കഥ: രാജു
ഇരിങ്ങൽ
+973 33892037
പഴുതാരകൾ വന്നിറങ്ങുന്നു
പുരുഷോത്തമന് നായർ,
ആളൊരു മാതൃകാ പുരുഷനാണെന്ന്
ഒട്ടുമിക്കവരും കൂടാതെ . ഓഫീസ് മേധാവികളിൽ പലരും പലപ്പോഴും പലരോടും പറയാറുണ്ട്.
“ദേ
നോക്കിയേ പുരുഷോത്തമൻ നായരെ പോലെയായിരിക്കണം.
ഓഫീസിലെത്തിയാൽ അവനോന്റെ ജോലി.. അത്
മാത്രമാണ് ചിന്ത…
ഒന്ന് തുമ്മണമെങ്കിൽ പോലും ചായ കുടിക്കുമ്പോഴോ
ഭക്ഷണം കഴിക്കുമോഴോ ആയിരിക്കും. ജോലിയിലാണെങ്കിലോ..സദാ ജാഗരൂകനായിരിക്കുകയും
കാര്യങ്ങളൊക്കെ വെടിപ്പായ് ചെയ്യുകയും ചെയ്യും ഇത്രേം കാര്യപ്രാപ്തിയുള്ള ഒരാൾ
ജോലി ചെയ്യുന്നത് ഏതൊരു ഓഫീസിനും മുതൽ കൂട്ട് തന്നെ”
കൃത്യ
സമയത്ത് ഓഫീസില്‍ വരികയും അധിക ജോലികളുണ്ടെങ്കില്‍ അതും കൂടി ചെയ്ത് തീര്‍ത്തിട്ടേ
അയാൾ വീടിനെ കുറിച്ച് ചിന്തിക്കുക
പോലുമുള്ളു. അതുകൊണ്ട് തന്നെ അയാളുടെ മേശപ്പുറത്ത് ചുവപ്പ് നാടകളുടെ
കൂമ്പാരങ്ങളേയില്ല.
ചൂട്
വെള്ളം നിറച്ച നീല നിറത്തിലുള്ള ഫ്ലാസ്കും ചുവന്ന മഷി പേനയും മാത്രമാണയാളുടെ ലോകം
ഒപ്പം മുന്നിലിരിക്കുന്ന ഫയലും.
ഓഫീസില്‍
വൈകിയിരിക്കുന്ന സമയത്തൊക്കെ പ്യൂണ്‍ ഗോവിന്ദന് നായരും അയാളുടെ നല്ല മനസ്സ് കാണാനുള്ള
ഭാഗ്യമുണ്ടായിരുന്നു..
വീട്ടുകാര്യങ്ങളും
ചിലപ്പോഴൊക്കെ നാട്ടുകാര്യങ്ങളും ഓഫീസ് വിട്ടിറങ്ങുമ്പോള്‍ അയാള്‍ ചോദിക്കുക
പതിവാണ്. അതു കൊണ്ട് തന്നെ ഗോവിന്ദന് നായര്‍ക്ക് അയാള്‍ ദൈവത്തെ പോലെയാണ്.
ഒന്നുമില്ലെങ്കിലും അത്യാവശ്യം വന്നാല്‍ മുട്ടാനൊരു വാതിലുണ്ടല്ലോന്ന് ഗോവിന്ദന്
നായര്‍ ഭാര്യയോട് അഭിമാനത്തോടെ പറയുമായിരുന്നു.
വൈകിവരുമെങ്കിലും
പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന ശീലമൊന്നും അയാള്‍ക്കില്ല. ഭാര്യയുടെ കൈകൊണ്ട് ഉണ്ടാക്കി സ്നേഹത്തോടേ
അടുത്തിരുന്ന് നാട്ടു കാര്യങ്ങളും ഇടയ്ക്കൊക്കെ കുശുമ്പും കുന്നായ്മയും അടുത്ത വീട്ടിലെ ‘കൊശവന് നായര്‍’ (അങ്ങിനെയാണ്
അവൾ കേശവൻ
നായരെ വിളികുന്നത്) കള്ളു കുടിച്ച് വന്ന് ഭാര്യയെ തല്ലുന്ന കാര്യവും കുഞ്ഞുങ്ങൾ
നിലവിളിച്ച്കൊണ്ട് വീട്ടിലേക്ക് ഓടി വരുന്ന കാര്യവും തുടങ്ങി എല്ലാ ഗോസിപ്പുകളും ചിരിയോടെ
അയാൾ കേട്ടിരിക്കാറുണ്ട്.
