടത്. അപ്പോഴും എവിടെ താമസിക്കുമെന്ന വലീയ ചോദ്യം അവര്‍ക്ക്
മുമ്പിലുണ്ടായിരുന്നു. സ്വാഭാവികമായും വീട്ടില്‍ നിന്ന് പുറത്ത് പോകേണ്ടി വരും.
അത് അംഗീകരിച്ചേ മതിയാവൂ. പ്രണയവും ഒന്നിച്ചുള്ള താമസവും ഒരു പൊട്ടിത്തെറി
ഉണ്ടാവുക സ്വാഭാവികം. അതൊക്കെ ഒന്നാറി തണുക്കും വരെ എവിടെയെങ്കിലും താമസിച്ചല്ലേ
മതിയാവൂ… അതൊക്കെ കെട്ടടങ്ങും എന്ന് തന്നെ നമുക്ക്
പരസ്പരം വിശ്വസിക്കാം എന്ന് രഘുരാമനെ സുഗന്ധിയും
സുഗന്ധിയെ രഘുരാമനും ആശ്വസിപ്പിച്ചു.
സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ ഒരു തീയ്യതി കുറിക്കുകയും ചെയ്തു.
തീയ്യതി കുറിച്ചത് ഒരു രജിസ്റ്റര്‍ കല്യാണത്തിനൊ ഒന്നുമല്ല. ഒന്നിച്ച്
താമസിക്കുന്നതിനും നാളെ മുതല്‍ പുതിയ ജീവിതം തുടങ്ങുന്നുവെന്ന് അടുത്ത
സുഹൃത്തുക്കള്‍ക്കും സുഗന്ധിയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുള്ള ഒരു അറിയിപ്പ്
പോലെ മാത്രം. അത്രയെങ്കിലും
ചെയ്തില്ലെങ്കില്‍ അനാശാസ്യത്തിന് പോലീസ് പിടിച്ചാലോന്ന് രണ്ടു പേരും ഭയപ്പെടുക
തന്നെ ചെയ്തിരുന്നു. അങ്ങിനെ വന്നാല്‍ രാഷ്ട്രീയ ഭാവി…
പൊതുപ്രവര്‍ത്തനം.. എന്തൊക്കെ പൊല്ലാപ്പുകള്‍…
പിറ്റേന്ന് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയുമായാണ്
പരിയാരം പഞ്ചയാത്ത് ഉണര്‍ന്നത്. മക്കളെ
കൂടുതല്‍ സ്നേഹിക്കുന്ന രഘുരാമന്റെ അച്ഛനും അമ്മയും ഒരു കത്തെഴുതി വച്ച് നാട്
വിട്ടിരിക്കുന്നു.
കത്തില്‍ രഘുരാമന്റെ അമ്മ പറയുന്നതിങ്ങനെ:
ഇതൊന്നും രഘുവിന്റെ തീരുമാനമാകാന്‍ വഴിയില്ല.
എല്ലാം ആ ലോലപ്പന്റെ കുബുദ്ധിയാ..അച്ഛന്റെയും അമ്മയുടെ സ്നേഹത്തെകുറിച്ചോ
ബന്ധത്തെ കുറിച്ചോ ലോലപ്പന് എന്തറിയാം. നാട്ടില്‍ മുഴുവന്‍ കേറി ഇറങ്ങി കള്ളും കുടിച്ച്
നടക്കുന്നവനാണ് ലോലപ്പന്റെ അച്ഛന്.. തന്തയുടെ സ്വഭാവമല്ലേ മോനും…കണ്ടവന്റേ
തിണ്ണ നിരങ്ങുകയും മൊതല് കക്കുകയും മാന്യന് ചമഞ്ഞ് നടക്കുകയും ചെയ്യുന്നോന് എന്റെ
മോനേ വീട്ടിൽ നിന്നകറ്റി. സാധുവിൽ സാധുവായ ന്റെ രഘൂനെ പറ്റിക്കാന്‍ വേണ്ടി തന്നെയാണ്
സുഗന്ധിയുമായ് അടുപ്പിച്ചത്… അവനെ പോലെ സകല തിണ്ണകളും നിരങ്ങുന്ന തിണ്ണ നിരങ്ങികളുടെ
ഒരു സമൂഹമുണ്ടാക്കാന്‍ ന്റെ രഘൂനെ കരുവാക്കി..ന്നല്ലേ പറയേണ്ടൂ…എങ്കിലല്ലേ
എല്ലാരും കണക്കാണെന്നോ നമ്മളൊക്കെ ഒറ്റ സമൂഹത്തിലെ ആള്ക്കാരല്ലേന്ന് അവനും പറയാന്‍
പറ്റൂ. അവന്റെ അച്ഛനും അമ്മയും പോറ്റും
പോലെയൊന്നുമല്ല ഞാനെന്റെ രഘൂനെ പോറ്റിയത് അറിയോ..എന്നാലും അടുക്കള നിരങ്ങികളുടെ
വാക്കുകള്ക്കല്ലേ രഘുരാമന് വിലകൊടുത്തത്.. പിന്നെ ഇനി ഞങ്ങളെന്തിന്….
രഘുവിന്റെ അച്ഛന് മൌനം കൊണ്ട്
പ്രതിഷേധകൊടുങ്കാറ്റുയര്ത്തി.
രണ്ടാമത്തെ
കത്തില്‍ രഘുവിന്റെ അച്ഛന് ഇങ്ങനെ എഴുതി:
രഘുരാമനെ ഞാന്‍ വളര്‍ത്തിയതും പഠിപ്പിച്ചതും അവന്റെ നല്ല്
ഭാവിക്ക് വേണ്ടി തന്നെയായിരുന്നു. അവന് എന്തെങ്കിലും അധ്വാനിച്ച് വീട്ടില്‍
കൊണ്ട് വന്ന് എന്നെ വയസ്സു കാലത്ത് പോറ്റും എന്ന മിഥ്യാധാരണയൊന്നും എനിക്കില്ലായിരുന്നു.
ആവശ്യത്തില്‍ കൂടുതല്‍ സ്നേഹംകൊടുത്താ അവന്റെ അമ്മയും ഞാനും വളര്‍ത്തിയത്. അവന് ആരോടെങ്കിലും ഒരു ബന്ധമുണ്ടായെങ്കില്‍ എന്തു കൊണ്ട് അത് ആദ്യം
ഞങ്ങളുടെ അടുത്ത് അവതരിപ്പിച്ചില്ല. സത്യത്തില്‍ അങ്ങിനെ അല്ലേ വേണ്ടത്. അതല്ലേ
ന്യായം.. ഞങ്ങള്‍ എന്ത് മറുപടി പറഞ്ഞാലും അത് കേള്‍ക്കാനും അനുസരിക്കാനും ഞങ്ങളുടെ
മോനെന്ന നിലയില്‍ അവന് ബാധ്യസ്ഥനല്ലേ.. എന്നിട്ടിപ്പോൾ രഘുരാമന് തീരുമാനമെടുത്തിരിക്കുന്നു. പാര്‍ട്ടി
ഓഫീസില്‍ വച്ച് കല്യാണം കഴിക്കാമെന്ന്.. എന്തൊരു ധിക്കാരമാണത്…ഞങ്ങളുടേ സ്നേഹത്തിന് വിലയിടുകയല്ലെ അവന് ചെയ്തത്…
അവസാനത്തെ
കത്തില്‍ അച്ഛനും അമ്മയും കൂടി എഴുതിയത് ഇങ്ങനെ:
ഞങ്ങൾ നിന്നെ പെറ്റ് പോറ്റി വളര്‍ത്തി, വിദ്യാഭ്യാസം നല്കി.
ഇതിനൊക്കെ ഞങ്ങളുടെ ജീവനും ചോരയും നീരും നിനക്കായ് ഞങ്ങള്‍ ചിലവഴിച്ചു. ഒന്നും
പ്രതീക്ഷിച്ചിട്ടൊന്നുമല്ല. എന്നാലും സ്നേഹം അത് മാത്രമേ ഞങ്ങള്‍
പ്രതീക്ഷിച്ചുള്ളൂ…
പുതിയ തീരുമാനമെടുത്ത നിന്നെ ഒന്നിൽ നിന്നും ഞങ്ങള്‍ തടയുന്നില്ല.
ഞങ്ങളെ ഇനി നിനക്ക് ആവശ്യമില്ലല്ലോ. നിന്റെ വിചാരങ്ങള്‍ ഞങ്ങളുടേത് കൂടിയാണെന്ന്
ഞങ്ങള്‍ തെറ്റിദ്ധരിച്ചു. നിന്റെ ഇഷ്ടങ്ങൾ ഞങ്ങളുടേത് കൂടിയാണെന്ന് ഞങ്ങൾ വിധിയെഴുതിയിരുന്നു. ഒക്കെയും തെറ്റായിരുന്നു. നിനക്ക് വേണ്ടാത്ത
ഞങ്ങളെന്തിന് ഈ വീട്ടില്‍ താമസിക്കണം. ഞങ്ങളുടെ കുട്ടിയായ നീ ഒരു പാട് വളര്‍ന്നിരിക്കുന്നു.
ഇനി നിങ്ങൾ
രണ്ടാളും ഈ വീട്ടില്‍ താമസിച്ചോളൂ.. നിങ്ങൾക്കിനി എന്നെങ്കിലും
ഒരു കുട്ടി ജനിക്കുന്ന ആ ദിവസം ഞങ്ങള്‍ വരും. കാരണം അച്ഛനും അമ്മയ്ക്കും മക്കളെ
എന്നും കുട്ടികളായ് കാണാനാ ഇഷ്ടം. ഒരു പാടൊന്നും രഘൂ…..നിന്നോട് ഞങ്ങള്‍ക്ക് പറയാനില്ല. പറയേണ്ടതെല്ലാം നിന്റെ
കുഞ്ഞ് വലുതാകുമ്പോള്‍ നിനക്ക് ബോധ്യമായിക്കൊള്ളും. മറ്റൊരു കാര്യം ഞങ്ങളെ
അന്വേഷിക്കരുത്. അതിനായ് നീ നിന്റെ സമയവും പണവും ചിലവഴിക്കുകയെ വേണ്ട.
കത്തുകള്‍ വായിച്ച് രഘുരാമന് എന്ത് ചെയ്യണമെന്നറിയാതെ
സുഗന്ധിയെ നോക്കി. സുഗന്ധി കരച്ചിലിന്റെ വക്കിലായിരുന്നു. പിന്നെ ലോലപ്പനേയും അതു
പോലെ തന്റെ കീശയുടെ വലുപ്പം നോക്കി കൂടെ നില്ക്കുന്ന സുഹൃത്തുക്കളെയും രഘുരാമന്
ദയനീയമായി നോക്കി.
ലോലപ്പന്
അപ്പോൾ പറഞ്ഞത് :
ഇനി നിങ്ങള്‍ക്ക് സുഖമായി താമസിക്കാലോ…ആരുടേയും പഴിയും കിട്ടില്ല. സ്വന്തം വീട്ടില്‍
താമസിക്കാം.. ഒരു ശല്യോം. . ഇല്ല….ആകെ പ്രശനമായി ഉണ്ടായിരുന്നത് അച്ഛനും അമ്മയും .. ഇനി അവരെ പേടിക്കേണ്ടല്ലോ…. രഘൂരാമാ… നീ ഒരു ഭാഗ്യവാന് തന്നെ…
രഘുരാമന്
പിന്നെ ആലോചിക്കാനൊന്നും ഉണ്ടായിരുന്നില്ല :
പോയിനെടാ നായിന്റെ മക്കളെ…..കുടുംബത്തിൽ പിറക്കാത്തവന്മാര് അച്ഛന്റേയും അമ്മയുടേയും സ്നേഹം തിരിച്ചറിയോത്തോന്മാര്..
ഒരുത്തനേയും എനിക്ക് കാണേണ്ട…. സുഹൃത്തുക്കൾ..
..പ്ഫൂ....
രഘുരാമനവരെ ആട്ടിപ്പുറത്താക്കി ഗേറ്റടച്ചു.
അച്ഛന്റെയും അമ്മയുടെ ആഗ്രഹപ്രകാരം സുഗന്ധിയും
രഘുരാമനും ആ വീട്ടില്‍ തന്നെ താമസം ആരംഭിച്ചു.
വീടിന് പുതിയൊരു പേരും നല്കി. ഡിഗോ ഗാര്‍ഷ്യ….
അങ്ങിനെ തന്നെ ആയിരുന്നു. തീര്‍ത്തും ഒറ്റയ്ക്കായ് പോയ
ഒരുദ്വീപ്...
രഘുരാമന് ആദ്യമൊക്കെ അച്ഛനും അമ്മയും തിരിച്ച്
വന്നിട്ടേ ദമ്പതികളായി ജീവിക്കൂ എന്ന് തീരുമാനമെടുത്തെങ്കിലും പിന്നീട് അത്
തിരുത്തി. സുഗന്ധി നല്ലൊരു വീട്ടമ്മയായ്.
രഘുനാഥന്റെ അമ്മയുടേയും അച്ഛന്റെയും നാടുവിടല്‍ ലോലപ്പനെ പോലുള്ളവരെ വച്ച്
ചാനല്‍ ചര്‍ച്ചകളില്‍ ഒരാഴ്ചയോളം വാര്‍ത്താപ്രധാന്യം നേടി. ചാനലുകാര് പിന്നെ
പുതിയ രഘുരാമന്മാരെ അന്വേഷിച്ച് റിപ്പോര്‍ട്ടര്‍ മാരെ പുതിയ മേച്ചില്‍
പുറങ്ങളിലേക്കയച്ചു.
അപ്പോഴേക്കും രഘുരാമന് വീട്ടിന് മുമ്പില്‍ ഒരു ബോര്‍ഡ്
സ്ഥാപിച്ചു കഴിഞ്ഞിരുന്നു.
‘സുഗന്ധി
ഗര്‍ഭിണിയാണ്‘
ഇതേ ബോര്‍ഡ് തന്നെ ഫെയ്സ്ബുക്കിലെ വാളിലും പ്രദര്‍ശിപ്പിച്ചു.
നിരവധി ആശംസകള്‍ ദിവസവും വന്നു കൊണ്ടിരിക്കുന്ന്നു. എന്നിട്ടും രഘുരാമന്
പ്രതീക്ഷിച്ച സന്ദേശം ഇതുവരെ എത്തിയിട്ടില്ല. ഇതെന്താ രഘുവേട്ടാ ഇങ്ങനെ എന്നൊന്നും
സുഗന്ധി ചോദിച്ചില്ല. കാരണം സുഗന്ധിയും രഘുരാമന്റെ അച്ഛനെയും അമ്മയേയും
കാത്തിരിക്കുകയാണ്.
Monday, March 18, 2013
മാറ്റി വരയ്ക്കുന്ന ചിത്രങ്ങള്‍:: കഥ
മാറ്റി വരയ്ക്കുന്ന ചിത്രങ്ങള്‍:
ആണവകരാറിനെ
കുറിച്ചുള്ള പ്രസംഗം കഴിഞ്ഞ് വിയര്‍ത്ത് കൊണ്ട് കാസ്റ്റിൽ ഹാളിൽ നിന്ന് പു റത്തിറങ്ങുമ്പോഴാണ്
സമാജം സിക്രട്ടറി ബിജു. എം സതീഷ് പറഞ്ഞത്.
“താങ്കളുടെ
പ്രസംഗം ഇന്ന് അത്ര നന്നായില്ലട്ടോ.. എന്തു പറ്റി..പതിവുള്ള ചൂടേ ഇല്ലായിരുന്നു. അനുരഞ്ചനത്തിൻറേയും
സഹകരണത്തിൻറേതുമായി കുഴഞ്ഞു പോയി കേട്ടോ. ഒരു മുറുക്കം വന്നില്ലെന്ന് മാത്രമല്ല വല്ലാതെ
അനുസരിക്കുന്ന ഒരു അമേരിക്കൻ പ്രീണന നയവും “
കൂട്ടത്തില്‍
പറഞ്ഞു
“താങ്കളോടുള്ള
അടുപ്പം വച്ചാണ് ഇത്രയും പറഞ്ഞത് . മറ്റൊന്നും തോന്നരുത്”. ഒരു ചിരിയിലൊതുക്കി വെപ്രാളപ്പെട്ട് കൈ
കഴുകാനെന്ന വണ്ണം ടോയ്ലറ്റിലേക്ക് കയറി.
