കഥ: രാജു ഇരിങ്ങൽ:
കടലാമകളുടെ നഗരം
വായനക്കാരായ നിങ്ങളുടെ ചുണ്ടുകളിൽ പരിഹാസത്തിന്റെ കൂർത്ത
ചിരി എനിക്ക് കാണാം ഈ തലക്കെട്ട് വായിക്കുമ്പോൾ.
ചിരിക്കേണ്ട. ഈ കഥയിലെ കഥാപാത്രങ്ങളെല്ലാം ഞാനും നിങ്ങളും മാത്രമാണ് . പതിവു കാഴ്ചയിൽ നിന്ന് വിപരീതമായി വിധിപറയാൻ ഒന്നിലധികം ന്യായാധിപൻമാരുണ്ടിവിടെ. വായനയ്ക്ക് മുമ്പ് എന്റെ സുരക്ഷ ഉറപ്പിക്കുന്നതിനായ്
ഒന്നു കൂടി. ഇതിലെ മുഖ്യകഥാപാത്രമായ മുഹമ്മദ്
ഖുറൈശിയും മറ്റ് മുസ്ലീം നാമധേയരായവരെല്ലാം പേര് അന്വര്‍ത്ഥമാക്കും വിധം ജീവിതം നയിക്കുന്ന
മനുഷ്യർ മാത്രമാണ്. ഇനി വായന തുടരുക.
ഒന്ന്
മേശ മേൽ കുനിച്ച് നിർത്തി കാല് മുട്ട്
ഷർട്ടിടാത്ത മുതുകിലമർത്തി തല പുറകിലോട്ട് കൂട്ടിപ്പിടിച്ച് ചോദിച്ചു
“പേര്”?
അറിയില്ല, നാട്? “അറിയില്ല“
ഈ വേഷം പോലും തന്റേതല്ല.
അസ്ഥി ഉരുക്കുന്ന മഞ്ഞിനെ കുറിച്ച് ചോദിക്കൂ.. പ്രണയം സിരകളിൽ ഭാംങ്ക് നിറയ്ക്കുന്ന ഇലപൊഴിയും കാലങ്ങളെ
കുറിച്ച് ചോദിക്കൂ.. മഞ്ഞിനെ കുറിച്ചും മലമുകളിലെ മനുഷ്യരെ കുറിച്ചും ചോദിക്കൂ.. .
അല്ല്ലെങ്കിൽ തലപ്പാവു ചുറ്റി
മലയടിവാരങ്ങളിൽ കോവർ കഴുതപ്പുറത്ത് സവാരി ചെയ്യുന്ന യാത്രക്കാരനെ
പറ്റി പറയാം. മിന്നുന്ന് പട്ടു വസ്ത്രത്തിൽ ചിത്രലേഖനം ചെയ്യുന്ന
സ്വർണ്ണ്
നിറമുള്ള, പൂച്ചക്കണ്ണുള്ള ഉമൈമയെകുറിച്ച്
ചോദിക്കൂ...ഞാൻ പറയാം.
പോലീസുകാരന്റെ ഇരുമ്പ് ബൂട്ട് നെഞ്ചും കൂട് തകർത്ത് ഹൃദയരഹസ്യങ്ങൾ ചികഞ്ഞ് ഐസ് ബാറിലും ഇലക്ട്രിക് കസേരയിലും ചിതറി തെറിച്ചു
പോയേക്കാം. എങ്കിലും പറയില്ല.
എവിടെ നിന്നുവന്നുവെന്ന്. കാരണം
വയ്യ ഒരു ഒരു തിരിച്ചു പോക്ക്..!!!പാലയാനങ്ങളുടെ പൊക്കിൾ ക്കൊടിയറുത്തിട്ടവനാണ് ഞാൻ.
പൊക്കിൾ കൊടിയുടെ വേരു
തേടി ഭൂമി കിളച്ച് മറിച്ച് കൊണ്ട് പോലീസുകാരുടെ തോക്കില്‍ നിന്ന് ഓരോ ബുള്ളറ്റ്കള്
പാഞ്ഞു പോകുമ്പോഴും ഒന്നുമറിയാത്തവനായി മാര്‍ജ്ജാര
പാദമായി ആൾത്തിരക്കുള്ള പാലത്തിനു
മുകളിലിരിക്കുകയായിരുന്നു. ഭാഷയുടെ അതിര്‍ത്തികള്‍ ഭേദിച്ച് കൊണ്ട് കലപില ഒച്ച കേട്ട്
തിരിഞ്ഞു നോക്കി. മൂന്ന് നാല് പെൺട്ടികൾ തന്നെ തന്നെ നോക്കി നില്ക്കുന്നു. അപരിചിതത്വത്തിന്റെ
പുറം മേനിയിലൊന്നു പരുങ്ങി.
“വൌ എന്തൊരു ഉയരമാ.. പൂച്ച ക്കണ്ണും നീളൻ മൂക്കും..”റീയലി ഹാൻസം”
കോളജ് കുട്ടികളുടെ വാക്കുകളിൽ അയാൾക്ക് പ്രത്യേകിച്ച്
ഒന്നും തോന്നിയതേ ഇല്ല. ..എന്നും എവിടെയും ഇതൊക്കെ തന്നെ. കൌമാരത്തിന്റെ ചപലത ആകാരത്തിൽ മുക്കിയെഴുതുമ്പോൾ പ്രണയം തുളുമ്പുന്നു. അത് തീർന്ന് പോയാൽ കെട്ടു പോവുകയും ചെയ്യുന്നു.
പ്രണയം പൂക്കുന്ന പൈൻ മരക്കാടുകളെയും മഞ്ഞില്‍ നുരയുന്ന പ്രണയത്തിന് റെ തിരയടുക്കുകളും
ഓര്‍മ്മയുടെ കര്‍ണ്ണപടങ്ങളില്‍ എത്താതിരിക്കാന്‍ മുഹമ്മദ് ഖുറൈശി ഒരു പാട് പാടു
പെട്ടു.