എന്നും
എന്തെങ്കിലുമൊക്കെ കഥകള്‍ അവള് ഭക്ഷണത്തിനൊപ്പം വിളമ്പുക പതിവാണ്. ഒന്നും
കിട്ടിയില്ലെങ്കില്‍ ആ ആഴ്ചയില്‍ വായിച്ച ആഴ്ചപ്പതിപ്പിലെ ‘സുനിതാ മേനോന്’ ട്യൂഷന്
പഠിപ്പിക്കുന്ന ചെറുക്കന്റെ കൂടെ ഓടിപ്പോയ
കാര്യമെങ്കിലും ഭാര്യ ഇടയ്ക്ക് ദു:ഖത്തോടെയും അതിലധികം സന്തോഷത്തോടെയും അയാളോട്
പറഞ്ഞ് കേള്‍പ്പിക്കും. രാവിലെ മുതല്‍ വൈകുന്നേരം വരെ വീട്ടിലൊറ്റയ്ക്കിരിക്കുന്ന
ഭാര്യയുടെ ഏകാന്തത മനസ്സിലാക്കിയിട്ട് തന്നെയാണ് അയാള്‍ അതിലൊന്നും
താല്പര്യമില്ലാതിരുന്നിട്ടും ഇത്തരം ഗോസിപ്പുകൾക്കൊക്കെ
കൂട്ടു നില്‍ക്കുകയും താല്പര്യപൂര്വ്വം തലവച്ച് കൊടുക്കുകയും ചെയ്യുന്നത്.
മകന് രണ്ടാം ക്ലാസിലായതിൽ പിന്നെ സ്കൂളില്‍ കൊണ്ട്
വിടേണ്ട കാര്യമൊന്നുമില്ല. സ്കൂള്‍ വണ്ടി വരികയും കൊണ്ടി പോവുകയും ചെയ്യും.
സ്കൂളിലേക്ക് പോകും മുമ്പ് തിക്കിതിരക്കി ഭക്ഷണവും ഇടയ്ക്ക് കഴിക്കാനുള്ള
ലഘുഭക്ഷണവും ഉണ്ടാക്കി മകനെ യാത്രയാക്കി കഴിഞ്ഞാല്‍
ഭാര്യ സുമതി തികച്ചും ഫ്രീ ആവും.
“മോന് പോയിക്കഴിഞ്ഞാൽ പിന്നെ നീ ഫ്രീ അല്ലേ സുമതീന്ന്..” ആരെങ്കിലും പറഞ്ഞാല്‍ സുമതി
സമ്മതിച്ച് തരില്ല. വീട് ക്ലീനിങ്ങും കുട്ടികളുടേയും ഭര്‍ത്താവിന്റെയും
വസ്ത്രങ്ങളൊക്കെ കഴുകി വിരിക്കുന്നതൊക്കെ ആരു ചെയ്യും. അതിനായ് ഞാന്‍ ഇവിടെ
വേലക്കാരികളെ വച്ചിട്ടൊന്നുമില്ല. അതെനിക്കൊട്ട് ഇഷ്ടവുമല്ല.. എന്ന് എടുത്തടിച്ച്
പറഞ്ഞുകളയും സുമതി
അടുത്ത വീട്ടില്‍ പുതുതായ് താമസത്തിനു വന്ന
കുടുംബത്തെകുറിച്ച് ഭാര്യ പറയുന്നത് അങ്ങിനെ ഒരു ഊണ് മേശയിലാണ്.
ബാങ്കുദ്ദ്യോഗസ്ഥയായ ഭാര്യയും ഭര്‍ത്താവ് മുകുന്ദന്
മേനോനുമാണ് അവിടെ താമസിക്കുന്നവര്‍. മുകുന്ദന്
മേനോന് ഈ അടുത്ത് കാലം വരെ ബിസ്സിനസ്സ് ഫീല്‍ഡില്‍ തിളങ്ങിയിരുന്ന ബിസ്സിനസ്സ്
മാഗ്നറ്റാണെന്ന് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ കാരണമേതുമില്ലാതെ ഒരു ദിവസം
ഉണ്ടായിരുന്ന ബിസ്സിനസ്സൊക്കെ നിര്‍ത്തിവച്ച് വീട്ടില്‍ തന്നെ ഇരിപ്പ് തുടങ്ങി.
ഭാര്യയുടെ ആങ്ങളമാര് തങ്ങളാല്‍ ആവും വിധം കമ്പനി ഒരു
വിധം നടത്തിക്കൊണ്ട് പോകുന്നുണ്ട്.