അടക്കി വച്ചിരുന്ന ദീര്‍ഘശ്വാസം അപ്പോഴാണ് തീര്‍ത്തും അയച്ചു വിട്ടത്.
എല്ലായിടത്തും വല്ലാതെ അപരിചിതത്വം അനുഭവപ്പെടുന്നു. സിക്രട്ടറി പറഞ്ഞതു പോലെ ഈയിടെയായി
പതിവ് രീതികൾ വിട്ട് അനുസരണത്തിൻറേയും പിന്താങ്ങലിൻറെയും രീതിയീലേക്ക് കീഴ്പ്പെട്ട്
തുടങ്ങിയിരിക്കുന്നു. പ്രസംഗങ്ങളിലും
ജീവിതത്തിലും മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു എന്നത് ഒരു തിരിച്ചറിവ്
തന്നെയാണ്. മാറ്റങ്ങളുടെ കാലഘട്ടത്തിലാണല്ലോ ജീവിച്ചിക്കുന്നത്. ജീവിക്കാന്‍
പലപ്പോഴും നടന്ന വഴികള്‍ മാറി നടക്കേണ്ടി വരുമെന്ന് സത്യം തിരിച്ചറിഞ്ഞു
കൊണ്ടിരിക്കുന്നു.
മിന്നസൊട്ടയിലെ
പൊതു പരിപാടികളിൽ പലപ്പോഴും സാഹിത്യവും ആനുകാലിക സംഭവങ്ങളും സംസാരിക്കുക ഒരു
പതിവായിരുന്നു. അതുകൊണ്ട് തന്നെ വിമർശകൻ എന്നോ പ്രാസംഗികൻ എന്നോക്കെ ആളുകളെകൊണ്ട്
പറയിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ …
പറയാൻ
വിചാരിച്ച പലകാര്യങ്ങളും അങ്ങിനെ ശക്തമായി ഈ അടുത്ത കാലങ്ങളിൽ പറയാൻ കഴിയാതെ
വരുന്നത് എന്താണെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. നാട്ടിലാണെങ്കില്‍
ആരെങ്കിലും ഒടിവച്ചെന്നോ കണ്ണ് വച്ചെന്നോ ഒക്കെ പറയാമായിരുന്നു. ഇവിടിപ്പോ….എങ്കിലും വിട്ട് കൊടുക്കാന്‍
ഭാവമൊന്നുമില്ല. ശ്രമിച്ചാല്‍ സാധിക്കാത്തതൊന്നുമില്ലെന്ന് സ്കൂള്‍ ക്ലാസ്സുകളില്‍
കമലം ടീച്ചര്‍ പറയുന്നത് ഇപ്പോഴും ഓര്‍മ്മയില്‍
വരുന്നത് ഗ്രാമത്തിന്റെ വിശുദ്ധി ഇപ്പോഴും തന്നില്‍ ഉള്ളത് കൊണ്ടായിരിക്കുമെന്ന് പലപ്പോഴും
തോന്നിയിട്ടുണ്ട്.
പ്രശസ്തങ്ങളായ പലവിധ നിരൂപണ ഗ്രന്ഥങ്ങളും വിവിധങ്ങളായ മന:ശ്ശാസ്ത്ര പുസ്തകങ്ങളും വായിച്ച്
ഹൃദിസ്ഥമാക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ആശയങ്ങൾ
മനനം ചെയ്തു വേരിൽ നിന്ന് വൃക്ഷത്തിലേക്കെന്ന പോലെ വീട്ടിൽ നിന്ന് പരിശീലനം
ആരംഭിക്കുകയും ചെയ്തു. ഭാര്യയും
കുട്ടികളും ഇല്ലാതിരിന്നപ്പോൾ അടുക്കളയിലും കണ്ണാടിക്ക് മുമ്പിലും കുളിമുറിയിൽ
പോലും ഘോരഘോരം പ്രസംഗിച്ച് അടുത്ത പ്രസംഗത്തിലെങ്കിലും പഴയ മൂർച്ച തിരിച്ചു കൊണ്ടു
വരണമെന്ന് അതിയായ് ആഗ്രഹിച്ചു. പക്ഷെ ഓരോ പ്രസംഗ പരിപാടികൾ കഴിയുന്തോറും കൂടുതൽ കൂടുതൽ തലകുനിഞ്ഞു കൊണ്ടേയിരിക്കുന്നു.
എത്രയൊക്കെ ഓര്‍മ്മ ഉണ്ടായാലും ചിലപ്പോഴൊക്കെ വല്ലാതെ നാവ് നീട്ടി ശ്വാസം വലിച്ച്
വെറു ശ്വസവും തുപ്പലും മാത്രമായി
പുറത്തേക്ക് വരുമ്പോൾ ആളുകൾ ചിരിച്ച് തുടങ്ങിരിക്കുന്നു.
ഓഫീസിൽ
എന്നും കണിശക്കാരനായിരുന്നു പലർക്കും പേടിയുമായിരുന്നു. അതൊരു അഹങ്കാരമായി കൊണ്ട് നടക്കുകയും
ചെയ്തിരുന്നു. ഈയിടെയായി ജോലികളിൽ വല്ലാത്ത അലസത. ഒന്ന് രണ്ട് തവണ മാനേജർ കാബിനിൽ
വിളിപ്പിച്ചു. അപ്പോഴൊക്കെ സീറ്റിലിരിക്കാതെ പഞ്ചപുച്ഛമടക്കി നിന്ന്
കൊടുത്തതല്ലാതെ മറുത്തൊരക്ഷരം പറയാൻ നാവ് പൊങ്ങിയില്ല. മാത്രവുമല്ല സംസാരത്തിനിടയില്‍
മാനേജരുടെ കാബിനടുത്ത് വച്ചിര്‍ക്കുന്ന ബാഗില്‍ നിന്ന് ഭക്ഷനത്തിന്റെ അതി
രൂക്ഷമായ മണം വല്ലാതെ കൊതിപ്പിക്കുന്നത് ഒരു ഞെട്ടലോടെ അറിയുകയായിരുന്നു.
സ്വതവേ
വ്യക്തിപരമായ കാര്യങ്ങൾ ഓഫീസിൽ സംസാരിക്കുക പതിവില്ലായിരുന്നു. എന്നിട്ടും
ചോദിച്ചത്
“ഇന്ന്
ഭാര്യ നല്ല കൊഞ്ചു ഫ്രൈ ആണല്ലേ തന്നു വിട്ടത്....” മാനേജര്‍ ഒരു വളിച്ച ചിരി ചിരിച്ച് മിണ്ടാതിരുന്നു. കയ്യിലുണ്ടായിരുന്ന പേനകൊണ്ട് അപ്പോള്‍ അരികിലുണ്ടായിരുന്ന ഫയലില്‍ “പോടാ പട്ടീ” ന്ന് എഴുതി പിന്നെ അതേ പേനകൊണ്ട് തന്നെ വെട്ടിക്കളഞ്ഞു കൊണ്ടെയിരുന്നു. അപ്പോഴും ബോള്‍ പേനയുടെ ഇങ്കിന് റെ മണം മൂക്കില്‍ തട്ടി തട്ടി നിന്നു. ഇനി എങ്ങാനും മാനേജര്‍ ഇത് കാണുമോന്ന് ഭയന്ന് കാബിനില്‍ നിന്ന് പുറത്ത് കടന്നു. ഘ്രാണ ശക്തി അസാധാരണമാം വിധം കൂടിയിരിക്കുന്നു.
അസാധാരണമായ
ഘ്രാണശക്തി വന്നു തുടങ്ങുമ്പോൾ വല്ലാതെ എന്തിനോ ഉള്ള അന്യേഷണത്തിനായുള്ള ത്വര
ചുരമാന്തുകയും ചെയ്യുന്നു. തിരഞ്ഞു കൊണ്ടിരിന്നത് എന്തായാലും എത്ര പെട്ടെന്നാണ്
മണത്ത് കണ്ടുപിടിക്കാൻ കഴിയുന്നത്…!
ഓഫീസിൽ
പലപ്പോഴും ഫയലുകളുടെ അന്യേഷണങ്ങൾക്കായ് പലരോടും വഴക്കു കൂടിയിട്ടുള്ള കാര്യങ്ങൾ
ആലോചിക്കുമ്പോഴാണ് ഇപ്പോഴത്തെ അതിഓർമ്മയും ഘ്രാണശക്തിയും കണ്ണുമിഴിച്ച്
നിൽക്കുന്നത്.
ഓരോ
ഫയലുകളുടേയും മണം വ്യക്തമായി തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ എളുപ്പം സാധിക്കുന്നു എന്നുള്ളത്
മറ്റുള്ളവരേ പോലെ എന്നെയും അതിശയിപ്പിച്ചു കൊണ്ടിരുന്നു. ഇതൊരു നല്ല
കാര്യമാണല്ലോന്ന് കരുതി കൂടുതൽ ആലോചിക്കാനൊന്നും നിന്നില്ല. എല്ലാവർക്കും
കിട്ടാത്ത ഈ ഭാഗ്യത്തെ കുറിച്ച് സംസാരിച്ച് സ്വന്തം കഴിവ് ഇല്ലാതാക്കാനും
ഒരുക്കമല്ലായിരുന്നു.
എന്നാൽ
എതിർവശത്ത് താമസിക്കുന്ന ഗ്ലാഡിസും ഭർത്താവും ഇണക്കുരുവികളെ പോലെയയാണല്ലോ എന്ന
ഭാര്യ റോസിയുടെ എന്നുമുള്ള പുകഴത്തലുകളിൽ എന്തോ അരുചി തോന്നിയതു കൊണ്ടാവണം ഇന്നലെ
ആ വീട്ടിലേക്ക് ഒരു കള്ളനെ പോലെ പോകാൻ പ്രേരിപ്പിച്ചത് എന്ന് വേണം പറയാൻ.
ഘ്രാണശക്തിയുടേ
വെള്ളി വെളിച്ചത്തിൽ എന്തും മണത്തറിയാമല്ലോ എന്ന ചിന്ത ഭരിക്കുകയും ചെയ്യുന്നുമുണ്ട്.
യാത്ര അവസാനിച്ചത് ഗ്ലാഡിസിൻറെ കിടപ്പറയിലെ കട്ടിലിനടിയിലാണ്.
എത്ര
നേരം അവർ രണ്ടുപേരും വഴക്കടിച്ചെന്നും പിന്നെ രണ്ട് തലയിണകളുമായി വെവ്വേറെ
മുറികളിൽ കരയും കടലുമായുറങ്ങുന്നത് കണ്ടു കൊണ്ടാണ് എന്തോസാധിച്ചെടുത്തെന്ന ഭാവേന അവിടെ
നിന്നിറങ്ങിയത്. ഘ്രാണശക്തിയുടേയും ഒളിച്ച് നടക്കലിൻറെ യും ഗുട്ടൻസിനെ
കുറിച്ചൊന്നും അപ്പോൾ ആലോചിച്ചതേയില്ല. പക്ഷെ മാറ്റങ്ങൾ അവിടംകൊണ്ടും തീർന്നില്ല
ഒബാമ
അധികാരത്തിൽ വരുന്നതിനു നാലു ദിവസം മുമ്പാണ് മാനേജര്‍ വീണ്ടും കാബിനിലേക്ക് വിളിപ്പിച്ചത്. “മി. തോമസ്സ്..
അറിയാലോ കാര്യങ്ങളുടേ കിടപ്പ്. നമ്മുടെ കമ്പനിയില്‍ നിന്ന് അമ്പത് ശതമാനത്തിലധികം
ആളുകളെ പിരിച്ചുവിടുകയേ രക്ഷയുള്ളൂ എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുകയാണ്“
അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമ്പോഴും മുഖത്ത് അമ്പരപ്പ് വരാതിരിക്കാൻ ഏതോ
ഒരു മണമന്യേഷിച്ച് പോവുകയായിരുന്നു മൂക്ക്. തിരികെ സീറ്റിൽ വന്നിരിക്കുമ്പോൾ പങ്കജാക്ഷൻ നായർ ഇത്തിരി അസൂയയോടെ പറയുകയും
ചെയ്തു.
“തോമസ്സിന്
കുഴപ്പമൊന്നുമില്ല. ഭാര്യക്ക് എന്തായാലും ജോലിയുണ്ടല്ലോ. നേഴ്സ്ന്മാരെമാത്രേ
ഇപ്പോൾ ഇവിടെ വേണ്ടൂ..” യുദ്ധങ്ങൾ മുറക്ക് നടക്കുമ്പോൾ ചികിത്സിക്കാൻ ആളുവേണമല്ലോ..”
വാഷിങ്ങ്
ടണ്‍ സ്ട്രീറ്റിലെ റിക്ക്ഫീല്‍ഡ് ഹോസ്പിറ്റലിൽ മൂന്നോ നാലോ ഷിഫ്റ്റ് കഴിഞ്ഞാണ്
ഭാര്യ വന്നു കൊണ്ടിരിക്കുന്നത്.
“ ഇതങ്ങ് മതിയക്കിയാലോ ഇച്ചായ .. ” എന്ന്
പലപ്പോഴും അവൾ പറയുമ്പോൾ
“എന്തിനാ
നല്ല ജോലി കളയുന്നതെൻറെ റോസൂ “ എന്ന്
കൊഞ്ചുകയാണ് ചെയ്യാറുള്ളത്.
ഇപ്പോൾ
കാര്യങ്ങളൊക്കെ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. “ഒരാളുടെ ജോലികൊണ്ട് എന്താവാനാ.. കുട്ടികളുടെ
പഠിത്തവും ടാക്സും പിന്നെ വീടിൻറെ ലോണും ഒക്കെ കൂടിയാകുമ്പോൾ….”
അവളുടേ
ആധികൾ ഒരിക്കലും കുറയുന്നില്ലല്ലോന്ന് വിചാരിക്കുമ്പോഴും കാര്യങ്ങൾ
കാണാതിരിക്കുകയായിരുന്നില്ല. കുറച്ച് നാൾ കൂടി ഇവിടെ അങ്ങിനെ നിന്ന് എന്തെങ്കിലും
സമ്പാദിച്ച് നാട്ടിൽ പോയി സെറ്റിൽ ചെയ്യണമെന്ന് കരുതി തന്നെയാണ് വന്നത്. ഓരോ ദിവസം
കഴിയുന്തോറും ആവശ്യങ്ങളുടെയും ആഗ്രഹങ്ങളുടേയും പറ്റുപട്ടിക നീണ്ടു
കൊണ്ടേയിരിക്കുമ്പോൾ എങ്ങിനെയാണ് ഒരു തിരിച്ച് പോക്കിനെ കുറിച്ച് ആലോചിക്കുക?
മറുത്തൊന്നും
പറയാൻ പറ്റാത്തവിധം ക്ലീനിങ്ങ് ജോലിയിലോ
പൂന്തോട്ടം നനയ്ക്കലിലോ ഒളിപ്പിക്കേണ്ടിവരുന്നു വാക്കുകളും നോക്കുകളും. ഇതുവരെ സ്
നേഹത്തിന് കുറവൊന്നും ഇല്ലെങ്കിലും ഇനി
“ഇത്രയൊക്കെ
പോരേ ഇച്ചായാ….” എന്നവൾ എപ്പോഴാണാവോ
ചോദിക്കുക എന്ന പേടിയിലാവണം
“
നീ ഉറങ്ങിക്കോ ക്ഷീണിച്ച് വന്നതല്ലേ.. ഞാൻ അടുക്കളയിൽ കയറിക്കോളാം” മുഖവുരയൊന്നും
കൂടാതെ മുന്നോട്ട് വച്ചത് അങ്ങിനെയാണ്.