മുഹമ്മദിന്റെ ചുണ്ടിലറിയാതെ ഗുലാം അലിയുടെ ഗസലുകൾ താളമിട്ട് തുടങ്ങി,
“ദില്‍ മേം കിസി കെ രാ കിയെ ജാ രഹാഹൂം മേം
കിത് നാ ഹസീന് ഗുണാ
കിയെ ജാ രഹാഹൂം മേം”
ഒരു ചാറ്റൽ മഴ പൊടിഞ്ഞ്
പൊടിഞ്ഞ് പെയ്തു കൊണ്ടേ ഇരിക്കുന്നു. തബലയിലുണരുന്ന ഇരട്ടപ്പെരുക്കത്തിൽ കാറ്റൊന്നാഞ്ഞുലഞ്ഞു. മല ചുറ്റി വന്ന ഉണർവ്വിലൊരു
മൈൻ പൊട്ടിത്തകർന്നു. അയല്പക്കത്ത്
നിലവിളികൾ, ഒപ്പം ജീവൻ മുറിഞ്ഞ് പോകുന്ന
വേദനയിൽ ഗർഭിണിയായ സുറുമാബാനുവെന്ന അയൽക്കാരി പെണ്ണിന്റെ അടിവയറ്റിൽ പട്ടാള ബൂട്ടുകളാൽ ചോരച്ചാലുകൾ ഇന്ത്യയുടെ തലയില്ലാത്ത ഭൂപടം വരച്ചിട്ടു. മുഹമ്മദ് ഖുറൈശിയുടെ
നെറ്റിയിൽ വിയർപ്പു ചാലുകൾ പൊട്ടിയൊഴുകി. മഞ്ഞിൽ നിന്ന് ഇളം ചൂടിലേക്ക് ഒരു കടലാമ മുട്ടയിട്ടു.
മലചുറ്റി വന്ന കാറ്റ് അപ്പോൾ പറഞ്ഞത് ഒരു
ഇല്ലാക്കഥ. “എല്ലാം ശാന്തമാകും. … ”
ദീർഘ നിശ്വാസത്തിൽ വെറുതെയൊരു തോന്നൽ.
രാത്രിയിൽ ഒരു സിപ്പ് വോഡ്ക വായിലേക്ക് കമിഴ്ത്തി
കുഴഞ്ഞ് കൊണ്ട് നിത്യദാസ് പറഞ്ഞു.
“മുഹമ്മദ്, നീ ശരിക്കുമൊരു
ലഹരിയാണ് ….ജീവിതത്തിന്റെ ലഹരി. സമുദ്രത്തിന്റെ അടിത്തട്ട് തെളിയുന്ന നീലക്കണ്ണുള്ളവൻ..നീ ഒരു മത്സ്യ രാജകുമാരൻ തന്നെ. . പറയൂ മുഹമ്മദ് നിന്നെയും നിന്റെ കൊട്ടാരത്തെയും പറ്റി...നിത്യാദാസിന്
ലഹരി തലക്ക് പിടിച്ച് തുടങ്ങിയിരുന്നു :
“നിത്യാ…..നിന്നോട്
എന്നും പറയുമ്പോലെ ചില കാര്യങ്ങൾ നമ്മൾ സംസാരിക്കാതിരിക്കുകയല്ലേ നല്ലത്?
ഓരോ കഥപറയുമ്പോഴും അതൊരു നുണക്കഥയല്ലേന്ന് നീ സംശയം പറഞ്ഞാൽ…
പിന്നെ ഞാൻ പറയുന്നതിലെ
നേരേതെന്ന് തിരിച്ചറിയപ്പെടാതെ പോകും. നമ്മുടെ ബന്ധങ്ങളിൽ ആർക്കും ചേതമില്ലാത്ത ചില രഹസ്യങ്ങളെങ്കിലും
കിടക്കെട്ടെ. ഒളിച്ചു വയ്ക്കുന്ന ഓരോ നുണക്കഥയും നിനക്കെന്നോട് പ്രണയത്തിന്റെ സംശയപ്പാടുകൾ തീർത്തു കൊണ്ടേയിരിക്കും. എന്നെ അറിയാതെ പ്രേമിച്ചതിലും
സ്വന്തമാക്കിയതിലും നീ ഇപ്പോൾ നിന്നെ തന്നെ കുറ്റപ്പെടുത്തുന്നോ
നിത്യാ.??”
നിത്യാദാസ് സോഫയിൽ നിന്ന് എഴുന്നേറ്റ്
മുഹമ്മദ് ഖുറൈശിയുടെ കഴുത്തിനു ചുറ്റും ഉമ്മകൾ കൊണ്ട് വീര്‍പ്പുമുട്ടിക്കാൻ തുടങ്ങി.
“ പോലീസുകാർ നിന്നെ ഒരു പാട്
തല്ലിയോടാ..അവളുടെ കണ്ണുകളിൽ വിഷാദം....നിന്റെ
തോളെല്ലുകളുടെ വേദന ഇപ്പോൾ എങ്ങിനെയുണ്ട്”.
മുഹമ്മദ് ഖുറൈശി ചിരിച്ചു. എന്നിട്ട് നിത്യാദാസിനെ ചുറ്റിപ്പിടിച്ചു.
“ നീ പേടിക്കേണ്ട.. പോലീസുകാർക്ക് എന്നെ ഒന്നും
ചെയ്യാൻ പറ്റില്ല. മഞ്ഞ്
മലകയറിയും ചെമ്മരിയാടുകളെ മേച്ചും ഐസിൽ തീർത്ത ഉറച്ച ശരീരമാണിത്.
ഇത് അടിച്ച് പൊട്ടിക്കണെമെങ്കിൽ അവരൊരു പാട്
പണിയെണ്ടി വരും. “
ഐസ്കേറ്ററുകളില്ലാതെ മഞ്ഞിൽ നടന്ന് മരവിച്ച
കാലുകളും ചെമ്മരിയാടുകളെ മേച്ചും പട്ടണത്തിൽ തലപ്പാവുകൾ വിറ്റും കമ്പിളി വസ്ത്രങ്ങളിൽ ചിത്രതുന്നലുകൾ ചാർത്തിയും ഉപജീവനം
കഴിച്ചവൻ. പേടികളൂറ്റി ജീവിതം കഴിക്കുന്ന പാവം ഗ്രാമീണരെ കുറിച്ച്
നിനക്കെന്തറിയാം. രാവെന്നൊ പകലെന്നോ ഇല്ലാതെ തീവ്രവാദികളുടെ കടന്നു കയറ്റം. കുടിക്കാനും
കിടക്കാനുമിടം. ചൂടു പകരാന്‍ വീട്ടുകാരികൾ..അയാൾ മുഖമൊന്ന് കുടഞ്ഞെറിഞ്ഞു. .