കഥ പറയുമ്പോള്‍ പുരുഷോത്തമന് നായര്‍
ചോദിക്കാതിരിന്നില്ല ..
“അതെന്താ അങ്ങിനെ സുമതീ..ന്ന്”
സത്യത്തില്‍ അങ്ങിനെ ചോദിച്ചില്ലെങ്കില്‍ സുമതി പിണങ്ങുമെന്ന്
പുരുഷോത്തമന് നായര്‍ക്ക് അറിയാം. ഓരോന്ന് പറയുമ്പോഴും മൂളി മൂളി കൊണ്ടേയിരിക്കണം.
മുകുന്ദന് മേനോന് രാവിലെ ആയാല്‍ വെളുത്ത ടി ഷര്‍ട്ടും
ജോഗിങ്ങ് ഷൂവുമായി ഇറങ്ങും
ഒരു രണ്ട് മൂന്ന് മണിക്കൂര്‍ നേരത്തേക്ക്
പറമ്പിലും റോഡിലുമൊക്കെ നിന്നും തിരിഞ്ഞും
കിടന്നും കസര്‍ത്ത് തന്നെയാണ്. അതു
കൊണ്ടെന്താ..
ഉണ്ടായിരുന്ന ഷുഗറും പ്രഷറുമൊക്കെ പമ്പകടന്നു. പിന്നെ
കുളിയൊക്കെ കഴിഞ്ഞ് ഗാര്‍ഡനിങ്ങ് പരിപാലനം .. രാവിലെ മുതല്‍ ഉച്ചവരെ.. ചിലപ്പോള്‍
വൈകുന്നേരം വരെ നീളും..
“പൂക്കള്‍ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അവ ചിരിച്ച്
നില്‍ക്കുന്നത് കാണാന്‍ എന്തു ഭംഗിയാ ” മുകുന്ദന്
മേനോന് എപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കും.
അങ്ങിനെയിരിക്കുമ്പോഴാണ് ഒരു ദിവസം ഒരു നാരകത്തിന്റെ
ചെടിയുമായി സുമതിയുടെ അടുക്കല്‍ മുകുന്ദന് മേനോണ് വരുന്നത്.
മാതള നാരകം സുമതിക്ക് അച്ചാറിട്ട് കഴിക്കാന്‍ വല്യ
കൊതിയാണെന്ന് അറിയാവുന്നതു പോലെയാണ് അതുമായുള്ള വരവ്. ഏതൊരു കല്യാണത്തിനു പോയാലും
ഒന്നും രണ്ടും മൂന്നും തവണ എരിവുള്ള അച്ചാറ് കഴിക്കുക സുമതിയുടെ ഒരു കീഴ്വഴക്കം
പോലെയാണ്.
നീ എന്തേ മധുരമുള്ള ഒരു ഓറഞ്ച് പോലും കഴിക്കാതെ ഈ എരിവ്
അച്ചാറ് മാത്രം കഴിക്കുന്നതെന്റെ സുമതീന്ന് “ പുരുഷോത്തമന് നായര്‍ പലപ്പോഴും ചോദിച്ച്
പോയിട്ടുണ്ട്.
“മാതള നാരക ചെടി ഉണ്ടെങ്കില്‍ പാമ്പുകളൊന്നും വീട്ടില്‍
കയറില്ല സുമതി. മാത്രോമല്ല വീടിനൊരു ഐശ്വര്യം കൂടിയാണ്. പറമ്പിലു തൊടിയിലുമൊക്കെ പൂക്കളിങ്ങനെ പൂത്തു
നില്‍ക്കുന്നത് കാണാന്‍ തന്നെ എന്തൊരു ഭംഗിയാ അല്ലേ..”
വല്യ ഏതോ കമ്പനിയുടെ മാനേജര്‍ ആയിരുന്ന് ആള് ഇപ്പോള്‍
നാട്ടുമ്പുറത്തെ ഒരു സാധാരണ കൃഷിക്കാരനായിരിക്കുന്നു. തോളില്‍ ഒരു മേല്‍മുണ്ട്
കാലില്‍ നീളത്തിലുള്ള ചെരുപ്പ്. മുകുന്ദന്
മേനോന്റെ ഗാര്‍ഡനിങ്ങ് വികസിക്കുന്നതോടൊപ്പം
സുമതിയുടെ മാതള പ്രേമവും ഒപ്പം മറ്റ് നിരവധി ചെടികളും സസ്യങ്ങളും വീടിന്റെ
ചുറ്റുവട്ടവും പിന്നാമ്പുറവും മുന്നാമ്പുറവും ലിവിങ്ങ് റൂമിലും നിറയാന്‍ തുടങ്ങി.