കഴുകലും
തുടക്കലും ഭക്ഷണം ഉണ്ടാക്കലും ഒന്നും തീരെ പരിചയമുണ്ടായിട്ടല്ല. ഇങ്ങനെയൊക്കെ
ചെയ്തില്ലെങ്കിൽ….നാളെ അവൾ അങ്ങിനെയൊക്കെ
ചെയ്യണമെന്ന് നിര്‍ബന്ധിക്കേണ്ടി വന്നാല്‍…. അങ്ങിനെ ആലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ് ജനാല വഴി
തീർത്തും വലീയ ഒരു ഈച്ച പറന്ന് വന്ന പ്രഷർകുക്കറിൻറെ ആവിയിൽ പിടഞ്ഞ് വീണത്. ഒരു
കറക്കം കറങ്ങി അത് വെന്ത് മലർന്നു പോയി.
എന്നും
രാവിലെ ഗേറ്റിൽ പോയി നിൽക്കുകയോ ജോഗിങ്ങിന് പോവുകയോ പതിവാക്കിയിരുന്നു. രാവിലെ
മുതലുള്ള ചടഞ്ഞിരിപ്പിന് ഊർജം കിട്ടാൻ വേണ്ടിയോ ആളുകളൊക്കെ കാറോടിച്ച് ഓഫീസിൽ
പോകുന്നത് കാണാനുള്ള കൊതികൊണ്ടോ എന്തോ അതൊരു ശീലമായി. വഴിയിൽ വച്ച് ജോസഫ് മാത്യൂ വണ്ടി
നിർത്തി “സുപ്രഭാതം” പറഞ്ഞു നില്ക്കുമ്പോൾ പതിവില്‍ കവിഞ്ഞ് മുഖം വിളറിയിരുന്നു.
അയാളുടെ ഓഫീസില്‍ നിന്നും ആളുകളെ പിരിച്ചു വിട്ടു കൊണ്ടിരിക്കുന്നു. ഇനി എന്നാണാവോ
സ്വന്തം ടിക്കറ്റ് കീറുക എന്ന് ഒരാന്തലോടെ തന്നെയാണ് ജോസ്ഫ് മാത്യൂ പറഞ്ഞത് .
അപ്പോഴും സീറ്റിനരികിലുള്ള കറുത്ത ലെതർ ബാഗിലാണ് കണ്ണുടക്കിയത്. ബാഗിലെ
പാത്രത്തില്‍ ഒരുക്കിവച്ചിരിക്കുന്ന ചിക്കന്‍ കറിയുടെ മണം വല്ലാതെ പെരുത്ത്
വരുന്നുണ്ട്. ചന്തിക്ക് പുറകില്‍ കിരുകിരുപ്പും വേദനയും. ഒപ്പം വായില്‍ അതിഭയങ്കരമായ വെള്ളച്ചാട്ടവും.
ഒരു പക്ഷെ അസമയത്തുള്ള ഇടപെടലുകൾ കൊണ്ടായിരിക്കണം സൌഹൃദങ്ങളിൽ പലരും വല്ലാതെ അകൽച്ച
സൂക്ഷിക്കുന്നതായി മനസ്സിലായിത്തുടങ്ങിയിരുന്നു. അതു കൊണ്ട് തന്നെ എന്തെങ്കിലും
പറയാന്‍ വന്നത് നൊട്ടി നുണഞ്ഞ് മിണ്ടാതിരുന്നു.
ഘ്രാണ
ശക്തി അമിതമായി അനുഭവപ്പെടുമ്പോൾ ചന്തിക്കു പുറകിൽ അസാധാരണമായ ഒരു നീറ്റലും
അനക്കവും അനുഭവപ്പെടാൻ തുടങ്ങിട്ട്
കുറച്ച് ദിവസമായിരിക്കുന്നു. ശരീരത്തിലും ചില മാറ്റങ്ങൾ വന്നു തുടങ്ങി.
അധികം രോമങ്ങളൊന്നും ഇല്ലാതിരുന്ന പുറകു വശം മാത്രം കൂടുതൽ രോമങ്ങൾ വളരുകയും
വൃത്തികേടാവാൻ തുടങ്ങുകയും ചെയ്യുന്നു. അതു കൊണ്ട് തന്നെ മണിക്കൂറുകളോളം
കുളിമുറിയിൽ കഴിച്ചു കൂട്ടേണ്ട ഗതികേട് വരികയും ചെയ്യുന്നു. നൈറ്റ് ഡ്യൂട്ടി
ആയതിനാൽ റോസിയെ ഇപ്പോൾ കിട്ടാറേ ഇല്ല. ഒരു കണക്കിന് അതൊരു ആശ്വാസമായല്ലോ എന്ന്
വിചാരിക്കുകയും ചെയ്തു.
വീണ്ടും
വേദന അനുഭവപ്പെട്ടപ്പോഴാണ് വാതിലുകളൊക്കെ അടച്ച് കണ്ണാടിക്കു പുറം തിരിഞ്ഞ് നിന്ന്
പരിശോധന ആരംഭിച്ചത്.
പുറകിൽ
പലയിടങ്ങളിലായി രോമക്കാടുകൾ ഇപ്പോൾ കക്കൂസിൽ ഇരിക്കാൻ പോലും പാറ്റാത്തവിധം
കൂടുതലായിരിക്കുന്നു. ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിയുകയായിരുന്നു.
എനിക്ക്
വാൽ മുളച്ചിരിക്കുന്നു...
അറ്റം
വളഞ്ഞ് കൂർത്ത വെളുത്തൊരു വാൽ…
രോമങ്ങൾ അതിനു ചുറ്റും ഡക്കറേറ്റ് ചെയ്ത് പിടിപ്പിച്ചിരിക്കുന്നു.
പരവേശം
വന്ന് വെള്ളം കുടിക്കാൻ എടുത്തപ്പോൾ ഗ്ലാസ് തറയിൽ വീഴുകയും പൊട്ടിത്തെറിക്കുകയും
ചെയ്തു. നിലത്ത് ചേർന്ന് നിന്ന് എല്ലാം
വൃത്തിയാക്കുമ്പോൾ ആലോചിച്ചത് ഇതിനൊരു പരിഹാരം വേണമല്ലോ എന്നുമാത്രമായിരുന്നു. എന്നും
പ്രശ്നത്തെ കുറിച്ച് ആലോചിച്ച് തലപുണ്ണാക്കുന്നത് ഒരു രീതിയേ അല്ല. പ്രതിവിധികളെ
കുറിച്ച് തന്നെയാണ് ആലോചിക്കാറുള്ളത്.
വാഷിങ്ങ്ടൺ
സ്ടീറ്റിൽ താമസിക്കുന്ന ഡോക്ടർ വേണുഗോപനെ കാണാൻ തീരുമാനിക്കുന്നത് അങ്ങിനെയാണ്. ഡോക്ടരുടെ വീട്ടിലേക്ക് കയറും മുമ്പേ
കൂട്ടിലുള്ള അൾസേഷ്യൻ ഒന്നു രണ്ട് വട്ടം മുരണ്ടു. പിന്നെ പരിചയ ഭാവത്തിൽ വാലാട്ടി കുഞ്ഞു ശബ്ദത്തിൽ
ഒന്നു മൂളി..കയ്യും കാലും കൂടിന് ഇരുവശവും ഉയർത്തി വച്ച് അഭിവാദ്യം ചെയ്യും പോലെയോ
സന്തോഷം പ്രകടിപ്പിക്കുകയോ ചെയ്യുന്നതാവണം.
കാര്യം
അവതരിപ്പിച്ചപ്പോൾ ഒരു മന്ദഹാസത്തോടെ ഡോക്ടർ വേണുഗോപൻ വിശദമായ ഒരു പരിശോധന തന്നെ നടത്തി. പേടിക്കനൊന്നുമില്ലെന്നും
നാമൊക്കെ ആൾകുരങ്ങുകളുടേ വംശത്തിൽ നിന്ന് ഉണ്ടായതല്ലേയെന്നും ആശ്വസിപ്പിച്ചു..ചില
ജനിതകമായ മാറ്റങ്ങൾ ആയിരിക്കണം. വല്യ കുഴപ്പമൊന്നും ഉള്ളതായി എനിക്ക്
തോന്നുന്നില്ല. എന്നാലും കുറച്ച് മരുന്നുകളും ഓയിൻറ് മെൻറുകളും കുറിച്ച് തരാം. ഉണ്ടായിരുന്ന
സാമ്പിൾ മരുന്നുകൾ സൌഹൃദത്തോടെ തരികയും ചെയ്തു.
ദേഹത്ത്
വന്നു കൊണ്ടിരിക്കുന്ന മൃഗഗന്ധം മാറുന്നതിനായി കുളിക്കുമ്പോൾ ഉപയോഗിക്കാൻ ചില
മരുന്നുകളും എഴുതി തരികയും ചെയ്തു. പട്ടിമണം കാരണം റോസിയോട് സംസാരിക്കാൻ പോലും
വല്ലാതെ പേടിയായി തുടങ്ങിയിരിക്കുന്നു.
വിസ്തരിച്ചുള്ള
കുളി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ നല്ല ഉന്മേഷം തോന്നി.. ഇന്ന് റോസി വരും മുമ്പ്
അടുക്കള പണികളൊക്കെ ചെയ്ത് തീർത്ത് നേരത്തേ ബെഡ് റൂമിൽ കയറണം. എല്ലാം കഴിഞ്ഞ്
ഭക്ഷണം കഴിക്കാൻ ഡൈനിം ടേബിളിൽ ഇരുന്നതാണ്. വല്ലാത്ത ഒരു കിരു കിരുപ്പ് പുറകിൽ….വളര്‍ന്നു തുടങ്ങിയ വാലില്‍
ഒരു പെടപ്പ്..കസേരയില്‍ ഇരുന്നു കഴിക്കാന്‍ പറ്റാത്തവിധം ഒരു പെരുപ്പ്..!
പിന്നെ
നിലത്ത് കുനിഞ്ഞ് ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. അപ്പോഴാണ് അച്ച്ഛനെന്താ
നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് എന്ന ചോദ്യവുമായി മക്കൾ സ്കൂൾ വിട്ട് വന്നത്. പിന്നെ
ഒന്നും മിണ്ടാതെ കുട്ടികൾക്ക് ഭക്ഷണം കൊടുത്ത് അവർ കഴിച്ചെന്ന് ഉറപ്പാക്കി
പാത്രങ്ങൾ കഴുകി വച്ച് കിടപ്പു മുറിയിലേക്ക് നടന്നു. ഇന്ന് റോസി വരുമ്പോൾ കൂടുതൽ
ഇഷ്ടത്തോടെ എന്തെങ്കിലുമൊക്കെ ചെയ്യണം ഒരു മൂളിപ്പാട്ടോടെ സിഡിപ്ലേയറിൽ പഴയ ഒരു
ആൽബത്തിൻറെ സിഡി ഇട്ടു.
പങ്കജ്
ഉദാസിൻറെ ഈരടികൾ പതിയെ താളമിട്ടു തുടങ്ങി. …
“ ഈ മുറിയിലെന്താ .. വല്ലാത്ത ഒരു മണം…ഗ്ലാഡിസിൻറെ പട്ടി വന്നൊ
ഇന്നിവിടെ?” എന്ന ചോദ്യവുമായാണ് റോസി മുറിയിലേക്ക് കയറി വന്നത്. അക്ഷരാർത്ഥത്തിൽ അയാൾ ചുരുങ്ങിപ്പോയി…
“ഏയ്
ഇല്ല. വല്ല എലിയോ മറ്റോ ആയിരിക്കാം. എനിക്ക് മണമൊന്നും വരുന്നില്ലല്ലോ.. ങും.. ഞാൻ
നോക്കാം….” അയാൾ വേഗം ഒരു വിധത്തിൽ
പറഞ്ഞൊപ്പിച്ച് മുറിയിൽ നിന്ന്പുറത്തേക്കിറങ്ങി.
വാൽ
മാത്രമല്ല ഇപ്പോഴത്തെ അയാളുടേ പ്രശ്നം ശരീരത്തിലുള്ള പട്ടിമണം കൂടിയായപ്പോൾ
തീർത്തും ഒറ്റപ്പെട്ടതായി തോന്നി. ആത്മാർഥമായി
ഒന്ന് പൊട്ടിക്കരയണമെന്ന് അയാൾ ആഗ്രഹിച്ചു. കരയുമ്പോൾ അതൊരു ഉറച്ച അൾസേഷ്യൻറെ
കുരയായ് മാറിയാലോ എന്നപേടിയിൽ അയാൾ ശബ്ദമില്ലാതെ അടുക്കളയുടെ ഒരരികിൽ ഇരുന്ന് നിറഞ്ഞു
വരുന്ന കണ്ണു തുടച്ചു.
വീണ്ടും ഡോക്|ടർ വേണു ഗോപൻ പരിശോധീച്ച് മരുന്നിനും
പുരട്ടാൻ ഓയിൻ മെൻറിന് എഴുതുകയും മനസ്സിന് ധൈര്യം നൽകി തിരിച്ചു വിട്ടെങ്കിലും അത്ര വല്യ ഉത്സാഹമൊന്നും
തോന്നിയില്ല.
വീട്ടിലെത്തി
അടുക്കളപ്പണിയും കുട്ടികളുടെ ഭക്ഷണവും ഒക്കെ തയ്യാറാക്കി അയാൾ ഭാര്യ വരുന്നതും
കാത്ത് ഗേറ്റിനരികിൽ നിന്നു. ഇന്നലെത്തെ
പോലെ പട്ടി മണം ഉണ്ടാകരുതല്ലോ എന്നു കരുതി കൂടുതൽ തേച്ച് കുളിച്ച് ഒരുങ്ങിയാണ്
പുതുമണവാളനെ പോലെ അയാൾ ഗേറ്റിനരികിൽ നിന്നത്. രണ്ടു കാലുകളും ഗേറ്റിലേക്ക് ചേർത്ത് വച്ച്
വെറുതെ അയാൾ മനോരാജ്യത്തിലേക്ക് മുഴുകി ഒരു കുട്ടിയെ പോലെ ഭാര്യവരുന്നതും കാത്ത്
ഗേറ്റിൽ തൂങ്ങി നിന്നു.
ഒരു വളവ് തിരിഞ്ഞ് വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് റോസി
കണ്ടത് ഗേറ്റിനു മുകളിൽ കറുത്ത് ഉയരം
കൂടിയ ഒരു പട്ടി!!!!
രാജു
ഇരിങ്ങൽ
ബഹറൈൻ
+973
36360845 (komath.iringal@gmail.com)
പഴുതാരകൾ വന്നിറങ്ങുന്നു - കഥ
കഥ: രാജു
ഇരിങ്ങൽ
+973 33892037
പഴുതാരകൾ വന്നിറങ്ങുന്നു
പുരുഷോത്തമന് നായർ,
ആളൊരു മാതൃകാ പുരുഷനാണെന്ന്
ഒട്ടുമിക്കവരും കൂടാതെ . ഓഫീസ് മേധാവികളിൽ പലരും പലപ്പോഴും പലരോടും പറയാറുണ്ട്.
“ദേ
നോക്കിയേ പുരുഷോത്തമൻ നായരെ പോലെയായിരിക്കണം.
ഓഫീസിലെത്തിയാൽ അവനോന്റെ ജോലി.. അത്
മാത്രമാണ് ചിന്ത…
ഒന്ന് തുമ്മണമെങ്കിൽ പോലും ചായ കുടിക്കുമ്പോഴോ
ഭക്ഷണം കഴിക്കുമോഴോ ആയിരിക്കും. ജോലിയിലാണെങ്കിലോ..സദാ ജാഗരൂകനായിരിക്കുകയും
കാര്യങ്ങളൊക്കെ വെടിപ്പായ് ചെയ്യുകയും ചെയ്യും ഇത്രേം കാര്യപ്രാപ്തിയുള്ള ഒരാൾ
ജോലി ചെയ്യുന്നത് ഏതൊരു ഓഫീസിനും മുതൽ കൂട്ട് തന്നെ”
കൃത്യ
സമയത്ത് ഓഫീസില്‍ വരികയും അധിക ജോലികളുണ്ടെങ്കില്‍ അതും കൂടി ചെയ്ത് തീര്‍ത്തിട്ടേ
അയാൾ വീടിനെ കുറിച്ച് ചിന്തിക്കുക
പോലുമുള്ളു. അതുകൊണ്ട് തന്നെ അയാളുടെ മേശപ്പുറത്ത് ചുവപ്പ് നാടകളുടെ
കൂമ്പാരങ്ങളേയില്ല.