ഇരുളിലെങ്ങാനും ഒരു വെടിയൊച്ച കേട്ടാൽ പിന്നെ ഇന്ത്യൻ പട്ടാളക്കാരുടെ
ഊഴമായി. അടിച്ചും തൊഴിച്ചും വീടുകളിലെ ആണുങ്ങളെ മുഴുവൻ ഒന്നൊന്നായി തീവ്രവാദികളായി മുദ്രകുത്തി വെടിവച്ചോ തടവുകാരായോ
കൊണ്ടു പോകുന്നവർ അമ്മയെന്നൊ കുട്ടികളൊന്നൊ
നോക്കാതെ ഊഴം കാത്ത്....അയാളുടെ കണ്ണുനിറഞ്ഞു.
നിത്യാ...നിനക്കൊന്നുമറിയില്ല…..മഞ്ഞിനേയും
മനുഷ്യനേയും.. ഒന്നും.. സങ്കടപ്പെട്ട് നീ കരയുമ്പോൾ എന്റെ് വിയർപ്പിന് ഫ്രിഡ്ജ്
വെള്ളത്തിന്റെ മണമെന്ന് നീ നിലവിളിക്കുമ്പോഴും ചൂടിലും എന്റെ ശരീരം തണുത്ത് മരവിക്കുന്നത്
നീ അറിയുന്നേ ഇല്ല..
കടുകെണ്ണയെടുത്ത് മുഹമ്മദ്
ഖുറൈശിയുടെ ദേഹമാസകലം തേച്ചു പിടിപ്പിച്ച് കൊണ്ട് നിത്യദാസ് പറഞ്ഞു
“ മോനേ പൂച്ചക്കണ്ണാ.. മഞ്ഞു കട്ടേ..ഇന്നെങ്കിലും നീ ഒന്ന് ചൂടുവെള്ളത്തിൽ കുളിക്കണേ... അയാൾ ഒരു തോര്‍ത്തും കയ്യിൽ പിടിച്ച് കസേരയിൽ ചടഞ്ഞിരിന്നു.
“നീ ഇവിടെ തന്നെ ഇരിക്കുകയാണെങ്കിൽ നീ കുളിക്കും
മുമ്പ് ഞാൻ കുളിച്ചിട്ട്
വരാം. ഈ കടുകെണ്ണയുടെ നാറ്റം സഹിക്കാൻ വയ്യ. നീ ഇതെങ്ങിനെ
സഹിക്കുന്നു!!.. അല്ലെങ്കിലും നീ ഒരു വിചിത്ര ജീവിയല്ലേ ഹിമക്കാട്ടിലെ കരടി.... ചിരിച്ച് കൊണ്ട് നിത്യദാസ് കുളിമുറിയിലേക്ക് നടന്നു.
കുളികഴിഞ്ഞിറങ്ങിയപ്പോൾ നിത്യദാസിന്റെ ചുണ്ടുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. അതങ്ങിനെയാണ്. ഒരോ രാത്രി ഉറക്കം കഴിഞ്ഞ് എഴുന്നെൽക്കുമ്പോഴേക്കും ശരീരം മൊത്തം മരവിച്ചതു പോലെ വേദനയാണ്.
അരക്കെട്ടും കാലും പോരാത്തതിന് ഈയിടെയായ് നടുവേദനയും…
നീയാ എല്ലാറ്റിനും കാരണം. ഒരു മഞ്ഞും തണുപ്പും…അവൾ ദേഷ്യത്തിൽ മുഖം കനപ്പിച്ചു.
പെട്ടെന്ന് തണുക്കുകയും ചെയ്തു.
എന്നാലും നിന്റെ ഈ മഞ്ഞു മണമില്ലാതെ ഞാനെങ്ങിനെ ഉറങ്ങും .. നിന്റെ ഈ
പൂച്ചക്കണ്ണുകൾ കാണാതെ ഞാനെങ്ങിനെ
ഉണരും..
അയാൾ കുളിക്കാനായി എഴുന്നേൽക്കുമ്പോഴും അവൾ തുടർന്നു.
എത്ര ചൂടാക്കിയിട്ടും
ഗീസർ ഇന്ന് വർക്ക് ചെയ്യുന്നേയില്ല. തണുത്ത് മരവിച്ച് ഐസുകട്ടപോലെയുള്ള
വെള്ളത്തിലാ കുളിച്ചത്.
“ഐസു വെള്ളമോ എവിടെ? മുഹമ്മദ് ഖുറൈശി കുട്ടികളെ പോലെ തുള്ളി ച്ചാടിക്കൊണ്ട്
കുളിമുറിയിലേക്ക് ഓടി.
“ഓ നിന്റെ ഒരു ഐസ് പ്രേമം...“
അവൾ ചിരിച്ചു കൊണ്ട്
മുടി വിടർത്തിയിട്ട് പൂര്‍ണ്ണ നഗ്നയായി കണ്ണാടിക്കു മുമ്പിൽ നിവർന്നു
നിന്നു കൊണ്ട് ബോഡി ലോഷനുകൾ ദേഹത്ത് തേക്കുകയും
കൈവിരലുകൾ നിവർത്തി കണ്ണാടിയിൽ വച്ച് തലേന്ന്
രാത്രിയിലെ എന്തോ ഓര്‍ത്ത് വെറുതെ ചിരിക്കുകയും ചെയ്തു.
ബാത്ത് ടബ്ബിലെ തണുത്ത വെള്ളത്തിൽ നിവർന്ന് കിടക്കുമ്പോൾ അയാളിൽ തണുപ്പ് ശക്തമായി കിടുക്കാൻ തുടങ്ങി. ബാത്ത് ടബ്ബ് ഒരു ഐസ് പ്ലാന്റായി മാറാൻ തുടങ്ങുമ്പോൾ അയാളിൽ ഒരു സ്വപ്നം
തിമർത്തുവന്നു.