എന്നും ചെടികളെ സ്നേഹിച്ചിരുന്നു പുരുഷോത്തമന് നായര്‍.
കല്യാണം കഴിഞ്ഞതില്‍ പിന്നെ ഒന്നിനും സമയമില്ലാതായിരുന്നു. പിന്നെ ഓഫീസ് ജോലിയുടെ
ഒരു കൃത്യത. അതു കൊണ്ട് തന്നെ പുരുഷോത്തമന് നായര്‍ക്ക് സുമതിയുടേ പുതിയ ഗാര്‍ഡനിങ്ങ് പ്രേമം ഇഷ്ടമാവുകയും ചെയ്തു
“
ഒന്നുമില്ലെങ്കിലും മോന് നല്ല പ്രകൃതിയുടെ തണുപ്പ് കൊണ്ട്
ഉറങ്ങുകയെങ്കിലും ചെയ്യാലോ” എന്ന് മനസ്സില്‍ പറയുകയും ചെയ്തു.
ചെടികളൊക്കെ പൂത്ത് തളിര്‍ക്കാന്‍ പിന്നെ
അധികനേരമൊന്നും വേണ്ടി വന്നില്ല. മുകുന്ദന് മേനോന് ഇടയ്ക്കിടെ ഓരോ ചെടികളുമായി
വന്ന് പൂന്തോട്ടങ്ങളുടേയും പച്ചക്കറികളുടെയും സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുകയും
അതിന് വളമിടുന്നതിന്റെയും ഇലകളില്‍ പുഴു ശല്യമില്ലാതിരിക്കാന്‍
മരുന്നടിക്കുന്നതിന്റെയും ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തു.
സുമതിക്ക് ഇപ്പോള്‍ പഴയതു പോലെ ആഴ്ചപ്പതിപ്പ്
വായിക്കാന്‍ സമയം കിട്ടാറേ ഇല്ല്. പറമ്പ് എന്ന് പറയാന്‍ അധികമൊന്നുമില്ലെങ്കിലും
ഉള്ള പന്ത്രണ്ട് സെന്റില്‍ മുഴുവന്‍
സ്ഥലങ്ങളിലും പച്ചപ്പ് പടന്ന് പിടിച്ചു.
ഇനി ഡൈനിങ്ങ് റൂമില്‍ കൂടി മാത്രേ ഒഴിവുള്ളൂന്ന് പുരുഷോത്തമന് നായര്‍ രാത്രി ഭക്ഷണ സമയത്ത് ഓര്‍ക്കുകയും
ചെയ്തു. എന്തെങ്കിലുമാവട്ടെന്ന്
വിചാരിച്ച് ഒന്നും സുമതിയോട് പറഞ്ഞില്ല.
മോന് സ്കൂളില്‍ നിന്ന് വന്ന ഉടുപ്പ് മാറുമ്പോഴാണ് കിടപ്പു
മുറിയുടെ ഒരു കോണില്‍ പുതപ്പിന്
അടിയിലായി ഒരു നീളമുള്ള പഴുതാര ശ്രദ്ധയില്‍ പെട്ടത്. പാറ്റ, പല്ലി , പഴുതാര
ഇവയൊക്കെ കണ്ടാല്‍ മോന് ഉറക്കെ നിലവിളിക്കുക സ്വാഭാവികമാണ്.
“ ഓ ഒരു പഴുതാരയെ കണ്ടതിനാണൊ നീ ഇങ്ങനെ
നിലവിളിക്കുന്നത്”
കൈകൊണ്ട് പുതപ്പിനടിയിലെ പഴുതാരെയെ എടുത്ത് വെളിയില്‍
കളയുമ്പോള്‍ സുമതി പറഞ്ഞു.
പിന്നീട് ഒന്നും സംഭവിക്കാത്തതു പോലെ സുമതി അടുക്കളയിലേക്ക്
കയറിപ്പോവുകയും ചെയ്തു.
രാത്രി വൈകിയെത്തിയ പുരുഷോത്തമന് നായര്‍ പഴുതാരയെ
സ്വപ്നം കണ്ട് പേടിച്ച് കരയുന്ന മകനെ ചേര്‍ത്ത് കിടത്തുകയും
പപ്പയുള്ളപ്പോള്‍ ഒരു പഴുതാരയും നിന്റെയടുത്ത്
വരില്ലെന്ന് ധൈര്യം കൊടുക്കുകയും ചെയ്തു.