ചൂട്
വെള്ളം നിറച്ച നീല നിറത്തിലുള്ള ഫ്ലാസ്കും ചുവന്ന മഷി പേനയും മാത്രമാണയാളുടെ ലോകം
ഒപ്പം മുന്നിലിരിക്കുന്ന ഫയലും.
ഓഫീസില്‍
വൈകിയിരിക്കുന്ന സമയത്തൊക്കെ പ്യൂണ്‍ ഗോവിന്ദന് നായരും അയാളുടെ നല്ല മനസ്സ് കാണാനുള്ള
ഭാഗ്യമുണ്ടായിരുന്നു..
വീട്ടുകാര്യങ്ങളും
ചിലപ്പോഴൊക്കെ നാട്ടുകാര്യങ്ങളും ഓഫീസ് വിട്ടിറങ്ങുമ്പോള്‍ അയാള്‍ ചോദിക്കുക
പതിവാണ്. അതു കൊണ്ട് തന്നെ ഗോവിന്ദന് നായര്‍ക്ക് അയാള്‍ ദൈവത്തെ പോലെയാണ്.
ഒന്നുമില്ലെങ്കിലും അത്യാവശ്യം വന്നാല്‍ മുട്ടാനൊരു വാതിലുണ്ടല്ലോന്ന് ഗോവിന്ദന്
നായര്‍ ഭാര്യയോട് അഭിമാനത്തോടെ പറയുമായിരുന്നു.
വൈകിവരുമെങ്കിലും
പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന ശീലമൊന്നും അയാള്‍ക്കില്ല. ഭാര്യയുടെ കൈകൊണ്ട് ഉണ്ടാക്കി സ്നേഹത്തോടേ
അടുത്തിരുന്ന് നാട്ടു കാര്യങ്ങളും ഇടയ്ക്കൊക്കെ കുശുമ്പും കുന്നായ്മയും അടുത്ത വീട്ടിലെ ‘കൊശവന് നായര്‍’ (അങ്ങിനെയാണ്
അവൾ കേശവൻ
നായരെ വിളികുന്നത്) കള്ളു കുടിച്ച് വന്ന് ഭാര്യയെ തല്ലുന്ന കാര്യവും കുഞ്ഞുങ്ങൾ
നിലവിളിച്ച്കൊണ്ട് വീട്ടിലേക്ക് ഓടി വരുന്ന കാര്യവും തുടങ്ങി എല്ലാ ഗോസിപ്പുകളും ചിരിയോടെ
അയാൾ കേട്ടിരിക്കാറുണ്ട്.
എന്നും
എന്തെങ്കിലുമൊക്കെ കഥകള്‍ അവള് ഭക്ഷണത്തിനൊപ്പം വിളമ്പുക പതിവാണ്. ഒന്നും
കിട്ടിയില്ലെങ്കില്‍ ആ ആഴ്ചയില്‍ വായിച്ച ആഴ്ചപ്പതിപ്പിലെ ‘സുനിതാ മേനോന്’ ട്യൂഷന്
പഠിപ്പിക്കുന്ന ചെറുക്കന്റെ കൂടെ ഓടിപ്പോയ
കാര്യമെങ്കിലും ഭാര്യ ഇടയ്ക്ക് ദു:ഖത്തോടെയും അതിലധികം സന്തോഷത്തോടെയും അയാളോട്
പറഞ്ഞ് കേള്‍പ്പിക്കും. രാവിലെ മുതല്‍ വൈകുന്നേരം വരെ വീട്ടിലൊറ്റയ്ക്കിരിക്കുന്ന
ഭാര്യയുടെ ഏകാന്തത മനസ്സിലാക്കിയിട്ട് തന്നെയാണ് അയാള്‍ അതിലൊന്നും
താല്പര്യമില്ലാതിരുന്നിട്ടും ഇത്തരം ഗോസിപ്പുകൾക്കൊക്കെ
കൂട്ടു നില്‍ക്കുകയും താല്പര്യപൂര്വ്വം തലവച്ച് കൊടുക്കുകയും ചെയ്യുന്നത്.
മകന് രണ്ടാം ക്ലാസിലായതിൽ പിന്നെ സ്കൂളില്‍ കൊണ്ട്
വിടേണ്ട കാര്യമൊന്നുമില്ല. സ്കൂള്‍ വണ്ടി വരികയും കൊണ്ടി പോവുകയും ചെയ്യും.
സ്കൂളിലേക്ക് പോകും മുമ്പ് തിക്കിതിരക്കി ഭക്ഷണവും ഇടയ്ക്ക് കഴിക്കാനുള്ള
ലഘുഭക്ഷണവും ഉണ്ടാക്കി മകനെ യാത്രയാക്കി കഴിഞ്ഞാല്‍
ഭാര്യ സുമതി തികച്ചും ഫ്രീ ആവും.
“മോന് പോയിക്കഴിഞ്ഞാൽ പിന്നെ നീ ഫ്രീ അല്ലേ സുമതീന്ന്..” ആരെങ്കിലും പറഞ്ഞാല്‍ സുമതി
സമ്മതിച്ച് തരില്ല. വീട് ക്ലീനിങ്ങും കുട്ടികളുടേയും ഭര്‍ത്താവിന്റെയും
വസ്ത്രങ്ങളൊക്കെ കഴുകി വിരിക്കുന്നതൊക്കെ ആരു ചെയ്യും. അതിനായ് ഞാന്‍ ഇവിടെ
വേലക്കാരികളെ വച്ചിട്ടൊന്നുമില്ല. അതെനിക്കൊട്ട് ഇഷ്ടവുമല്ല.. എന്ന് എടുത്തടിച്ച്
പറഞ്ഞുകളയും സുമതി
അടുത്ത വീട്ടില്‍ പുതുതായ് താമസത്തിനു വന്ന
കുടുംബത്തെകുറിച്ച് ഭാര്യ പറയുന്നത് അങ്ങിനെ ഒരു ഊണ് മേശയിലാണ്.
ബാങ്കുദ്ദ്യോഗസ്ഥയായ ഭാര്യയും ഭര്‍ത്താവ് മുകുന്ദന്
മേനോനുമാണ് അവിടെ താമസിക്കുന്നവര്‍. മുകുന്ദന്
മേനോന് ഈ അടുത്ത് കാലം വരെ ബിസ്സിനസ്സ് ഫീല്‍ഡില്‍ തിളങ്ങിയിരുന്ന ബിസ്സിനസ്സ്
മാഗ്നറ്റാണെന്ന് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ കാരണമേതുമില്ലാതെ ഒരു ദിവസം
ഉണ്ടായിരുന്ന ബിസ്സിനസ്സൊക്കെ നിര്‍ത്തിവച്ച് വീട്ടില്‍ തന്നെ ഇരിപ്പ് തുടങ്ങി.
ഭാര്യയുടെ ആങ്ങളമാര് തങ്ങളാല്‍ ആവും വിധം കമ്പനി ഒരു
വിധം നടത്തിക്കൊണ്ട് പോകുന്നുണ്ട്.
കഥ പറയുമ്പോള്‍ പുരുഷോത്തമന് നായര്‍
ചോദിക്കാതിരിന്നില്ല ..
“അതെന്താ അങ്ങിനെ സുമതീ..ന്ന്”
സത്യത്തില്‍ അങ്ങിനെ ചോദിച്ചില്ലെങ്കില്‍ സുമതി പിണങ്ങുമെന്ന്
പുരുഷോത്തമന് നായര്‍ക്ക് അറിയാം. ഓരോന്ന് പറയുമ്പോഴും മൂളി മൂളി കൊണ്ടേയിരിക്കണം.
മുകുന്ദന് മേനോന് രാവിലെ ആയാല്‍ വെളുത്ത ടി ഷര്‍ട്ടും
ജോഗിങ്ങ് ഷൂവുമായി ഇറങ്ങും
ഒരു രണ്ട് മൂന്ന് മണിക്കൂര്‍ നേരത്തേക്ക്
പറമ്പിലും റോഡിലുമൊക്കെ നിന്നും തിരിഞ്ഞും
കിടന്നും കസര്‍ത്ത് തന്നെയാണ്. അതു
കൊണ്ടെന്താ..
ഉണ്ടായിരുന്ന ഷുഗറും പ്രഷറുമൊക്കെ പമ്പകടന്നു. പിന്നെ
കുളിയൊക്കെ കഴിഞ്ഞ് ഗാര്‍ഡനിങ്ങ് പരിപാലനം .. രാവിലെ മുതല്‍ ഉച്ചവരെ.. ചിലപ്പോള്‍
വൈകുന്നേരം വരെ നീളും..
“പൂക്കള്‍ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അവ ചിരിച്ച്
നില്‍ക്കുന്നത് കാണാന്‍ എന്തു ഭംഗിയാ ” മുകുന്ദന്
മേനോന് എപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കും.
അങ്ങിനെയിരിക്കുമ്പോഴാണ് ഒരു ദിവസം ഒരു നാരകത്തിന്റെ
ചെടിയുമായി സുമതിയുടെ അടുക്കല്‍ മുകുന്ദന് മേനോണ് വരുന്നത്.
മാതള നാരകം സുമതിക്ക് അച്ചാറിട്ട് കഴിക്കാന്‍ വല്യ
കൊതിയാണെന്ന് അറിയാവുന്നതു പോലെയാണ് അതുമായുള്ള വരവ്. ഏതൊരു കല്യാണത്തിനു പോയാലും
ഒന്നും രണ്ടും മൂന്നും തവണ എരിവുള്ള അച്ചാറ് കഴിക്കുക സുമതിയുടെ ഒരു കീഴ്വഴക്കം
പോലെയാണ്.
നീ എന്തേ മധുരമുള്ള ഒരു ഓറഞ്ച് പോലും കഴിക്കാതെ ഈ എരിവ്
അച്ചാറ് മാത്രം കഴിക്കുന്നതെന്റെ സുമതീന്ന് “ പുരുഷോത്തമന് നായര്‍ പലപ്പോഴും ചോദിച്ച്
പോയിട്ടുണ്ട്.
“മാതള നാരക ചെടി ഉണ്ടെങ്കില്‍ പാമ്പുകളൊന്നും വീട്ടില്‍
കയറില്ല സുമതി. മാത്രോമല്ല വീടിനൊരു ഐശ്വര്യം കൂടിയാണ്. പറമ്പിലു തൊടിയിലുമൊക്കെ പൂക്കളിങ്ങനെ പൂത്തു
നില്‍ക്കുന്നത് കാണാന്‍ തന്നെ എന്തൊരു ഭംഗിയാ അല്ലേ..”
വല്യ ഏതോ കമ്പനിയുടെ മാനേജര്‍ ആയിരുന്ന് ആള് ഇപ്പോള്‍
നാട്ടുമ്പുറത്തെ ഒരു സാധാരണ കൃഷിക്കാരനായിരിക്കുന്നു. തോളില്‍ ഒരു മേല്‍മുണ്ട്
കാലില്‍ നീളത്തിലുള്ള ചെരുപ്പ്. മുകുന്ദന്
മേനോന്റെ ഗാര്‍ഡനിങ്ങ് വികസിക്കുന്നതോടൊപ്പം
സുമതിയുടെ മാതള പ്രേമവും ഒപ്പം മറ്റ് നിരവധി ചെടികളും സസ്യങ്ങളും വീടിന്റെ
ചുറ്റുവട്ടവും പിന്നാമ്പുറവും മുന്നാമ്പുറവും ലിവിങ്ങ് റൂമിലും നിറയാന്‍ തുടങ്ങി.
എന്നും ചെടികളെ സ്നേഹിച്ചിരുന്നു പുരുഷോത്തമന് നായര്‍.
കല്യാണം കഴിഞ്ഞതില്‍ പിന്നെ ഒന്നിനും സമയമില്ലാതായിരുന്നു. പിന്നെ ഓഫീസ് ജോലിയുടെ
ഒരു കൃത്യത. അതു കൊണ്ട് തന്നെ പുരുഷോത്തമന് നായര്‍ക്ക് സുമതിയുടേ പുതിയ ഗാര്‍ഡനിങ്ങ് പ്രേമം ഇഷ്ടമാവുകയും ചെയ്തു
“
ഒന്നുമില്ലെങ്കിലും മോന് നല്ല പ്രകൃതിയുടെ തണുപ്പ് കൊണ്ട്
ഉറങ്ങുകയെങ്കിലും ചെയ്യാലോ” എന്ന് മനസ്സില്‍ പറയുകയും ചെയ്തു.
ചെടികളൊക്കെ പൂത്ത് തളിര്‍ക്കാന്‍ പിന്നെ
അധികനേരമൊന്നും വേണ്ടി വന്നില്ല. മുകുന്ദന് മേനോന് ഇടയ്ക്കിടെ ഓരോ ചെടികളുമായി
വന്ന് പൂന്തോട്ടങ്ങളുടേയും പച്ചക്കറികളുടെയും സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുകയും
അതിന് വളമിടുന്നതിന്റെയും ഇലകളില്‍ പുഴു ശല്യമില്ലാതിരിക്കാന്‍
മരുന്നടിക്കുന്നതിന്റെയും ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തു.
സുമതിക്ക് ഇപ്പോള്‍ പഴയതു പോലെ ആഴ്ചപ്പതിപ്പ്
വായിക്കാന്‍ സമയം കിട്ടാറേ ഇല്ല്. പറമ്പ് എന്ന് പറയാന്‍ അധികമൊന്നുമില്ലെങ്കിലും
ഉള്ള പന്ത്രണ്ട് സെന്റില്‍ മുഴുവന്‍
സ്ഥലങ്ങളിലും പച്ചപ്പ് പടന്ന് പിടിച്ചു.
ഇനി ഡൈനിങ്ങ് റൂമില്‍ കൂടി മാത്രേ ഒഴിവുള്ളൂന്ന് പുരുഷോത്തമന് നായര്‍ രാത്രി ഭക്ഷണ സമയത്ത് ഓര്‍ക്കുകയും
ചെയ്തു. എന്തെങ്കിലുമാവട്ടെന്ന്
വിചാരിച്ച് ഒന്നും സുമതിയോട് പറഞ്ഞില്ല.
മോന് സ്കൂളില്‍ നിന്ന് വന്ന ഉടുപ്പ് മാറുമ്പോഴാണ് കിടപ്പു
മുറിയുടെ ഒരു കോണില്‍ പുതപ്പിന്
അടിയിലായി ഒരു നീളമുള്ള പഴുതാര ശ്രദ്ധയില്‍ പെട്ടത്. പാറ്റ, പല്ലി , പഴുതാര
ഇവയൊക്കെ കണ്ടാല്‍ മോന് ഉറക്കെ നിലവിളിക്കുക സ്വാഭാവികമാണ്.
“ ഓ ഒരു പഴുതാരയെ കണ്ടതിനാണൊ നീ ഇങ്ങനെ
നിലവിളിക്കുന്നത്”
കൈകൊണ്ട് പുതപ്പിനടിയിലെ പഴുതാരെയെ എടുത്ത് വെളിയില്‍
കളയുമ്പോള്‍ സുമതി പറഞ്ഞു.
പിന്നീട് ഒന്നും സംഭവിക്കാത്തതു പോലെ സുമതി അടുക്കളയിലേക്ക്
കയറിപ്പോവുകയും ചെയ്തു.
രാത്രി വൈകിയെത്തിയ പുരുഷോത്തമന് നായര്‍ പഴുതാരയെ
സ്വപ്നം കണ്ട് പേടിച്ച് കരയുന്ന മകനെ ചേര്‍ത്ത് കിടത്തുകയും
പപ്പയുള്ളപ്പോള്‍ ഒരു പഴുതാരയും നിന്റെയടുത്ത്
വരില്ലെന്ന് ധൈര്യം കൊടുക്കുകയും ചെയ്തു.
.
മുറ്റത്തും പറമ്പിലും പഴുതാരകളുടെ എണ്ണം വര്‍ദ്ധിക്കുന്നത്
പുരുഷോത്തമന് നായര്‍ ശ്രദ്ധിക്കാതിരുന്നില്ല്. വിവരം ഭാര്യ സുമതിയെ അറിയിക്കുകയും
മുറ്റത്തും വരാന്തയിലുമൊക്കെയായി നട്ടു നനച്ചിരിക്കുന്ന ചെടിച്ചട്ടികള്‍
പുറത്തേക്ക് മാറ്റാന്‍ ജോലിക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍നല്‍കുകയും ചെയ്തിട്ടാണ്
പുരുഷോത്തമന് നായര്‍ അന്ന് ഓഫീസിലേക്ക് പോയത്.