കാശ്മീർ താഴ്വരയിൽ കമ്പിളിയുടുപ്പില്ലാതെ ആട്ടിൻ കൂട്ടങ്ങളെ മേയിക്കുന്ന മുഹമ്മദ് ഖുറൈശി
എന്ന പതിനാലുകാരനും പൂച്ചക്കണ്ണൂം ചിരിക്കുമ്പോൾ കവിളിൽ നുണക്കുഴികൾ വരുന്നവളുമായ പതിനാറുകാരി ഉമൈമയും.
ചെറുക്കാ... നിനക്ക് ദാ റൊട്ടിയും നല്ല ചൂടുള്ള ഉരുളക്കിഴങ്ങും…..
ആടുകളെ മേയാൻ വിട്ട് താഴ്വരയിലെ
ആപ്പിൾ മരത്തിനു കീഴെ
ഒരു ചെറു പാത്രത്തിൽ നിന്ന് റൊട്ടിയും
ഉരുളക്കിഴങ്ങും പുറത്തെടുത്ത് ഉമൈമ മുഹമ്മദ് ഖുറൈശിയെ കൈമാടിവിളിച്ചു. ഒരു ചാക്കിന്
പുറത്ത് ചാരി മലർന്ന് കിടന്നു കൊണ്ട് ഓടക്കുഴൽ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു അയാൾ. ചെറുക്കാ.. ദേ നീ വരുന്നില്ലേ.....അവൾ ചിണുങ്ങിക്കൊണ്ടിരുന്നപ്പോൾ ചെമ്മരിയാടുകൾക്കിടയിൽ നിന്ന് ഒരു മൈന്‍ പൊട്ടിപ്പിളരുമ്പോൾ ഉമൈമ അലറി ക്കരഞ്ഞു. മുഹമ്മദ് ഖുറൈശിയുടെ
ഇടത്തെ കയ്യിലെ നീല ഞരമ്പ് വല്ലാതെ പിടച്ച്
പിടച്ച് ബോധം മറഞ്ഞു.
രണ്ട്
വീണ്ടും പോലീസ് തിരക്കിയെത്തിയത് കുടക് പ്രദേശത്ത് എവിടെയോ ഭീകര വാദികൾ തമ്പടിച്ചുവെന്നും അതിന് സഹായം ചെയ്തു
കൊടുത്തിരുന്നോ എന്നന്യേഷിക്കുവാനുമായിരുന്നു.
കാശ്മീരിൽ നിന്ന് കേരളത്തിലേക്ക്
കുടിയേറിയിട്ട് കാലങ്ങളായെന്നും ഒരു ഭീകര പ്രസ്ഥാനങ്ങളിലും താല്പര്യമില്ലെന്നും സ്നേഹം
മാത്രമാണെന്റെ മുഹമ്മദെന്ന് എത്ര പറഞ്ഞിട്ടും
നാട്ടിലെ പോലീസുകാർക്ക് മനസ്സിലാവുന്നില്ലല്ലോ ദൈവമേന്ന് നിത്യദാസ് കണ്ണു
നിറച്ചു.
പല സ്ഥലങ്ങളിൽ നിന്നായി നാലു
പേർ കൂടി ഉണ്ടായിരുന്നു
ലോക്കപ്പിൽ. പരിചിതരൊന്നുമല്ലെങ്കിലും വേവലാതികളൊന്നുമില്ലാതെ
മുഹമ്മദ് ഖുറൈശി എല്ലാവരോടും ചിരിച്ചു.. ലോക്കപ്പ് മുറിയിൽ കുറച്ച് ദിവസം കൂടി വേണ്ടിവരുമെന്ന് നിത്യയെ ഓര്മ്മരപ്പെടുത്തിക്കൊണ്ടു
തന്നെയാണ് ഖുറൈശി പോലീസ് സ്റ്റേഷനിലേക്ക് വന്നത്.
കൂടെയുള്ളവരോട് ഓരോരുത്തരോടും പേരുകൾ തിരക്കി.
നാലു പേരുടേയും ചിന്തയിൽ വെടിയൊച്ചകളുടെ
മുഴക്കവും പട്ടാള ബാരക്കുകളുടെ ശബ്ദവും രാത്രികാലങ്ങളിലെ രതി സഞ്ചാരവും മാത്രം. അതിലൊരാൾ ഒരു കോളജ് അദ്ധ്യാപകനായിരുന്നു. മുഹമ്മദ് ഖുറൈശിക്ക് അയാൾ ഒരു ഭീകരപ്രവര്‍ത്തകനാണോ എന്ന് സംശയം തോന്നാതിരുന്നുമില്ല.
എങ്കിലും ഒന്നും ചോദിച്ചില്ല.
എല്ലാവരോടും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മുഹമ്മദ് ഖുറൈശി അറിയാതെ ഓർത്തത്
ഉമൈമ ഇപ്പോൾ ജിവിച്ചിരിപ്പുണ്ടാകുമോ
എന്ന് മാത്രമാണ്.
തന്റെ ഗ്രാമത്തിൽ നിന്ന് ഏറെ അകലയെല്ലാത്ത
ഗ്രാമത്തിലാണ് ഹുസൈൻ മുസഫിർ താമസിച്ചിരുന്നത്. അദ്ദേഹവും ഇവിടെ എത്തിയിട്ട്
വര്‍ഷം പലതു കഴിഞ്ഞു. ഇടുക്കി ഡാമിന്റെ പ്രാന്ത
പ്രദേശങ്ങളിലെവിടെയോ തുകൽ നിര്മ്മാ ണത്തിൽ ഏർപ്പെടുകയും ഒപ്പം
കാശ്മീരി ഷാളുകൾ ഉണ്ടാക്കി വിൽക്കുകയുമാണ് ഹുസൈൻ മുസാഫിറിന്റെ ജോലി. നീണ്ട താടി വെട്ടിയൊതുക്കി വെളുത്ത
പൈജാമയും ജുബയും ധരിച്ച ഹുസൈൻ മുസാഫിറിന്റെ നനഞ്ഞ പീലിക്കണ്ണുകളിൽ ഭയത്തിന്റെ കശപ്പുല്ല്. മുഹമ്മദ് ഖുറൈശി തോളിൽ ആശ്വസിപ്പിക്കാനെന്നോണം തട്ടിയപ്പോൾ അയാൾ പറഞ്ഞു തുടങ്ങി.