.
മുറ്റത്തും പറമ്പിലും പഴുതാരകളുടെ എണ്ണം വര്‍ദ്ധിക്കുന്നത്
പുരുഷോത്തമന് നായര്‍ ശ്രദ്ധിക്കാതിരുന്നില്ല്. വിവരം ഭാര്യ സുമതിയെ അറിയിക്കുകയും
മുറ്റത്തും വരാന്തയിലുമൊക്കെയായി നട്ടു നനച്ചിരിക്കുന്ന ചെടിച്ചട്ടികള്‍
പുറത്തേക്ക് മാറ്റാന്‍ ജോലിക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍നല്‍കുകയും ചെയ്തിട്ടാണ്
പുരുഷോത്തമന് നായര്‍ അന്ന് ഓഫീസിലേക്ക് പോയത്.
ഓഫീസില്‍ പോകാന്‍ ഗേറ്റില്‍ എത്തിയപ്പോഴാണ് മുകുന്ദന്
നായര്‍ പുതിയ ഏതോ ചെടിയുടെ വിവരങ്ങളുമായി വീട്ടിലേക്ക് വരുന്നത്. കുശലങ്ങള്‍
ചോദിച്ച് സമയം മെനക്കെടുത്താന്‍ മുകുന്ദന് മേനോനും അതു പോലെ പുരുഷോത്തമന് നായര്‍ക്കും
സമയമുണ്ടായില്ല. ഒരു ചിരി മുഖ്തത് വരുത്തി രണ്ടു പേരും പരസ്പരം എതിര്
ദിശകളിലേക്ക് പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്തു.
ഓഫീസില്‍ വളരെ തിരക്ക് പിടിച്ച് കാര്യങ്ങള്‍ ചെയ്തു
കൊണ്ടിരിക്കുമ്പോഴാണ് ഫയലുകള്‍ക്കിടയില്‍ നിന്ന് ഒരു മുട്ടന്‍ പഴുതാര പതിയെ
തയയുയര്‍ത്തി നോക്കുന്നത് പുരുഷോത്തമന് നായരുടെ ശ്രദ്ധയില്‍ പെട്ടത്. അയാള്‍
പതിവിലധികം ഒച്ചയെടുത്തു കൊണ്ട് ഗോവിന്ദന് നായരെ വിളിക്കുകയും പഴുതാര വന്നതിനെ
കുറിച്ചും ഫലയുകള്ക്കിടയിലും ഓഫീസ് ഇടങ്ങളിലും ക്ലീനിങ്ങ് ചെയ്യാത്തതിനെ കുറിച്ചും കയര്‍ക്കുകയും സ്വയം
ശപിക്കുകയ്യും ചെയ്തു. വളരെ ശാന്തനായി കാണപ്പെടാറുള്ള പുരുഷോത്തമന് നായരുടെ
അപ്രതീക്ഷിതമായ ഈ പെരുമാറ്റം ഓഫീസിലും അതു പോലെ
പ്യൂണ്‍ ഗോവിന്ദനെയും തെല്ലൊന്ന് പരിഭ്രമിപ്പിച്ചു.
“സാർ അത് പഴുതാരയൊന്നുമായിരുന്നില്ല. ഫയലുകള്‍
എല്ലാം തന്നെ എന്നും രാവിലെ പൊടിയടിച്ച് വയ്ക്കാറുണ്ട് സാര്‍. അവിടെയൊക്കെ
നോക്കിയെങ്കിലും ഒറ്റ പഴുതാര പോലുമുണ്ടായില്ല സാര്‍. സാധാരണ ഈര്‍പ്പമുള്ളിടങ്ങളിലാണ്‍
പഴുതാരകളെ ചേക്കാറുക”
ഗോവിന്ദന് നായര്‍ അയാളുടെ മനസ്സിനെ ഒന്ന്
ശാന്തമാക്കാന്‍ ശ്രമിച്ചു. ഗോവിന്ദന്
നായര്‍ മുറിവിട്ട് പോയപ്പോള്‍ ‘താന്‍ ഫയലുകള്‍ക്കിടയില്‍ ഒരു പഴുതാരയെ
കണ്ടല്ലോന്ന്” പുരുഷോത്തമന് നായര്‍ ചിന്തിച്ച് കൊണ്ടിരുന്നു.