ഓഫീസില്‍ പോകാന്‍ ഗേറ്റില്‍ എത്തിയപ്പോഴാണ് മുകുന്ദന്
നായര്‍ പുതിയ ഏതോ ചെടിയുടെ വിവരങ്ങളുമായി വീട്ടിലേക്ക് വരുന്നത്. കുശലങ്ങള്‍
ചോദിച്ച് സമയം മെനക്കെടുത്താന്‍ മുകുന്ദന് മേനോനും അതു പോലെ പുരുഷോത്തമന് നായര്‍ക്കും
സമയമുണ്ടായില്ല. ഒരു ചിരി മുഖ്തത് വരുത്തി രണ്ടു പേരും പരസ്പരം എതിര്
ദിശകളിലേക്ക് പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്തു.
ഓഫീസില്‍ വളരെ തിരക്ക് പിടിച്ച് കാര്യങ്ങള്‍ ചെയ്തു
കൊണ്ടിരിക്കുമ്പോഴാണ് ഫയലുകള്‍ക്കിടയില്‍ നിന്ന് ഒരു മുട്ടന്‍ പഴുതാര പതിയെ
തയയുയര്‍ത്തി നോക്കുന്നത് പുരുഷോത്തമന് നായരുടെ ശ്രദ്ധയില്‍ പെട്ടത്. അയാള്‍
പതിവിലധികം ഒച്ചയെടുത്തു കൊണ്ട് ഗോവിന്ദന് നായരെ വിളിക്കുകയും പഴുതാര വന്നതിനെ
കുറിച്ചും ഫലയുകള്ക്കിടയിലും ഓഫീസ് ഇടങ്ങളിലും ക്ലീനിങ്ങ് ചെയ്യാത്തതിനെ കുറിച്ചും കയര്‍ക്കുകയും സ്വയം
ശപിക്കുകയ്യും ചെയ്തു. വളരെ ശാന്തനായി കാണപ്പെടാറുള്ള പുരുഷോത്തമന് നായരുടെ
അപ്രതീക്ഷിതമായ ഈ പെരുമാറ്റം ഓഫീസിലും അതു പോലെ
പ്യൂണ്‍ ഗോവിന്ദനെയും തെല്ലൊന്ന് പരിഭ്രമിപ്പിച്ചു.
“സാർ അത് പഴുതാരയൊന്നുമായിരുന്നില്ല. ഫയലുകള്‍
എല്ലാം തന്നെ എന്നും രാവിലെ പൊടിയടിച്ച് വയ്ക്കാറുണ്ട് സാര്‍. അവിടെയൊക്കെ
നോക്കിയെങ്കിലും ഒറ്റ പഴുതാര പോലുമുണ്ടായില്ല സാര്‍. സാധാരണ ഈര്‍പ്പമുള്ളിടങ്ങളിലാണ്‍
പഴുതാരകളെ ചേക്കാറുക”
ഗോവിന്ദന് നായര്‍ അയാളുടെ മനസ്സിനെ ഒന്ന്
ശാന്തമാക്കാന്‍ ശ്രമിച്ചു. ഗോവിന്ദന്
നായര്‍ മുറിവിട്ട് പോയപ്പോള്‍ ‘താന്‍ ഫയലുകള്‍ക്കിടയില്‍ ഒരു പഴുതാരയെ
കണ്ടല്ലോന്ന്” പുരുഷോത്തമന് നായര്‍ ചിന്തിച്ച് കൊണ്ടിരുന്നു.
മേശപ്പുറത്തിരിക്കുന്ന നീല ഫ്ലാസ്കില്‍
നിന്ന് വെള്ളം കുടിച്ച് കൊണ്ടിരിക്കെ ഇന്നലെ രാത്രി മോന് പഴുതാരയെ സ്വപനം കണ്ട്
കരഞ്ഞത് പുരുഷോത്തമന് നായര്‍ ഓര്‍ത്തു. ഫയലുകള്‍ക്കിടയില്‍ നിന്ന് ഒരു വെളുത്ത
പേപ്പര്‍ വലിച്ചെടുത്ത് മറ്റൊന്നും
ആലോചികാതെ ചുവനന് പേന കൊണ്ട് വെറുതെ ഒരു പഴുതാരയുടെ നീളമുള്ള ചിത്രം വരച്ചു. പിന്നെ
മറ്റൊരു നീല മഴി പേന കയ്യിലെടുത്ത് പഴുതാരയ്ക്ക് കുറുകെ വരച്ച് വരച്ച് തീര്‍ത്തും
ആ പഴുതാരയെ ഇല്ലാതാക്കി.
കുറച്ച് നേരം കൂടി ഓഫീസിലിരുന്ന ശേഷം ഒരാഴ്ചാത്തെ ലീവ്
എഴുതി ക്കൊടുത്ത് പുരുഷോത്തമന് നായര്‍ ഓഫീസില്‍ നിന്നിറങ്ങി.
ടൌണിലിറങ്ങി പഴുതാരകളെ നശിപ്പിക്കാനുള്ള മരുന്നുകളെ
കുറിച്ച് മെഡിക്കല്‍ സ്റ്റോറുകളിലും സ്റ്റേഷനറികടകളിലും അന്വേഷിച്ച് നടന്നു. പലരും
പലതരം മെഡിസിനുകള്‍ കൊടുത്തെങ്കിലും അയാള്‍ക്ക് ഒന്നിലും തൃപ്തി തോന്നിയില്ല
മാത്രവുമല്ല ‘ഫെര്‍ഗു’ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് സെയിത്സ്മാന് പറഞ്ഞത്
“ പഴുതായരയല്ലേ സാര്‍ അത് ഒന്ന് രണ്ട് ദിവസം കൊണ്ട്
പോയിക്കോളും.”
“അത് നീയാണോ തീരുമാനിക്കുന്നതെന്ന്’ കയര്‍ക്കാനും
പുരുഷോത്തമന് നായര്‍ ആ സമയം തയ്യാറായി. അയാളുടെ മനസ്സില്‍ ഇപ്പോള്‍ ഒറ്റ പ്രശ്നം
മാത്രമേ ഉള്ളൂ എങ്ങിനെയെങ്കിലും പഴുതാരകളുടെ കുലം മുടിക്കണം. അയാളുടെ മനസ്സില്‍
നീളന്‍ പഴുതാരകളപ്പോള്‍ ഇഴഞ്ഞ് നടന്നു കൊണ്ടേയിരുന്നു.
അയാളപ്പോളോര്‍ത്തത്
‘കുഞ്ഞു മോനേ
പഴുതാര ഉപദ്രവിക്കുമോ?
സുമതിയുടെ വെളുത്ത് ഭംഗിയുള്ള കാല് വിരലുകളില്‍ പഴുതാര
നടന്നു കയറുമോ..
അത്രയുമോര്ത്തപ്പോൾ തന്നെ എത്രയും പെട്ടെന്ന് വീട്ടിലെത്താനും
എല്ലാ പഴുതാരക്കൂട്ടങ്ങളേയും ചുട്ട് ചാമ്പലാക്കാനും വെമ്പി.
പൊടുന്നനവെ കൃഷിയാപ്പീസറെ വഴിയില്‍ കാണാനിടയായപ്പോള്‍
പഴുതാരയെ കുറിച്ച് ചോദിക്കാമെന്ന് കരുതിയതാണ്. എന്നാല്‍ വരുന്ന ഉപതെരഞ്ഞെടുപ്പിലെ
സ്ഥാനാര്‍ത്ഥിയെ കുറിച്ചാണ് അദ്ദേഹം തുടക്കമിട്ടത്. സംസാരിക്ക്കുന്നതിനിടയില്‍ ഒരു പഴുതാര അയാളുടെ കാലിനിടയിലൂടെ ഷൂസിലേക്ക്
കയറി. പതിയെ പതിയെ അയാളുടെ കാലിനുമുകളിലേക്ക് കയറാന്‍ തുടങ്ങി.
കൃഷിയാപ്പീസറതിനെ തട്ടിക്കളഞ്ഞു കൊണ്ട് ഇതൊക്കെ പതിവുള്ളതല്ലേന്ന് ചിരിക്കുകയും
ചെയ്തു. അത്രയുമായപ്പോഴേക്കും പഴുതാരയെ കുറിച്ചെന്തെങ്കിലും ചോദിക്കാന്‍
പുരുഷോത്തമന് നായര്‍ക്ക്
തോന്നിയതേയില്ല്.
ഏട്ടനെന്താ ഈ വെപ്രാളപ്പെടുന്നേ..മുറ്റത്തും
പറമ്പിലുമൊക്കെ മരുന്നു തളിച്ചല്ലോ.. എല്ലായിടവും വൃത്തിയാക്കിയിടുകയും
ചെയ്തു. ഇനി യിപ്പോള്‍ പഴുതാരയെ
പേടിക്കേണ്ടല്ലോ..
” പോരാത്തതിന് പഴുതാരകള്‍ അത്ര വലിയ
ഉപദ്രവകാരികളൊന്നുമല്ലേട്ടാ..” സുമതി പഴുതാര സംഭവത്തെ വളരെ ചെറുതാക്കി കണ്ടപ്പോള്‍
സത്യത്തില്‍ പുരുഷോത്തമന് നായര്‍ക്ക് അമര്‍ഷമുണ്ടായി. എന്നിട്ടും ഒന്നും
പറഞ്ഞില്ല.
പിറ്റേന്നാണ് വാസുക്കുട്ടനും കുടുംബവും അമേരിക്കയില്‍
നിന്ന് തിരിച്ചെത്തിയ കഥ സുമതി പറയുന്നത്.
ഇനി കുറേക്കാലം ഇവിടെ ജീവിക്കാലോ പുരുഷട്ടാന്ന്
വന്നതിന്റെ പിറ്റേദിവസം ഇടവഴിയില്‍ വച്ച് കണ്ടപ്പോള്‍ വാസു ക്കുട്ടന് പറയുകയും
ചെയ്തു. പുരുഷോത്തമന് നായര്‍ അപ്പോള്‍ വെറുതെ ചിരിക്കുകയും ചെയ്തു. “മോനേ
ദിനേശാ അമേരിക്കയില്‍ നാള്‍ക്ക് നാള്
ദാരിദ്രം കുമിഞ്ഞ് കൂടുന്ന കാര്യം ഇവിടത്തെ സാധാരനക്കാരനു പോലുമറിയാമെന്ന്”
പുരുഷോത്തമന് നായര്‍ മനസ്സില്‍ പറയുകയും ചെയ്തു.
അതിനടുത്ത ദിവസമാണ് സുമതി ആ വാര്‍ത്ത ഊണ് മേശയില്‍
വിളമ്പിയത്. അമേരിക്കയില്‍ നിന്ന് കൊണ്ട് വന്ന
ചില്ലു കൂട്ടിലെ വളര്‍ത്തുമത്സ്യം കേരളത്തിലെ ഭക്ഷണം കഴിച്ച് അസാധാരണ്മാം
വിധം തടിച്ച് വീര്‍ത്ത് വരുന്നുവെന്ന്.
സുമതി അവിടെ പോയി കണ്ട് വണ്ണാപ്പ്പ്പോള് പറഞ്ഞത്
ഇപ്പോള്‍ ഒരു ഒന്നരവയസ്സുള്ള കുട്ടിയുടെ അത്രേം ഉണ്ട് ആ വളര്‍ത്തു മത്സ്യം
എന്നാണ്.
പത്രക്കാരും ചാനലുകാരും വന്ന് ഷൂട്ട് ചെയ്ത്
പോകുമ്പോള്‍ വാസുക്കുട്ടനും കുടുംബവും പ്രശതിയുടെ നെറുകയിലേക്ക് കയറി തുടങ്ങി.
എന്നാല്‍ മറുവശത്ത് പ്രകൃതി സ്നേഹികള്‍ ഈ വളര്‍ത്തുമത്സ്യത്തെ കൊന്ന് രാജ്യത്തെ
രക്ഷിക്കണമെന്ന് മുറവിളി കൂട്ടാന്‍ തുടങ്ങിയിരുന്നു.
സുമതി പക്ഷെ പറഞ്ഞത് മറ്റൊരു ദിശയിലാണ്.
“വാസുക്കുട്ടന് എവിടെയായലും പേരും പ്രശസ്തിയും തന്നെ.
ദാ കണ്ടില്ലേ;.. വെറുതെ കിടന്നോരു മീന്‍ ഇപ്പോള്‍ തടിച്ചുരുണ്ട് ഒരു നാലു
വയസ്സുള്ള കുഞ്ഞു പോലുണ്ട്. ഇപ്പോഴതിനെ വട്ടക്കുളത്തിലിട്ടേക്കുകയാണ്‍”
ദിനം പ്രതി വണ്ണവും ഉയരവും കൂടുന്ന അമേരിക്കന്‍
മത്സ്യം നാടിനും നാട്ടാര്‍ക്കും ആപത്താണെന്ന് മനസ്സിലാക്കാന്‍ അധികം
താമസമൊന്നുമുണ്ടായില്ല. ഓര്‍ത്തപ്പോള്‍ പുരുഷോത്തമന് നായര്‍ക്ക് തലയിലൊരു
പെരുപ്പ് അനുഭവപ്പെട്ടു.
ഭാര്യയും മോനും നല്ല ഉറക്കമാണ്. മുറിയില്‍ നല്ല ഈര്പ്പമുണ്ടെന്ന്
പുരുഷോത്തമന് നായര്‍ക്ക് തോന്നി.
“സാധാരണ ഈര്പ്പമുള്ളയിടങ്ങളിലാണ് പഴുതാരകള്‍
ചേക്കാറുക’ എന്ന പ്യൂണ്‍ ഗോവിന്ദന് പറഞ്ഞത് പുരുഷോത്തമന് നായരെ
അലട്ടിക്കൊണ്ടെയിരുന്നു.
ശബ്ദമുണ്ടാക്കാതെ കട്ടിലിനു പുറകിലും താഴെയുമായി ടോര്‍ച്ചടിച്ച്
ഒരോ മൂലയും പരിശോധനയാരംഭിച്ചു. പെട്ടെന്നാണ് വാതിലില്‍ മുട്ടു കേട്ടത്. ഒന്നല്ല
രണ്ട് തവണ. പുരുഷോസ്ത്തമന്‍ നായര്‍ ഭയ ചകിതനായി.
വാസുക്കുട്ടന്റെ വളര്‍ത്തു മത്സ്യം അയാളുടെ ചിന്തകളെ
വട്ടക്കുളത്തിലിട്ട് കുത്തിമറിച്ചു. ഒന്നും ചെയ്യാനാവാതെ ഒരു നിമിഷം നിന്നെങ്കിലും
ശ്വാസമടക്കിപ്പിടിച്ച് മുറിക്കകത്തേക്ക് കയറാന്‍ വെമ്പുന്ന പഴുതാരകളെ പുരുഷോത്തമന്
നായര്‍ കണ്ടു. കയ്യില്‍ കരുതിയ നീളന്‍
ടോര്‍ച്ച് ഒന്ന് അനക്കാന്‍ പോലുമാകാതെ അയാള്‍ ശ്വാസമില്ലാതെ കിടന്നു.
എല്ലായിടവും കയറി ഇറങ്ങിയ പഴുതാരകള്‍ സുമതിയുടെ ക്യൂട്ടെക്സിട്ട വിരലുകളിലേക്ക് ഇപ്പോ
കയറുമല്ലോന്റെ മുച്ചിലോട്ടമ്മേന്ന് നിലവിളിച്ച് ശ്വാസം പുറത്ത് വരാനാകാതെ
പുരുഷോത്തമന് നായര്‍ ബോധമറ്റ് കിടന്ന് പോയി. അപ്പോഴും സുമതിയും മകനും നല്ല ഉറക്കം
തന്നെയായിരുന്നു.