പട്ടു വസ്ത്രങ്ങളിൽ ചിത്രപ്പണികൾ ചെയ്യുകയാണ് എന്റെ ബാബയ്ക്ക് ജോലി. അതു
പോലെ നല്ല തുകൽ ചെരിപ്പുകളും
ബാഗുകളും ബാബ ഡിസൈൻ ചെയ്യുമായിരുന്നു.
മൂത്തപെങ്ങളെ നിക്കാഹ് ചെയ്യാൻ വന്നത് ഒരു കാശ്മീരി ടെററിസ്റ്റ് ആയിരുന്നു.
“ആർക്കും ഹൃദയം തുരന്നു നോക്കാൻ പറ്റില്ലല്ലോ. ഞങ്ങൾ പാവങ്ങൾ അന്നന്നത്തെ ഭക്ഷണത്തിന് വക തേടി എന്നും പട്ടണത്തിൽ കഴുതപ്പുറത്ത് പോയി തിരിച്ചു വരുന്നവർക്ക് എന്ത് തീവ്രവാദം.!
എന്റെ ഉമ്മിയും അനിയത്തിമാരും കാശ്മീരി പട്ടു വസ്ത്രങ്ങളിൽ ചിത്രത്തുന്നലുകൾ ചെയ്യും. ഞാനും സഹോദരനും പട്ടണത്തിൽ അതും കൊണ്ടു പോയി വിലപന നടത്തുമായിരുന്നു.
അങ്ങിനെ ഇരിക്കുമ്പോഴാണ് മൂത്ത ചേച്ചിയുടെ ഭര്‍ത്താവിനെ കാശ്മീർ പോലീസ് വെടിവച്ചിടുന്നത്. അതിനു പിന്നാലെ വന്ന പട്ടള വണ്ടികൾ ബാബയേയും കൊന്നു തള്ളി. പട്ടണത്തിൽ പോയി തിരിച്ചെത്തിയ ഞങ്ങൾ സഹോദരങ്ങൾ കണ്ടത് മാനം തകർന്ന് സ്വന്തം
വസ്ത്രങ്ങളിൽ ചുവന്ന റിബണുകളാൽ അലങ്കരിച്ച ഒരിക്കലും മറക്കാൽ പറ്റാത്ത ചിത്രത്തുന്നലുകളടര്ന്ന് മാറി മരിച്ച് കിടക്കുന്ന ഉമ്മിയേയും അനിയത്തിയേയുമാണ്.
ഇടതു കൈ കൊണ്ട് കണ്ണുനീർ തുടച്ച് അയാൾ ത് തുടർന്നു.
പിന്നീട് ഒന്നും ആലോചിക്കാൻ നിൽക്കാതെ ജേഷ്ഠൻ കാശ്മിരി ടെററിസ്റ്റു കൂട്ടത്തിൽ കൂടുകയും ചെയ്തു.
മുഹമ്മദ് ഖുറൈശിക്കും ഹുസൈൻ മുസഫിറിനുമിടയിൽ പൊടുന്നനെ മൌനം കനത്തു. വെടിയൊച്ചകൾ പ്രകമ്പനം കൊണ്ട് കാത് പൊത്തിപ്പോയി..
ഞാൻ തികച്ചും ഒരു
സ്വപ്ന ജീവിയായിരുന്നു. ഇടയ്ക്കിടെ ഒരു ഫക്കിര്‍
അവിടെ വരും അദ്ദേഹം പാടി തരുന്ന പാട്ടുകൾ ഉറക്കെ ചൊല്ലുകയും
അടുത്ത വീടുകളിലൊക്കെ എന്തെങ്കിലും സഹായം ചെയ്തു കൊടുക്കുകയും അവിടങ്ങളിൽ നിന്ന് തരുന്ന റൊട്ടിയും സബ്ജിയും കഴിച്ച്
സന്തോഷത്തോടെ ജീവിച്ചിക്കണമെന്ന് എനിക്കും ആഗ്രഹമില്ലേ.. ആ എനിക്ക് എങ്ങിനെ ആളുകളെ
കൊല്ലാൻ കഴിയും സുഹൃത്തേ...
അതിനിടയിൽ ഞാന്‍ ടാക്സി
ഡ്രൈവർ പണി ചെയ്യാൻ ആരംഭിച്ചു. മലകളും കുന്നുകളും കാണാൻ വരുന്നവരെ സ്ഥലങ്ങൾ കാണിക്കാൻ കൊണ്ടു പോവുക ഒരു രസമാണ്. ആപ്പിൾ മരങ്ങളും പൈൻമരങ്ങളും ഞങ്ങളുടെ
യാത്രകളിൽ കുടവിരിച്ചു.
കുറച്ച് നാളെങ്കിലും അങ്ങിനെ സുഖമുള്ള ഒരു ഓര്‍മ്മയായിരുന്നു
പിന്നെന്തിനാണ് അവിടം വിട്ട് കേരളത്തിക്ക് വന്നത്?.. ഉദ്യേഗത്തോടെയെങ്കിലും
വിഷമത്തോടെ മുഹമ്മദ് ഖുറൈശി ചോദിച്ചു.
ഹുസൈൻ മുസാഫിറിന്റെ
ചുണ്ടിൽ ഒരു വരണ്ട ചിരി
പ്രത്യക്ഷപ്പെട്ടു. ആ ചിരിയില്‍ ജീവിതമല്ലേ..എത്രകാലം തോക്കിനും ബോംബിനും ഇടയില്‍ ജീവിക്കും.
ഞാനുമൊരു മനുഷ്യനല്ലേന്ന് അയാള്‍ കണ്ണുകളിലൂടെ ചോദിക്കുന്നുണ്ടായിരുന്നു. അയാള്‍ പറഞ്ഞത്
ഇത്രമാത്രം.
അള്ളാഹു എന്നും പാവങ്ങളെയല്ലേ പരീക്ഷിക്കുന്നത്.
ഞാൻ നാടു വിട്ട്
ഇവിടെ കേരളത്തിലെത്തി. ആരോടും പരാതിയില്ലാതെ ജീവിക്കുന്നു. ഇതുപോലെ ഇടയ്ക്ക് എന്തെങ്കിലും
പ്രശ്നങ്ങൾ വരുമ്പോൾ ഇവിടെകൊണ്ടുവരും ഇത്തവണ ഏതോ വല്യ തീവ്രവാദിയെ
പിടിച്ചെന്നും അവരുടേ അനുയായികളാണ് നമ്മളൊക്കെ എന്നാണ് പോലീസുകാര്‍ പറഞ്ഞു പിടിപ്പിച്ചീരിക്കുന്നത്.