Sunday, March 17, 2013
കടലാമകളുടെ നഗരം
കഥ: രാജു ഇരിങ്ങൽ:
കടലാമകളുടെ നഗരം
വായനക്കാരായ നിങ്ങളുടെ ചുണ്ടുകളിൽ പരിഹാസത്തിന്റെ കൂർത്ത
ചിരി എനിക്ക് കാണാം ഈ തലക്കെട്ട് വായിക്കുമ്പോൾ.
ചിരിക്കേണ്ട. ഈ കഥയിലെ കഥാപാത്രങ്ങളെല്ലാം ഞാനും നിങ്ങളും മാത്രമാണ് . പതിവു കാഴ്ചയിൽ നിന്ന് വിപരീതമായി വിധിപറയാൻ ഒന്നിലധികം ന്യായാധിപൻമാരുണ്ടിവിടെ. വായനയ്ക്ക് മുമ്പ് എന്റെ സുരക്ഷ ഉറപ്പിക്കുന്നതിനായ്
ഒന്നു കൂടി. ഇതിലെ മുഖ്യകഥാപാത്രമായ മുഹമ്മദ്
ഖുറൈശിയും മറ്റ് മുസ്ലീം നാമധേയരായവരെല്ലാം പേര് അന്വര്‍ത്ഥമാക്കും വിധം ജീവിതം നയിക്കുന്ന
മനുഷ്യർ മാത്രമാണ്. ഇനി വായന തുടരുക.
ഒന്ന്
മേശ മേൽ കുനിച്ച് നിർത്തി കാല് മുട്ട്
ഷർട്ടിടാത്ത മുതുകിലമർത്തി തല പുറകിലോട്ട് കൂട്ടിപ്പിടിച്ച് ചോദിച്ചു
“പേര്”?
അറിയില്ല, നാട്? “അറിയില്ല“
ഈ വേഷം പോലും തന്റേതല്ല.
അസ്ഥി ഉരുക്കുന്ന മഞ്ഞിനെ കുറിച്ച് ചോദിക്കൂ.. പ്രണയം സിരകളിൽ ഭാംങ്ക് നിറയ്ക്കുന്ന ഇലപൊഴിയും കാലങ്ങളെ
കുറിച്ച് ചോദിക്കൂ.. മഞ്ഞിനെ കുറിച്ചും മലമുകളിലെ മനുഷ്യരെ കുറിച്ചും ചോദിക്കൂ.. .
അല്ല്ലെങ്കിൽ തലപ്പാവു ചുറ്റി
മലയടിവാരങ്ങളിൽ കോവർ കഴുതപ്പുറത്ത് സവാരി ചെയ്യുന്ന യാത്രക്കാരനെ
പറ്റി പറയാം. മിന്നുന്ന് പട്ടു വസ്ത്രത്തിൽ ചിത്രലേഖനം ചെയ്യുന്ന
സ്വർണ്ണ്
നിറമുള്ള, പൂച്ചക്കണ്ണുള്ള ഉമൈമയെകുറിച്ച്
ചോദിക്കൂ...ഞാൻ പറയാം.
പോലീസുകാരന്റെ ഇരുമ്പ് ബൂട്ട് നെഞ്ചും കൂട് തകർത്ത് ഹൃദയരഹസ്യങ്ങൾ ചികഞ്ഞ് ഐസ് ബാറിലും ഇലക്ട്രിക് കസേരയിലും ചിതറി തെറിച്ചു
പോയേക്കാം. എങ്കിലും പറയില്ല.
എവിടെ നിന്നുവന്നുവെന്ന്. കാരണം
വയ്യ ഒരു ഒരു തിരിച്ചു പോക്ക്..!!!പാലയാനങ്ങളുടെ പൊക്കിൾ ക്കൊടിയറുത്തിട്ടവനാണ് ഞാൻ.
പൊക്കിൾ കൊടിയുടെ വേരു
തേടി ഭൂമി കിളച്ച് മറിച്ച് കൊണ്ട് പോലീസുകാരുടെ തോക്കില്‍ നിന്ന് ഓരോ ബുള്ളറ്റ്കള്
പാഞ്ഞു പോകുമ്പോഴും ഒന്നുമറിയാത്തവനായി മാര്‍ജ്ജാര
പാദമായി ആൾത്തിരക്കുള്ള പാലത്തിനു
മുകളിലിരിക്കുകയായിരുന്നു. ഭാഷയുടെ അതിര്‍ത്തികള്‍ ഭേദിച്ച് കൊണ്ട് കലപില ഒച്ച കേട്ട്
തിരിഞ്ഞു നോക്കി. മൂന്ന് നാല് പെൺട്ടികൾ തന്നെ തന്നെ നോക്കി നില്ക്കുന്നു. അപരിചിതത്വത്തിന്റെ
പുറം മേനിയിലൊന്നു പരുങ്ങി.
“വൌ എന്തൊരു ഉയരമാ.. പൂച്ച ക്കണ്ണും നീളൻ മൂക്കും..”റീയലി ഹാൻസം”
കോളജ് കുട്ടികളുടെ വാക്കുകളിൽ അയാൾക്ക് പ്രത്യേകിച്ച്
ഒന്നും തോന്നിയതേ ഇല്ല. ..എന്നും എവിടെയും ഇതൊക്കെ തന്നെ. കൌമാരത്തിന്റെ ചപലത ആകാരത്തിൽ മുക്കിയെഴുതുമ്പോൾ പ്രണയം തുളുമ്പുന്നു. അത് തീർന്ന് പോയാൽ കെട്ടു പോവുകയും ചെയ്യുന്നു.
പ്രണയം പൂക്കുന്ന പൈൻ മരക്കാടുകളെയും മഞ്ഞില്‍ നുരയുന്ന പ്രണയത്തിന് റെ തിരയടുക്കുകളും
ഓര്‍മ്മയുടെ കര്‍ണ്ണപടങ്ങളില്‍ എത്താതിരിക്കാന്‍ മുഹമ്മദ് ഖുറൈശി ഒരു പാട് പാടു
പെട്ടു.
മുഹമ്മദിന്റെ ചുണ്ടിലറിയാതെ ഗുലാം അലിയുടെ ഗസലുകൾ താളമിട്ട് തുടങ്ങി,
“ദില്‍ മേം കിസി കെ രാ കിയെ ജാ രഹാഹൂം മേം
കിത് നാ ഹസീന് ഗുണാ
കിയെ ജാ രഹാഹൂം മേം”
ഒരു ചാറ്റൽ മഴ പൊടിഞ്ഞ്
പൊടിഞ്ഞ് പെയ്തു കൊണ്ടേ ഇരിക്കുന്നു. തബലയിലുണരുന്ന ഇരട്ടപ്പെരുക്കത്തിൽ കാറ്റൊന്നാഞ്ഞുലഞ്ഞു. മല ചുറ്റി വന്ന ഉണർവ്വിലൊരു
മൈൻ പൊട്ടിത്തകർന്നു. അയല്പക്കത്ത്
നിലവിളികൾ, ഒപ്പം ജീവൻ മുറിഞ്ഞ് പോകുന്ന
വേദനയിൽ ഗർഭിണിയായ സുറുമാബാനുവെന്ന അയൽക്കാരി പെണ്ണിന്റെ അടിവയറ്റിൽ പട്ടാള ബൂട്ടുകളാൽ ചോരച്ചാലുകൾ ഇന്ത്യയുടെ തലയില്ലാത്ത ഭൂപടം വരച്ചിട്ടു. മുഹമ്മദ് ഖുറൈശിയുടെ
നെറ്റിയിൽ വിയർപ്പു ചാലുകൾ പൊട്ടിയൊഴുകി. മഞ്ഞിൽ നിന്ന് ഇളം ചൂടിലേക്ക് ഒരു കടലാമ മുട്ടയിട്ടു.
മലചുറ്റി വന്ന കാറ്റ് അപ്പോൾ പറഞ്ഞത് ഒരു
ഇല്ലാക്കഥ. “എല്ലാം ശാന്തമാകും. … ”
ദീർഘ നിശ്വാസത്തിൽ വെറുതെയൊരു തോന്നൽ.
രാത്രിയിൽ ഒരു സിപ്പ് വോഡ്ക വായിലേക്ക് കമിഴ്ത്തി
കുഴഞ്ഞ് കൊണ്ട് നിത്യദാസ് പറഞ്ഞു.
“മുഹമ്മദ്, നീ ശരിക്കുമൊരു
ലഹരിയാണ് ….ജീവിതത്തിന്റെ ലഹരി. സമുദ്രത്തിന്റെ അടിത്തട്ട് തെളിയുന്ന നീലക്കണ്ണുള്ളവൻ..നീ ഒരു മത്സ്യ രാജകുമാരൻ തന്നെ. . പറയൂ മുഹമ്മദ് നിന്നെയും നിന്റെ കൊട്ടാരത്തെയും പറ്റി...നിത്യാദാസിന്
ലഹരി തലക്ക് പിടിച്ച് തുടങ്ങിയിരുന്നു :
“നിത്യാ…..നിന്നോട്
എന്നും പറയുമ്പോലെ ചില കാര്യങ്ങൾ നമ്മൾ സംസാരിക്കാതിരിക്കുകയല്ലേ നല്ലത്?
ഓരോ കഥപറയുമ്പോഴും അതൊരു നുണക്കഥയല്ലേന്ന് നീ സംശയം പറഞ്ഞാൽ…
പിന്നെ ഞാൻ പറയുന്നതിലെ
നേരേതെന്ന് തിരിച്ചറിയപ്പെടാതെ പോകും. നമ്മുടെ ബന്ധങ്ങളിൽ ആർക്കും ചേതമില്ലാത്ത ചില രഹസ്യങ്ങളെങ്കിലും
കിടക്കെട്ടെ. ഒളിച്ചു വയ്ക്കുന്ന ഓരോ നുണക്കഥയും നിനക്കെന്നോട് പ്രണയത്തിന്റെ സംശയപ്പാടുകൾ തീർത്തു കൊണ്ടേയിരിക്കും. എന്നെ അറിയാതെ പ്രേമിച്ചതിലും
സ്വന്തമാക്കിയതിലും നീ ഇപ്പോൾ നിന്നെ തന്നെ കുറ്റപ്പെടുത്തുന്നോ
നിത്യാ.??”
നിത്യാദാസ് സോഫയിൽ നിന്ന് എഴുന്നേറ്റ്
മുഹമ്മദ് ഖുറൈശിയുടെ കഴുത്തിനു ചുറ്റും ഉമ്മകൾ കൊണ്ട് വീര്‍പ്പുമുട്ടിക്കാൻ തുടങ്ങി.
“ പോലീസുകാർ നിന്നെ ഒരു പാട്
തല്ലിയോടാ..അവളുടെ കണ്ണുകളിൽ വിഷാദം....നിന്റെ
തോളെല്ലുകളുടെ വേദന ഇപ്പോൾ എങ്ങിനെയുണ്ട്”.
മുഹമ്മദ് ഖുറൈശി ചിരിച്ചു. എന്നിട്ട് നിത്യാദാസിനെ ചുറ്റിപ്പിടിച്ചു.
“ നീ പേടിക്കേണ്ട.. പോലീസുകാർക്ക് എന്നെ ഒന്നും
ചെയ്യാൻ പറ്റില്ല. മഞ്ഞ്
മലകയറിയും ചെമ്മരിയാടുകളെ മേച്ചും ഐസിൽ തീർത്ത ഉറച്ച ശരീരമാണിത്.
ഇത് അടിച്ച് പൊട്ടിക്കണെമെങ്കിൽ അവരൊരു പാട്
പണിയെണ്ടി വരും. “
ഐസ്കേറ്ററുകളില്ലാതെ മഞ്ഞിൽ നടന്ന് മരവിച്ച
കാലുകളും ചെമ്മരിയാടുകളെ മേച്ചും പട്ടണത്തിൽ തലപ്പാവുകൾ വിറ്റും കമ്പിളി വസ്ത്രങ്ങളിൽ ചിത്രതുന്നലുകൾ ചാർത്തിയും ഉപജീവനം
കഴിച്ചവൻ. പേടികളൂറ്റി ജീവിതം കഴിക്കുന്ന പാവം ഗ്രാമീണരെ കുറിച്ച്
നിനക്കെന്തറിയാം. രാവെന്നൊ പകലെന്നോ ഇല്ലാതെ തീവ്രവാദികളുടെ കടന്നു കയറ്റം. കുടിക്കാനും
കിടക്കാനുമിടം. ചൂടു പകരാന്‍ വീട്ടുകാരികൾ..അയാൾ മുഖമൊന്ന് കുടഞ്ഞെറിഞ്ഞു. .
ഇരുളിലെങ്ങാനും ഒരു വെടിയൊച്ച കേട്ടാൽ പിന്നെ ഇന്ത്യൻ പട്ടാളക്കാരുടെ
ഊഴമായി. അടിച്ചും തൊഴിച്ചും വീടുകളിലെ ആണുങ്ങളെ മുഴുവൻ ഒന്നൊന്നായി തീവ്രവാദികളായി മുദ്രകുത്തി വെടിവച്ചോ തടവുകാരായോ
കൊണ്ടു പോകുന്നവർ അമ്മയെന്നൊ കുട്ടികളൊന്നൊ
നോക്കാതെ ഊഴം കാത്ത്....അയാളുടെ കണ്ണുനിറഞ്ഞു.
നിത്യാ...നിനക്കൊന്നുമറിയില്ല…..മഞ്ഞിനേയും
മനുഷ്യനേയും.. ഒന്നും.. സങ്കടപ്പെട്ട് നീ കരയുമ്പോൾ എന്റെ് വിയർപ്പിന് ഫ്രിഡ്ജ്
വെള്ളത്തിന്റെ മണമെന്ന് നീ നിലവിളിക്കുമ്പോഴും ചൂടിലും എന്റെ ശരീരം തണുത്ത് മരവിക്കുന്നത്
നീ അറിയുന്നേ ഇല്ല..
കടുകെണ്ണയെടുത്ത് മുഹമ്മദ്
ഖുറൈശിയുടെ ദേഹമാസകലം തേച്ചു പിടിപ്പിച്ച് കൊണ്ട് നിത്യദാസ് പറഞ്ഞു
“ മോനേ പൂച്ചക്കണ്ണാ.. മഞ്ഞു കട്ടേ..ഇന്നെങ്കിലും നീ ഒന്ന് ചൂടുവെള്ളത്തിൽ കുളിക്കണേ... അയാൾ ഒരു തോര്‍ത്തും കയ്യിൽ പിടിച്ച് കസേരയിൽ ചടഞ്ഞിരിന്നു.
“നീ ഇവിടെ തന്നെ ഇരിക്കുകയാണെങ്കിൽ നീ കുളിക്കും
മുമ്പ് ഞാൻ കുളിച്ചിട്ട്
വരാം. ഈ കടുകെണ്ണയുടെ നാറ്റം സഹിക്കാൻ വയ്യ. നീ ഇതെങ്ങിനെ
സഹിക്കുന്നു!!.. അല്ലെങ്കിലും നീ ഒരു വിചിത്ര ജീവിയല്ലേ ഹിമക്കാട്ടിലെ കരടി.... ചിരിച്ച് കൊണ്ട് നിത്യദാസ് കുളിമുറിയിലേക്ക് നടന്നു.
കുളികഴിഞ്ഞിറങ്ങിയപ്പോൾ നിത്യദാസിന്റെ ചുണ്ടുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. അതങ്ങിനെയാണ്. ഒരോ രാത്രി ഉറക്കം കഴിഞ്ഞ് എഴുന്നെൽക്കുമ്പോഴേക്കും ശരീരം മൊത്തം മരവിച്ചതു പോലെ വേദനയാണ്.
അരക്കെട്ടും കാലും പോരാത്തതിന് ഈയിടെയായ് നടുവേദനയും…
നീയാ എല്ലാറ്റിനും കാരണം. ഒരു മഞ്ഞും തണുപ്പും…അവൾ ദേഷ്യത്തിൽ മുഖം കനപ്പിച്ചു.
പെട്ടെന്ന് തണുക്കുകയും ചെയ്തു.
എന്നാലും നിന്റെ ഈ മഞ്ഞു മണമില്ലാതെ ഞാനെങ്ങിനെ ഉറങ്ങും .. നിന്റെ ഈ
പൂച്ചക്കണ്ണുകൾ കാണാതെ ഞാനെങ്ങിനെ
ഉണരും..