ജേഷ്ഠന് കാശ്മീർ തീവ്രവാദ ഗ്രൂപ്പിൽ ചേർന്ന്
കഴിഞ്ഞ് പിന്നെയും ഒന്ന് ഒന്നര മാസം ഞാൻ അവിടെത്തന്നെ
കഴിഞ്ഞു. കൂട്ടിന് ആരുമുണ്ടായിരുന്നില്ല. ബാക്കി വന്ന പട്ടുവസ്ത്രങ്ങൾ വിറ്റും ഉള്ള പണവുമായി അങ്ങിനെ ദിവസങ്ങൾ തള്ളി നീക്കി. അനിയത്തി അവസാനം തുന്നിയ
റോസാദളങ്ങൾ നിറഞ്ഞ പട്ടുറുമാൽ ..!!
ദാ.. നോക്ക്..
അയാൾ പോക്കറ്റിൽ നിന്ന് ഒരു മനോഹരമായ പട്ടുറുമാൽ വലിച്ചെടുത്ത് നെഞ്ചോട് ചേര്‍ത്തു.
ഇതാണിന്ന് എന്നെ
കൊത്തിപ്പറിച്ചു കൊണ്ടേയിരിക്കുന്നത്. ഓരോ
റോസാദളങ്ങളും എന്നെ മുള്ളുകളായി മുറിപ്പെടുത്തിക്കൊണ്ടേയിരുന്നു. ഉറക്കമില്ലാത്ത രാത്രികളിൽ വെടിയൊച്ചകൾ ചെകിടടപ്പിക്കുമ്പോൾ മൌനം തണുത്ത് കാറ്റിൽ ഉറഞ്ഞ് കട്ടിയാകുമ്പോൾ കാറ്റിലാരോ ചോദിക്കുന്നുണ്ടായിരുന്നു.
“നിനക്ക് മരിച്ചൂടെ ഹുസൈനേ…. നിനക്ക് മരിച്ചൂടെ
ഹുസൈനേന്ന്”.
നമ്മൾ എല്ലാവരുടേയും അവസ്ഥ ഇത് തന്നെ ഹുസൈനേ..
ഒന്നല്ലെങ്കിൽ മറ്റൊന്ന്. വേട്ടയാടുന്നവനും
വേട്ടയാടപ്പെടുന്നവനും. അമ്മയും അച്ഛനും പെങ്ങളും നഷ്ടപ്പെടുന്നവർ, എല്ലാവര്ക്കും രാജ്യ സ്നേഹം..! . പിടിക്കുന്നവനും പിടിക്കപ്പെടുന്നവനും. എന്തൊരു നിയമം.. !!!
മുഹമ്മദ് ഖുറൈശിക്ക്
വല്ലാതെ മനം പുരട്ടലുണ്ടായി. സബ്ജയിലിലെ ഒരരികില്‍ ഇന്നലെ രാത്രി നിത്യാദാസ് ഉണ്ടാക്കി കൊതിയോടെ തിന്ന
അവിലോസുണ്ടയുടെ ബാക്കിയും ചോറും കറികളുമായി ഒച്ചയോടെ മുഹമ്മദ് ഖുറൈശി ഓക്കാനിച്ചു.
പോലീസുകാർ വന്ന് വലിച്ചിഴച്ച്
കൊണ്ടു പോയി മതിവരുവോളം തല്ലിപ്പതം വരുത്തി. രഹസ്യങ്ങൾ ഒളിക്കുവാൻ കാണിച്ച വ്യഗ്ര്യതയ്ക്ക്
നാട്ടു രാജാക്കൻമാരുടെ പതിനഞ്ച് അടികൾക്ക് പകരം അടിവയറ്റില്‍, മുതുകില്‍ ബൂട്ട്സിട്ട കാലടികൾ നൃത്തം വച്ചു. ..
അവന്റെമ്മേടെ ഒരു ഓക്കാനം…നിനക്കെന്താ
ഗർഭമുണ്ടോടാ… ….നിന്നെയൊക്കെ എങ്ങിനെ പെരുമാറണമെന്ന്
ഞങ്ങൾക്കറിയാം….
ഇടതു കൈയ്യിലെ
മറുകിൽ ബൂട്ട്സിന്റെ
ലാടം അമർന്ന് കയറുകയും “ഉമ്മീന്ന്” നീട്ടി
അലറുമ്പോഴേക്കും മുഹമ്മദ് ഖുറൈശിയുടെ ബോധം പോയിരുന്നു. ഒരു മാത്രയിൽ ഉമ്മിയുടേയും അനുജത്തിയുടേയും തലപ്പാവില്ലാതെ വെറും നിലത്ത്
ദു:ഖിച്ചിരിക്കുന്ന ബാബയുടെയും ചിത്രം ഫ്ലാഷ് പോലെ മിന്നിത്തെറിച്ചു.. ഒരു നിലവിളിക്കായ് പോലും ബോധം കാത്തിരുന്നില്ല.
മൂന്ന്
“മഞ്ഞുകട്ടേ..ന്റെ
മഞ്ഞു കട്ടേ.. ” മുഹമ്മദ് ഖുറൈശി കണ്ണു തുറന്ന് ചുറ്റും നോക്കി. ഏതോ ഒരു പോലീസുകാരൻ ചവുട്ടി ത്തെറിപ്പിച്ചതും പിന്നെ വായിൽ നിന്ന് കട്ടപിടിച്ച രക്തം തുപ്പിപ്പോയതും
ഓര്‍മ്മയുണ്ട്. പിന്നെ ഉമ്മി, ബാബ, അനിയത്തി….