അയാൾ കുളിക്കാനായി എഴുന്നേൽക്കുമ്പോഴും അവൾ തുടർന്നു.
എത്ര ചൂടാക്കിയിട്ടും
ഗീസർ ഇന്ന് വർക്ക് ചെയ്യുന്നേയില്ല. തണുത്ത് മരവിച്ച് ഐസുകട്ടപോലെയുള്ള
വെള്ളത്തിലാ കുളിച്ചത്.
“ഐസു വെള്ളമോ എവിടെ? മുഹമ്മദ് ഖുറൈശി കുട്ടികളെ പോലെ തുള്ളി ച്ചാടിക്കൊണ്ട്
കുളിമുറിയിലേക്ക് ഓടി.
“ഓ നിന്റെ ഒരു ഐസ് പ്രേമം...“
അവൾ ചിരിച്ചു കൊണ്ട്
മുടി വിടർത്തിയിട്ട് പൂര്‍ണ്ണ നഗ്നയായി കണ്ണാടിക്കു മുമ്പിൽ നിവർന്നു
നിന്നു കൊണ്ട് ബോഡി ലോഷനുകൾ ദേഹത്ത് തേക്കുകയും
കൈവിരലുകൾ നിവർത്തി കണ്ണാടിയിൽ വച്ച് തലേന്ന്
രാത്രിയിലെ എന്തോ ഓര്‍ത്ത് വെറുതെ ചിരിക്കുകയും ചെയ്തു.
ബാത്ത് ടബ്ബിലെ തണുത്ത വെള്ളത്തിൽ നിവർന്ന് കിടക്കുമ്പോൾ അയാളിൽ തണുപ്പ് ശക്തമായി കിടുക്കാൻ തുടങ്ങി. ബാത്ത് ടബ്ബ് ഒരു ഐസ് പ്ലാന്റായി മാറാൻ തുടങ്ങുമ്പോൾ അയാളിൽ ഒരു സ്വപ്നം
തിമർത്തുവന്നു.
കാശ്മീർ താഴ്വരയിൽ കമ്പിളിയുടുപ്പില്ലാതെ ആട്ടിൻ കൂട്ടങ്ങളെ മേയിക്കുന്ന മുഹമ്മദ് ഖുറൈശി
എന്ന പതിനാലുകാരനും പൂച്ചക്കണ്ണൂം ചിരിക്കുമ്പോൾ കവിളിൽ നുണക്കുഴികൾ വരുന്നവളുമായ പതിനാറുകാരി ഉമൈമയും.
ചെറുക്കാ... നിനക്ക് ദാ റൊട്ടിയും നല്ല ചൂടുള്ള ഉരുളക്കിഴങ്ങും…..
ആടുകളെ മേയാൻ വിട്ട് താഴ്വരയിലെ
ആപ്പിൾ മരത്തിനു കീഴെ
ഒരു ചെറു പാത്രത്തിൽ നിന്ന് റൊട്ടിയും
ഉരുളക്കിഴങ്ങും പുറത്തെടുത്ത് ഉമൈമ മുഹമ്മദ് ഖുറൈശിയെ കൈമാടിവിളിച്ചു. ഒരു ചാക്കിന്
പുറത്ത് ചാരി മലർന്ന് കിടന്നു കൊണ്ട് ഓടക്കുഴൽ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു അയാൾ. ചെറുക്കാ.. ദേ നീ വരുന്നില്ലേ.....അവൾ ചിണുങ്ങിക്കൊണ്ടിരുന്നപ്പോൾ ചെമ്മരിയാടുകൾക്കിടയിൽ നിന്ന് ഒരു മൈന്‍ പൊട്ടിപ്പിളരുമ്പോൾ ഉമൈമ അലറി ക്കരഞ്ഞു. മുഹമ്മദ് ഖുറൈശിയുടെ
ഇടത്തെ കയ്യിലെ നീല ഞരമ്പ് വല്ലാതെ പിടച്ച്
പിടച്ച് ബോധം മറഞ്ഞു.
രണ്ട്
വീണ്ടും പോലീസ് തിരക്കിയെത്തിയത് കുടക് പ്രദേശത്ത് എവിടെയോ ഭീകര വാദികൾ തമ്പടിച്ചുവെന്നും അതിന് സഹായം ചെയ്തു
കൊടുത്തിരുന്നോ എന്നന്യേഷിക്കുവാനുമായിരുന്നു.
കാശ്മീരിൽ നിന്ന് കേരളത്തിലേക്ക്
കുടിയേറിയിട്ട് കാലങ്ങളായെന്നും ഒരു ഭീകര പ്രസ്ഥാനങ്ങളിലും താല്പര്യമില്ലെന്നും സ്നേഹം
മാത്രമാണെന്റെ മുഹമ്മദെന്ന് എത്ര പറഞ്ഞിട്ടും
നാട്ടിലെ പോലീസുകാർക്ക് മനസ്സിലാവുന്നില്ലല്ലോ ദൈവമേന്ന് നിത്യദാസ് കണ്ണു
നിറച്ചു.
പല സ്ഥലങ്ങളിൽ നിന്നായി നാലു
പേർ കൂടി ഉണ്ടായിരുന്നു
ലോക്കപ്പിൽ. പരിചിതരൊന്നുമല്ലെങ്കിലും വേവലാതികളൊന്നുമില്ലാതെ
മുഹമ്മദ് ഖുറൈശി എല്ലാവരോടും ചിരിച്ചു.. ലോക്കപ്പ് മുറിയിൽ കുറച്ച് ദിവസം കൂടി വേണ്ടിവരുമെന്ന് നിത്യയെ ഓര്മ്മരപ്പെടുത്തിക്കൊണ്ടു
തന്നെയാണ് ഖുറൈശി പോലീസ് സ്റ്റേഷനിലേക്ക് വന്നത്.
കൂടെയുള്ളവരോട് ഓരോരുത്തരോടും പേരുകൾ തിരക്കി.
നാലു പേരുടേയും ചിന്തയിൽ വെടിയൊച്ചകളുടെ
മുഴക്കവും പട്ടാള ബാരക്കുകളുടെ ശബ്ദവും രാത്രികാലങ്ങളിലെ രതി സഞ്ചാരവും മാത്രം. അതിലൊരാൾ ഒരു കോളജ് അദ്ധ്യാപകനായിരുന്നു. മുഹമ്മദ് ഖുറൈശിക്ക് അയാൾ ഒരു ഭീകരപ്രവര്‍ത്തകനാണോ എന്ന് സംശയം തോന്നാതിരുന്നുമില്ല.
എങ്കിലും ഒന്നും ചോദിച്ചില്ല.
എല്ലാവരോടും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മുഹമ്മദ് ഖുറൈശി അറിയാതെ ഓർത്തത്
ഉമൈമ ഇപ്പോൾ ജിവിച്ചിരിപ്പുണ്ടാകുമോ
എന്ന് മാത്രമാണ്.
തന്റെ ഗ്രാമത്തിൽ നിന്ന് ഏറെ അകലയെല്ലാത്ത
ഗ്രാമത്തിലാണ് ഹുസൈൻ മുസഫിർ താമസിച്ചിരുന്നത്. അദ്ദേഹവും ഇവിടെ എത്തിയിട്ട്
വര്‍ഷം പലതു കഴിഞ്ഞു. ഇടുക്കി ഡാമിന്റെ പ്രാന്ത
പ്രദേശങ്ങളിലെവിടെയോ തുകൽ നിര്മ്മാ ണത്തിൽ ഏർപ്പെടുകയും ഒപ്പം
കാശ്മീരി ഷാളുകൾ ഉണ്ടാക്കി വിൽക്കുകയുമാണ് ഹുസൈൻ മുസാഫിറിന്റെ ജോലി. നീണ്ട താടി വെട്ടിയൊതുക്കി വെളുത്ത
പൈജാമയും ജുബയും ധരിച്ച ഹുസൈൻ മുസാഫിറിന്റെ നനഞ്ഞ പീലിക്കണ്ണുകളിൽ ഭയത്തിന്റെ കശപ്പുല്ല്. മുഹമ്മദ് ഖുറൈശി തോളിൽ ആശ്വസിപ്പിക്കാനെന്നോണം തട്ടിയപ്പോൾ അയാൾ പറഞ്ഞു തുടങ്ങി.
പട്ടു വസ്ത്രങ്ങളിൽ ചിത്രപ്പണികൾ ചെയ്യുകയാണ് എന്റെ ബാബയ്ക്ക് ജോലി. അതു
പോലെ നല്ല തുകൽ ചെരിപ്പുകളും
ബാഗുകളും ബാബ ഡിസൈൻ ചെയ്യുമായിരുന്നു.
മൂത്തപെങ്ങളെ നിക്കാഹ് ചെയ്യാൻ വന്നത് ഒരു കാശ്മീരി ടെററിസ്റ്റ് ആയിരുന്നു.
“ആർക്കും ഹൃദയം തുരന്നു നോക്കാൻ പറ്റില്ലല്ലോ. ഞങ്ങൾ പാവങ്ങൾ അന്നന്നത്തെ ഭക്ഷണത്തിന് വക തേടി എന്നും പട്ടണത്തിൽ കഴുതപ്പുറത്ത് പോയി തിരിച്ചു വരുന്നവർക്ക് എന്ത് തീവ്രവാദം.!
എന്റെ ഉമ്മിയും അനിയത്തിമാരും കാശ്മീരി പട്ടു വസ്ത്രങ്ങളിൽ ചിത്രത്തുന്നലുകൾ ചെയ്യും. ഞാനും സഹോദരനും പട്ടണത്തിൽ അതും കൊണ്ടു പോയി വിലപന നടത്തുമായിരുന്നു.
അങ്ങിനെ ഇരിക്കുമ്പോഴാണ് മൂത്ത ചേച്ചിയുടെ ഭര്‍ത്താവിനെ കാശ്മീർ പോലീസ് വെടിവച്ചിടുന്നത്. അതിനു പിന്നാലെ വന്ന പട്ടള വണ്ടികൾ ബാബയേയും കൊന്നു തള്ളി. പട്ടണത്തിൽ പോയി തിരിച്ചെത്തിയ ഞങ്ങൾ സഹോദരങ്ങൾ കണ്ടത് മാനം തകർന്ന് സ്വന്തം
വസ്ത്രങ്ങളിൽ ചുവന്ന റിബണുകളാൽ അലങ്കരിച്ച ഒരിക്കലും മറക്കാൽ പറ്റാത്ത ചിത്രത്തുന്നലുകളടര്ന്ന് മാറി മരിച്ച് കിടക്കുന്ന ഉമ്മിയേയും അനിയത്തിയേയുമാണ്.
ഇടതു കൈ കൊണ്ട് കണ്ണുനീർ തുടച്ച് അയാൾ ത് തുടർന്നു.
പിന്നീട് ഒന്നും ആലോചിക്കാൻ നിൽക്കാതെ ജേഷ്ഠൻ കാശ്മിരി ടെററിസ്റ്റു കൂട്ടത്തിൽ കൂടുകയും ചെയ്തു.
മുഹമ്മദ് ഖുറൈശിക്കും ഹുസൈൻ മുസഫിറിനുമിടയിൽ പൊടുന്നനെ മൌനം കനത്തു. വെടിയൊച്ചകൾ പ്രകമ്പനം കൊണ്ട് കാത് പൊത്തിപ്പോയി..
ഞാൻ തികച്ചും ഒരു
സ്വപ്ന ജീവിയായിരുന്നു. ഇടയ്ക്കിടെ ഒരു ഫക്കിര്‍
അവിടെ വരും അദ്ദേഹം പാടി തരുന്ന പാട്ടുകൾ ഉറക്കെ ചൊല്ലുകയും
അടുത്ത വീടുകളിലൊക്കെ എന്തെങ്കിലും സഹായം ചെയ്തു കൊടുക്കുകയും അവിടങ്ങളിൽ നിന്ന് തരുന്ന റൊട്ടിയും സബ്ജിയും കഴിച്ച്
സന്തോഷത്തോടെ ജീവിച്ചിക്കണമെന്ന് എനിക്കും ആഗ്രഹമില്ലേ.. ആ എനിക്ക് എങ്ങിനെ ആളുകളെ
കൊല്ലാൻ കഴിയും സുഹൃത്തേ...
അതിനിടയിൽ ഞാന്‍ ടാക്സി
ഡ്രൈവർ പണി ചെയ്യാൻ ആരംഭിച്ചു. മലകളും കുന്നുകളും കാണാൻ വരുന്നവരെ സ്ഥലങ്ങൾ കാണിക്കാൻ കൊണ്ടു പോവുക ഒരു രസമാണ്. ആപ്പിൾ മരങ്ങളും പൈൻമരങ്ങളും ഞങ്ങളുടെ
യാത്രകളിൽ കുടവിരിച്ചു.
കുറച്ച് നാളെങ്കിലും അങ്ങിനെ സുഖമുള്ള ഒരു ഓര്‍മ്മയായിരുന്നു
പിന്നെന്തിനാണ് അവിടം വിട്ട് കേരളത്തിക്ക് വന്നത്?.. ഉദ്യേഗത്തോടെയെങ്കിലും
വിഷമത്തോടെ മുഹമ്മദ് ഖുറൈശി ചോദിച്ചു.
ഹുസൈൻ മുസാഫിറിന്റെ
ചുണ്ടിൽ ഒരു വരണ്ട ചിരി
പ്രത്യക്ഷപ്പെട്ടു. ആ ചിരിയില്‍ ജീവിതമല്ലേ..എത്രകാലം തോക്കിനും ബോംബിനും ഇടയില്‍ ജീവിക്കും.
ഞാനുമൊരു മനുഷ്യനല്ലേന്ന് അയാള്‍ കണ്ണുകളിലൂടെ ചോദിക്കുന്നുണ്ടായിരുന്നു. അയാള്‍ പറഞ്ഞത്
ഇത്രമാത്രം.
അള്ളാഹു എന്നും പാവങ്ങളെയല്ലേ പരീക്ഷിക്കുന്നത്.
ഞാൻ നാടു വിട്ട്
ഇവിടെ കേരളത്തിലെത്തി. ആരോടും പരാതിയില്ലാതെ ജീവിക്കുന്നു. ഇതുപോലെ ഇടയ്ക്ക് എന്തെങ്കിലും
പ്രശ്നങ്ങൾ വരുമ്പോൾ ഇവിടെകൊണ്ടുവരും ഇത്തവണ ഏതോ വല്യ തീവ്രവാദിയെ
പിടിച്ചെന്നും അവരുടേ അനുയായികളാണ് നമ്മളൊക്കെ എന്നാണ് പോലീസുകാര്‍ പറഞ്ഞു പിടിപ്പിച്ചീരിക്കുന്നത്.
ജേഷ്ഠന് കാശ്മീർ തീവ്രവാദ ഗ്രൂപ്പിൽ ചേർന്ന്
കഴിഞ്ഞ് പിന്നെയും ഒന്ന് ഒന്നര മാസം ഞാൻ അവിടെത്തന്നെ
കഴിഞ്ഞു. കൂട്ടിന് ആരുമുണ്ടായിരുന്നില്ല. ബാക്കി വന്ന പട്ടുവസ്ത്രങ്ങൾ വിറ്റും ഉള്ള പണവുമായി അങ്ങിനെ ദിവസങ്ങൾ തള്ളി നീക്കി. അനിയത്തി അവസാനം തുന്നിയ
റോസാദളങ്ങൾ നിറഞ്ഞ പട്ടുറുമാൽ ..!!
ദാ.. നോക്ക്..
അയാൾ പോക്കറ്റിൽ നിന്ന് ഒരു മനോഹരമായ പട്ടുറുമാൽ വലിച്ചെടുത്ത് നെഞ്ചോട് ചേര്‍ത്തു.
ഇതാണിന്ന് എന്നെ
കൊത്തിപ്പറിച്ചു കൊണ്ടേയിരിക്കുന്നത്. ഓരോ
റോസാദളങ്ങളും എന്നെ മുള്ളുകളായി മുറിപ്പെടുത്തിക്കൊണ്ടേയിരുന്നു. ഉറക്കമില്ലാത്ത രാത്രികളിൽ വെടിയൊച്ചകൾ ചെകിടടപ്പിക്കുമ്പോൾ മൌനം തണുത്ത് കാറ്റിൽ ഉറഞ്ഞ് കട്ടിയാകുമ്പോൾ കാറ്റിലാരോ ചോദിക്കുന്നുണ്ടായിരുന്നു.