മുഹമ്മദ് ഖുറൈശി
കരച്ചിലോടെയുള്ള നിത്യാദാസിന്റെ വിളി വീണ്ടും കേട്ടു. “എന്റെ മഞ്ഞുകട്ടേ”
“നീ പേടിക്കേണ്ട
, നിന്നെ ഇനി ആരും കൊണ്ടു പോവില്ല. ഞാൻ പറഞ്ഞിട്ടില്ലെ
ചേച്ചിയുടെ ഹസ്ബെന്‍ഡിനെ കുറിച്ച്. പുള്ളിക്കാരനോട് ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞു. വല്യപിടിപാടൊന്നുമില്ലെങ്കിലും
രാഷ്ട്രീയത്തിലൊക്കെ അറിയപ്പെടുന്ന ആളാ. ഇനി ഒന്നുമുണ്ടാകില്ലെന്ന് എഴുതി വാങ്ങിച്ചിട്ടുണ്ട്.
മുഹമ്മദ് ഖുറൈശിയുടെ
കണ്ണുകളിൽ അവിശ്വാസത്തിന്റെ
നീരിറക്കം.
“ മോനേ.” ഇതൊക്കെ
ഞങ്ങളൊട് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ ഒന്നുമുണ്ടാവില്ലായിരുന്നു.
...നിത്യാദാസിന്റെ അമ്മയുടെ സംസാരം ശ്രവിച്ച് കൊണ്ടിരിന്നപ്പോൾ മുഹമ്മദ് ഖുറൈശിയുടെ
ശരീരം വല്ലാതെ തണുപ്പ് കൊണ്ട് മൂടി. മഞ്ഞുമലയുടെ അടിവാരത്തിൽ നിന്ന് ആട്ടിൻ കൂട്ടങ്ങളെ നോക്കി ചുണ്ടിൽ വിരൽ ചേര്‍ത്ത് ആർത്തു വിളിക്കുന്ന
ഉമൈമയെ അവനോർമ്മ വന്നു
ദാ ഈ കമ്പിളി
പുതപ്പ് മോന് വേണ്ടി കൊണ്ടുവന്നതാ.. വയ്യാതിരിക്കുകയല്ലേ...:നിത്യാദാസിന്റെ അമ്മയുടെ
സ്നേഹത്തോടെയുള്ള സംസാരം കേട്ട് മുഹമ്മദ് ഖുറൈശി എന്തു പറയണമെന്നറിയാതെ നിത്യാദാസിനെ
നോക്കി. അവൾ കണ്ണിറുക്കി
ചിരിച്ചു. മഞ്ഞുമലകൾ തരുന്ന തണുപ്പിന്റെ
സൌന്ദര്യത്തെക്കുറിച്ച് പറയാൻ മുഹമ്മദ് ഖുറൈശി
മറന്നു.
ചേച്ചിക്ക് വയ്യാതിരിക്കുകയാണെന്നും
പ്രസവം ഉടനെ ഉണ്ടാവുമെന്നും അമ്മ പറയുന്നത് മുഹമ്മദ് ഖുറൈശി കിടന്നകിടപ്പിൽ തന്നെ കേട്ടു. വെടിയൊച്ചയുടെ ശബ്ദവും
ചൂടൻ കാറ്റും മഞ്ഞുമലകളുടെ
ശീൽക്കാരവും ഞെരിഞ്ഞ്മരുന്നത് മുഹമ്മദ് ഖുറൈശി
അറിഞ്ഞു. നിത്യാദാസിന്റേ ചൂടിൽ അഭയം തേടി ചുറ്റിപ്പിടിച്ച് കമ്പിളിപ്പുതപ്പ് മൂടി പുതച്ച് കിടന്നു. അയാൾക്കപ്പോൾ നന്നായി തണുക്കുന്നുണ്ടായിരുന്നു.
നാല്
കോടതി മുറിയിൽ, ഹുസൈൻ മുസാഫിറിൻ വാദിക്കാൻ വക്കീലൻമാരുണ്ടായിരുന്നില്ല. ഹുസൈൻ മുസാഫിർ മരയഴികളിൽ പിടിച്ച് അലറി വിളിച്ചില്ല. ഇടയ്ക്കിടെ ശരീരത്തിലെവിടെയൊക്കെയോ
പോലീസ് ബൂട്ടുകൾ വീണു തകർന്നതിന്റേ ഞെട്ടലുണ്ടായിരുന്നു. ന്യായാധിപൻ വികാര ലേശം പോലുമില്ലാത്ത മുഖത്തോടെ ഹുസൈൻ മുസാഫിറിനെ നോക്കി. നീണ്ട താടിയും വെളുത്ത
പൈജാമയും ഒരു പക്ഷെ ഇവനൊരു തീവ്രവാദിയായിരിക്കില്ലേന്ന് സംശയത്തോടെ നോക്കിയപ്പോൾ അയാൾ ചൂളിപ്പോയി. ലോകത്തിലേ
ഏറ്റവും വല്യ പിടികിട്ടാപ്പുള്ളിയും തീവ്രവാദിയും താനാണെന്ന് ഹുസൈൻ മുസാഫിറിന് തോന്നിപോയി. ഹുസൈൻ മുസാഫിറിന്റെ
വിചാരണയിക്കിടയിൽ മുഹമ്മദ് ഖുറൈശി
കണ്ണുകൾ ഇറുകിയടച്ച്
തണുപ്പിനെ പുണരാൻ കൊതിച്ചു കൊണ്ടേയിരുന്നു.
പൂച്ചക്കണ്ണൂകൾ നിസ്സഹായതയോടെ
ചുവന്ന് കലങ്ങി.
നിത്യാ.. ഹുസൈൻ മുസാഫിർ ഒരു പാവമാ..അവനാരുമില്ല നിത്യാ...” അവനെ എങ്ങിനെയെങ്കിലും....”
നിത്യാദാസ് അയാളെ ചേർത്ത് പിടിച്ച് കോടതി വരാന്തയിലേക്കിറങ്ങി. ഹുസൈൻ മുസാഫിറിന്റെ ഓരോ വിചാരണയ്ക്കും നിത്യാദാസും
മുഹമ്മദ് ഖുറൈശിയും വരിക പതിവായിരുന്നു. അന്തമില്ലാത്ത കുറ്റങ്ങളുടെ പട്ടികയിൽ ഇടം ചേരുമ്പോൾ ഒന്നും പറയാനാവാത്ത കണ്ണുകൾ യാചനയുടെ സ്വരത്തിൽ മുഹമ്മദ് ഖുറൈശിയെ ജയിൽ പരിസരത്ത് തേടുന്നത് നിത്യാദാസും മുഹമ്മദ്ഖുറൈശിയും കാണാറുണ്ട്..