“നിനക്ക് മരിച്ചൂടെ ഹുസൈനേ…. നിനക്ക് മരിച്ചൂടെ
ഹുസൈനേന്ന്”.
നമ്മൾ എല്ലാവരുടേയും അവസ്ഥ ഇത് തന്നെ ഹുസൈനേ..
ഒന്നല്ലെങ്കിൽ മറ്റൊന്ന്. വേട്ടയാടുന്നവനും
വേട്ടയാടപ്പെടുന്നവനും. അമ്മയും അച്ഛനും പെങ്ങളും നഷ്ടപ്പെടുന്നവർ, എല്ലാവര്ക്കും രാജ്യ സ്നേഹം..! . പിടിക്കുന്നവനും പിടിക്കപ്പെടുന്നവനും. എന്തൊരു നിയമം.. !!!
മുഹമ്മദ് ഖുറൈശിക്ക്
വല്ലാതെ മനം പുരട്ടലുണ്ടായി. സബ്ജയിലിലെ ഒരരികില്‍ ഇന്നലെ രാത്രി നിത്യാദാസ് ഉണ്ടാക്കി കൊതിയോടെ തിന്ന
അവിലോസുണ്ടയുടെ ബാക്കിയും ചോറും കറികളുമായി ഒച്ചയോടെ മുഹമ്മദ് ഖുറൈശി ഓക്കാനിച്ചു.
പോലീസുകാർ വന്ന് വലിച്ചിഴച്ച്
കൊണ്ടു പോയി മതിവരുവോളം തല്ലിപ്പതം വരുത്തി. രഹസ്യങ്ങൾ ഒളിക്കുവാൻ കാണിച്ച വ്യഗ്ര്യതയ്ക്ക്
നാട്ടു രാജാക്കൻമാരുടെ പതിനഞ്ച് അടികൾക്ക് പകരം അടിവയറ്റില്‍, മുതുകില്‍ ബൂട്ട്സിട്ട കാലടികൾ നൃത്തം വച്ചു. ..
അവന്റെമ്മേടെ ഒരു ഓക്കാനം…നിനക്കെന്താ
ഗർഭമുണ്ടോടാ… ….നിന്നെയൊക്കെ എങ്ങിനെ പെരുമാറണമെന്ന്
ഞങ്ങൾക്കറിയാം….
ഇടതു കൈയ്യിലെ
മറുകിൽ ബൂട്ട്സിന്റെ
ലാടം അമർന്ന് കയറുകയും “ഉമ്മീന്ന്” നീട്ടി
അലറുമ്പോഴേക്കും മുഹമ്മദ് ഖുറൈശിയുടെ ബോധം പോയിരുന്നു. ഒരു മാത്രയിൽ ഉമ്മിയുടേയും അനുജത്തിയുടേയും തലപ്പാവില്ലാതെ വെറും നിലത്ത്
ദു:ഖിച്ചിരിക്കുന്ന ബാബയുടെയും ചിത്രം ഫ്ലാഷ് പോലെ മിന്നിത്തെറിച്ചു.. ഒരു നിലവിളിക്കായ് പോലും ബോധം കാത്തിരുന്നില്ല.
മൂന്ന്
“മഞ്ഞുകട്ടേ..ന്റെ
മഞ്ഞു കട്ടേ.. ” മുഹമ്മദ് ഖുറൈശി കണ്ണു തുറന്ന് ചുറ്റും നോക്കി. ഏതോ ഒരു പോലീസുകാരൻ ചവുട്ടി ത്തെറിപ്പിച്ചതും പിന്നെ വായിൽ നിന്ന് കട്ടപിടിച്ച രക്തം തുപ്പിപ്പോയതും
ഓര്‍മ്മയുണ്ട്. പിന്നെ ഉമ്മി, ബാബ, അനിയത്തി….
മുഹമ്മദ് ഖുറൈശി
കരച്ചിലോടെയുള്ള നിത്യാദാസിന്റെ വിളി വീണ്ടും കേട്ടു. “എന്റെ മഞ്ഞുകട്ടേ”
“നീ പേടിക്കേണ്ട
, നിന്നെ ഇനി ആരും കൊണ്ടു പോവില്ല. ഞാൻ പറഞ്ഞിട്ടില്ലെ
ചേച്ചിയുടെ ഹസ്ബെന്‍ഡിനെ കുറിച്ച്. പുള്ളിക്കാരനോട് ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞു. വല്യപിടിപാടൊന്നുമില്ലെങ്കിലും
രാഷ്ട്രീയത്തിലൊക്കെ അറിയപ്പെടുന്ന ആളാ. ഇനി ഒന്നുമുണ്ടാകില്ലെന്ന് എഴുതി വാങ്ങിച്ചിട്ടുണ്ട്.
മുഹമ്മദ് ഖുറൈശിയുടെ
കണ്ണുകളിൽ അവിശ്വാസത്തിന്റെ
നീരിറക്കം.
“ മോനേ.” ഇതൊക്കെ
ഞങ്ങളൊട് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഒന്നുമുണ്ടാവില്ലായിരുന്നു.
...നിത്യാദാസിന്റെ അമ്മയുടെ സംസാരം ശ്രവിച്ച് കൊണ്ടിരിന്നപ്പോൾ മുഹമ്മദ് ഖുറൈശിയുടെ
ശരീരം വല്ലാതെ തണുപ്പ് കൊണ്ട് മൂടി. മഞ്ഞുമലയുടെ അടിവാരത്തിൽ നിന്ന് ആട്ടിൻ കൂട്ടങ്ങളെ നോക്കി ചുണ്ടിൽ വിരൽ ചേര്‍ത്ത് ആർത്തു വിളിക്കുന്ന
ഉമൈമയെ അവനോർമ്മ വന്നു
ദാ ഈ കമ്പിളി
പുതപ്പ് മോന് വേണ്ടി കൊണ്ടുവന്നതാ.. വയ്യാതിരിക്കുകയല്ലേ...:നിത്യാദാസിന്റെ അമ്മയുടെ
സ്നേഹത്തോടെയുള്ള സംസാരം കേട്ട് മുഹമ്മദ് ഖുറൈശി എന്തു പറയണമെന്നറിയാതെ നിത്യാദാസിനെ
നോക്കി. അവൾ കണ്ണിറുക്കി
ചിരിച്ചു. മഞ്ഞുമലകൾ തരുന്ന തണുപ്പിന്റെ
സൌന്ദര്യത്തെക്കുറിച്ച് പറയാൻ മുഹമ്മദ് ഖുറൈശി
മറന്നു.
ചേച്ചിക്ക് വയ്യാതിരിക്കുകയാണെന്നും
പ്രസവം ഉടനെ ഉണ്ടാവുമെന്നും അമ്മ പറയുന്നത് മുഹമ്മദ് ഖുറൈശി കിടന്നകിടപ്പിൽ തന്നെ കേട്ടു. വെടിയൊച്ചയുടെ ശബ്ദവും
ചൂടൻ കാറ്റും മഞ്ഞുമലകളുടെ
ശീൽക്കാരവും ഞെരിഞ്ഞ്മരുന്നത് മുഹമ്മദ് ഖുറൈശി
അറിഞ്ഞു. നിത്യാദാസിന്റേ ചൂടിൽ അഭയം തേടി ചുറ്റിപ്പിടിച്ച് കമ്പിളിപ്പുതപ്പ് മൂടി പുതച്ച് കിടന്നു. അയാൾക്കപ്പോൾ നന്നായി തണുക്കുന്നുണ്ടായിരുന്നു.
നാല്
കോടതി മുറിയിൽ, ഹുസൈൻ മുസാഫിറിൻ വാദിക്കാൻ വക്കീലൻമാരുണ്ടായിരുന്നില്ല. ഹുസൈൻ മുസാഫിർ മരയഴികളിൽ പിടിച്ച് അലറി വിളിച്ചില്ല. ഇടയ്ക്കിടെ ശരീരത്തിലെവിടെയൊക്കെയോ
പോലീസ് ബൂട്ടുകൾ വീണു തകർന്നതിന്റേ ഞെട്ടലുണ്ടായിരുന്നു. ന്യായാധിപൻ വികാര ലേശം പോലുമില്ലാത്ത മുഖത്തോടെ ഹുസൈൻ മുസാഫിറിനെ നോക്കി. നീണ്ട താടിയും വെളുത്ത
പൈജാമയും ഒരു പക്ഷെ ഇവനൊരു തീവ്രവാദിയായിരിക്കില്ലേന്ന് സംശയത്തോടെ നോക്കിയപ്പോൾ അയാൾ ചൂളിപ്പോയി. ലോകത്തിലേ
ഏറ്റവും വല്യ പിടികിട്ടാപ്പുള്ളിയും തീവ്രവാദിയും താനാണെന്ന് ഹുസൈൻ മുസാഫിറിന് തോന്നിപോയി. ഹുസൈൻ മുസാഫിറിന്റെ
വിചാരണയിക്കിടയിൽ മുഹമ്മദ് ഖുറൈശി
കണ്ണുകൾ ഇറുകിയടച്ച്
തണുപ്പിനെ പുണരാൻ കൊതിച്ചു കൊണ്ടേയിരുന്നു.
പൂച്ചക്കണ്ണൂകൾ നിസ്സഹായതയോടെ
ചുവന്ന് കലങ്ങി.
നിത്യാ.. ഹുസൈൻ മുസാഫിർ ഒരു പാവമാ..അവനാരുമില്ല നിത്യാ...” അവനെ എങ്ങിനെയെങ്കിലും....”
നിത്യാദാസ് അയാളെ ചേർത്ത് പിടിച്ച് കോടതി വരാന്തയിലേക്കിറങ്ങി. ഹുസൈൻ മുസാഫിറിന്റെ ഓരോ വിചാരണയ്ക്കും നിത്യാദാസും
മുഹമ്മദ് ഖുറൈശിയും വരിക പതിവായിരുന്നു. അന്തമില്ലാത്ത കുറ്റങ്ങളുടെ പട്ടികയിൽ ഇടം ചേരുമ്പോൾ ഒന്നും പറയാനാവാത്ത കണ്ണുകൾ യാചനയുടെ സ്വരത്തിൽ മുഹമ്മദ് ഖുറൈശിയെ ജയിൽ പരിസരത്ത് തേടുന്നത് നിത്യാദാസും മുഹമ്മദ്ഖുറൈശിയും കാണാറുണ്ട്..
ഓരോ വിചാരണ കഴിയുമ്പോഴും
ഹുസൈൻ മുസാഫിറിന്റെ
താടി രോമങ്ങളുടെ എണ്ണം കുറയുകയും അനാവശ്യമായി വെളുത്തു തുടങ്ങുകയും ചെയ്തുകൊണ്ടിരുന്നു.
ഓരോ തവണയും നിത്യാദാസിന്റെ സഹോദരീ ഭര്‍ത്താവിനടുത്ത് കരഞ്ഞു കൊണ്ട് മുഹമ്മദ് ഖുറൈശി
യാചിക്കുമായിരുന്നു.
“അവൻ പാവമാണ് എങ്ങിനെയെങ്കിലും ...” മുഹമ്മദ്
ഖുറൈശി ഒരു പാട് ചുമച്ച് ചുമച്ച് ഇടയ്ക്ക് തൊണ്ടക്കുഴിയിൽ നിന്ന് ചോര വന്നു തുടങ്ങിയിരുന്നു. .
“എന്റെ മഞ്ഞുകട്ടേ..
നീ ഇനി ഈ പ്രശ്നങ്ങളിൽ ഇടപെടരുത്. നിനക്കറിയാലോ
കാര്യങ്ങളുടെ കിടപ്പ്”
നെഞ്ചു തിരുമ്മിക്കൊടുത്തു
കൊണ്ട് നിത്യാദാസ് അയാളോട് ചേർന്നിരുന്നു.
“നിത്യാ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ ഹുസൈൻ മുസാഫിറിന്റെ കഥ. അവന്റെ കരച്ചിൽ എനിക്ക് സഹിക്കാൻ പറ്റുന്നേയില്ല..:
മുഹമ്മദ് ഖൂറൈശി
നെഞ്ച് തിരുമ്മി ക്കൊണ്ട് കോടതി മുറ്റത്തേക്കിരുന്നു. പെട്ടെന്ന് ഒരു മിന്നൽ പ്പിണർ ഒപ്പം കോടതി പരിസരത്തെ നനച്ചു കൊണ്ട് ശക്തമായ മഴ പെയ്തിറങ്ങാൻ തുടങ്ങി.
“എനിക്കീ മഴ
മുഴുവൻ നനയണം നിത്യാ...
അലച്ചുയരുന്ന ജലത്തുള്ളികൾക്കൊപ്പം അവരിരൊളായി
എനിക്ക് നിന്റെ കയ്യു പിടിച്ച് ഉൾക്കടലിലേക്ക്
പോകണം നീ എന്നും ചോദിക്കാറുള്ള എന്റെ മഞ്ഞുമണത്തിന്റെ രഹസ്യം ഞാൻ നിനക്ക് കാട്ടിത്തരാം “ മുഹമ്മദ് ഖുറൈശി
അപസ്മാര ബാധിതനെ പോലെ, മഴപോലെ ആര്ത്തണച്ചു കൊണ്ടിരുന്നു.
മുഹമ്മദ് ഖുറൈശിക്ക്
ലോകത്തോട് ആകമാനം കോപം തോന്നി. ഓടിയോടി എത്തിയത് കടൽത്തീരത്താണ്.
അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. മുഹമ്മദ് ഖുറൈശിയും നിത്യാദാസും പിന്നെ കടലിന്റെ
ഇരമ്പവും മാത്രം
.
“മതി നമുക്ക്
പോകാം . നമ്മൾ ഒരു പാട് നനഞ്ഞു
എനിക്കാണെങ്കിൽ ഈ കാറ്റുംകൂടിയായപ്പോൾ കിടു കിടുക്കുന്നു. “ നിത്യാദാസ് എഴുന്നേറ്റ്
പോകാൻ തുടങ്ങി.
“നൊ നിത്യാ..”
ഈ കാറ്റിനേയും തണുപ്പിനേയും നിന്റെയൊപ്പമ്മെനിക്ക് നടന്നു തീർക്കണം
നിത്യാ..
കടലിൽ നിന്ന് ഒരു വലീയ തിരവന്ന് അവരെ രണ്ടു
പേരെയും തട്ടിത്തെറിപ്പിച്ച് വെള്ളത്തിലേക്കിട്ടു.
“എനിക്ക് വല്ലാതെ
തണുക്കുന്നു നമുക്ക് പോകാം“
നിത്യ തിടുക്കം
കൂട്ടി
മുഹമ്മദ്ഖുറൈശി
അവളെ ശ്രദ്ധിച്ചതേയില്ല. കുനിഞ്ഞ് നിന്ന് വെള്ളത്തിലെ തണുപ്പിനെ തന്നിലേക്ക് ആവാഹിച്ച്
കൊണ്ട് തീവ്രവാദികളേയും പട്ടാളക്കാരെയും പേടിച്ച്
മഞ്ഞു പാളികളിൽ അഭയം തേടി മഞ്ഞായ്
തീർന്നു പോയ അമ്മയേയും അനുജത്തിയേയും അച്ഛനേയും കണ്ണു നിറച്ചയാൾ കണ്ടു. കൂട്ടം തെറ്റിപ്പോയ കുഞ്ഞാട്.. ..
മുഹമ്മദ് ഖുറൈശിയുടെ
കണ്ണീർ കടൽ തിരയിൽ ലയിച്ചു കൊണ്ടിരിന്നു. പെട്ടെന്ന് ഒരു ഭീമൻ തിര….!!
ഒരു കടലാമയപ്പോൾ തലവലിച്ച് തീരത്തെ മണ്ണിലേക്ക
പതിയെ ആഴ്ന്നു തുടങ്ങി.
രാജു ഇരിങ്ങൽ
ബഹറൈൻ.
komath.iringal@gmail.com
+973
33892037
Subscribe to:
Posts (Atom)