ഓരോ വിചാരണ കഴിയുമ്പോഴും
ഹുസൈൻ മുസാഫിറിന്റെ
താടി രോമങ്ങളുടെ എണ്ണം കുറയുകയും അനാവശ്യമായി വെളുത്തു തുടങ്ങുകയും ചെയ്തുകൊണ്ടിരുന്നു.
ഓരോ തവണയും നിത്യാദാസിന്റെ സഹോദരീ ഭര്‍ത്താവിനടുത്ത് കരഞ്ഞു കൊണ്ട് മുഹമ്മദ് ഖുറൈശി
യാചിക്കുമായിരുന്നു.
“അവൻ പാവമാണ് എങ്ങിനെയെങ്കിലും ...” മുഹമ്മദ്
ഖുറൈശി ഒരു പാട് ചുമച്ച് ചുമച്ച് ഇടയ്ക്ക് തൊണ്ടക്കുഴിയിൽ നിന്ന് ചോര വന്നു തുടങ്ങിയിരുന്നു. .
“എന്റെ മഞ്ഞുകട്ടേ..
നീ ഇനി ഈ പ്രശ്നങ്ങളിൽ ഇടപെടരുത്. നിനക്കറിയാലോ
കാര്യങ്ങളുടെ കിടപ്പ്”
നെഞ്ചു തിരുമ്മിക്കൊടുത്തു
കൊണ്ട് നിത്യാദാസ് അയാളോട് ചേർന്നിരുന്നു.
“നിത്യാ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ ഹുസൈൻ മുസാഫിറിന്റെ കഥ. അവന്റെ കരച്ചിൽ എനിക്ക് സഹിക്കാൻ പറ്റുന്നേയില്ല..:
മുഹമ്മദ് ഖൂറൈശി
നെഞ്ച് തിരുമ്മി ക്കൊണ്ട് കോടതി മുറ്റത്തേക്കിരുന്നു. പെട്ടെന്ന് ഒരു മിന്നൽ പ്പിണർ ഒപ്പം കോടതി പരിസരത്തെ നനച്ചു കൊണ്ട് ശക്തമായ മഴ പെയ്തിറങ്ങാൻ തുടങ്ങി.
“എനിക്കീ മഴ
മുഴുവൻ നനയണം നിത്യാ...
അലച്ചുയരുന്ന ജലത്തുള്ളികൾക്കൊപ്പം അവരിരൊളായി
എനിക്ക് നിന്റെ കയ്യു പിടിച്ച് ഉൾക്കടലിലേക്ക്
പോകണം നീ എന്നും ചോദിക്കാറുള്ള എന്റെ മഞ്ഞുമണത്തിന്റെ രഹസ്യം ഞാൻ നിനക്ക് കാട്ടിത്തരാം “ മുഹമ്മദ് ഖുറൈശി
അപസ്മാര ബാധിതനെ പോലെ, മഴപോലെ ആര്ത്തണച്ചു കൊണ്ടിരുന്നു.
മുഹമ്മദ് ഖുറൈശിക്ക്
ലോകത്തോട് ആകമാനം കോപം തോന്നി. ഓടിയോടി എത്തിയത് കടൽത്തീരത്താണ്.
അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. മുഹമ്മദ് ഖുറൈശിയും നിത്യാദാസും പിന്നെ കടലിന്റെ
ഇരമ്പവും മാത്രം
.
“മതി നമുക്ക്
പോകാം . നമ്മൾ ഒരു പാട് നനഞ്ഞു
എനിക്കാണെങ്കിൽ ഈ കാറ്റുംകൂടിയായപ്പോൾ കിടു കിടുക്കുന്നു. “ നിത്യാദാസ് എഴുന്നേറ്റ്
പോകാൻ തുടങ്ങി.
“നൊ നിത്യാ..”
ഈ കാറ്റിനേയും തണുപ്പിനേയും നിന്റെയൊപ്പമ്മെനിക്ക് നടന്നു തീർക്കണം
നിത്യാ..
കടലിൽ നിന്ന് ഒരു വലീയ തിരവന്ന് അവരെ രണ്ടു
പേരെയും തട്ടിത്തെറിപ്പിച്ച് വെള്ളത്തിലേക്കിട്ടു.
“എനിക്ക് വല്ലാതെ
തണുക്കുന്നു നമുക്ക് പോകാം“
നിത്യ തിടുക്കം
കൂട്ടി
മുഹമ്മദ്ഖുറൈശി
അവളെ ശ്രദ്ധിച്ചതേയില്ല. കുനിഞ്ഞ് നിന്ന് വെള്ളത്തിലെ തണുപ്പിനെ തന്നിലേക്ക് ആവാഹിച്ച്
കൊണ്ട് തീവ്രവാദികളേയും പട്ടാളക്കാരെയും പേടിച്ച്
മഞ്ഞു പാളികളിൽ അഭയം തേടി മഞ്ഞായ്
തീർന്നു പോയ അമ്മയേയും അനുജത്തിയേയും അച്ഛനേയും കണ്ണു നിറച്ചയാൾ കണ്ടു. കൂട്ടം തെറ്റിപ്പോയ കുഞ്ഞാട്.. ..
മുഹമ്മദ് ഖുറൈശിയുടെ
കണ്ണീർ കടൽ തിരയിൽ ലയിച്ചു കൊണ്ടിരിന്നു. പെട്ടെന്ന് ഒരു ഭീമൻ തിര….!!
ഒരു കടലാമയപ്പോൾ തലവലിച്ച് തീരത്തെ മണ്ണിലേക്ക
പതിയെ ആഴ്ന്നു തുടങ്ങി.
രാജു ഇരിങ്ങൽ
ബഹറൈൻ.
komath.iringal@gmail.com
+973
33892037
മറ്റൊരു ബ്ലോഗിലേക്ക് സ്വാഗതം ഇരിങ്ങൽ.....
ReplyDeleteവര്‍ത്തമാനം പത്രത്തില്‍ വന്ന ഒരു കഥയാണിത്. വായിച്ച് അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുമല്ലൊ.സ്നേഹപൂര്‍വ്വം രാജു ഇരിങ്ങല്‍
ReplyDeleteഇഷ്ട്ടപെട്ടു ! കൊള്ളാം ! തുടരുക......
ReplyDelete