മേശപ്പുറത്തിരിക്കുന്ന നീല ഫ്ലാസ്കില്‍
നിന്ന് വെള്ളം കുടിച്ച് കൊണ്ടിരിക്കെ ഇന്നലെ രാത്രി മോന് പഴുതാരയെ സ്വപനം കണ്ട്
കരഞ്ഞത് പുരുഷോത്തമന് നായര്‍ ഓര്‍ത്തു. ഫയലുകള്‍ക്കിടയില്‍ നിന്ന് ഒരു വെളുത്ത
പേപ്പര്‍ വലിച്ചെടുത്ത് മറ്റൊന്നും
ആലോചികാതെ ചുവനന് പേന കൊണ്ട് വെറുതെ ഒരു പഴുതാരയുടെ നീളമുള്ള ചിത്രം വരച്ചു. പിന്നെ
മറ്റൊരു നീല മഴി പേന കയ്യിലെടുത്ത് പഴുതാരയ്ക്ക് കുറുകെ വരച്ച് വരച്ച് തീര്‍ത്തും
ആ പഴുതാരയെ ഇല്ലാതാക്കി.
കുറച്ച് നേരം കൂടി ഓഫീസിലിരുന്ന ശേഷം ഒരാഴ്ചാത്തെ ലീവ്
എഴുതി ക്കൊടുത്ത് പുരുഷോത്തമന് നായര്‍ ഓഫീസില്‍ നിന്നിറങ്ങി.
ടൌണിലിറങ്ങി പഴുതാരകളെ നശിപ്പിക്കാനുള്ള മരുന്നുകളെ
കുറിച്ച് മെഡിക്കല്‍ സ്റ്റോറുകളിലും സ്റ്റേഷനറികടകളിലും അന്വേഷിച്ച് നടന്നു. പലരും
പലതരം മെഡിസിനുകള്‍ കൊടുത്തെങ്കിലും അയാള്‍ക്ക് ഒന്നിലും തൃപ്തി തോന്നിയില്ല
മാത്രവുമല്ല ‘ഫെര്‍ഗു’ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് സെയിത്സ്മാന് പറഞ്ഞത്
“ പഴുതായരയല്ലേ സാര്‍ അത് ഒന്ന് രണ്ട് ദിവസം കൊണ്ട്
പോയിക്കോളും.”
“അത് നീയാണോ തീരുമാനിക്കുന്നതെന്ന്’ കയര്‍ക്കാനും
പുരുഷോത്തമന് നായര്‍ ആ സമയം തയ്യാറായി. അയാളുടെ മനസ്സില്‍ ഇപ്പോള്‍ ഒറ്റ പ്രശ്നം
മാത്രമേ ഉള്ളൂ എങ്ങിനെയെങ്കിലും പഴുതാരകളുടെ കുലം മുടിക്കണം. അയാളുടെ മനസ്സില്‍
നീളന്‍ പഴുതാരകളപ്പോള്‍ ഇഴഞ്ഞ് നടന്നു കൊണ്ടേയിരുന്നു.
അയാളപ്പോളോര്‍ത്തത്
‘കുഞ്ഞു മോനേ
പഴുതാര ഉപദ്രവിക്കുമോ?
സുമതിയുടെ വെളുത്ത് ഭംഗിയുള്ള കാല് വിരലുകളില്‍ പഴുതാര
നടന്നു കയറുമോ..
അത്രയുമോര്ത്തപ്പോൾ തന്നെ എത്രയും പെട്ടെന്ന് വീട്ടിലെത്താനും
എല്ലാ പഴുതാരക്കൂട്ടങ്ങളേയും ചുട്ട് ചാമ്പലാക്കാനും വെമ്പി.
പൊടുന്നനവെ കൃഷിയാപ്പീസറെ വഴിയില്‍ കാണാനിടയായപ്പോള്‍
പഴുതാരയെ കുറിച്ച് ചോദിക്കാമെന്ന് കരുതിയതാണ്. എന്നാല്‍ വരുന്ന ഉപതെരഞ്ഞെടുപ്പിലെ
സ്ഥാനാര്‍ത്ഥിയെ കുറിച്ചാണ് അദ്ദേഹം തുടക്കമിട്ടത്. സംസാരിക്ക്കുന്നതിനിടയില്‍ ഒരു പഴുതാര അയാളുടെ കാലിനിടയിലൂടെ ഷൂസിലേക്ക്
കയറി. പതിയെ പതിയെ അയാളുടെ കാലിനുമുകളിലേക്ക് കയറാന്‍ തുടങ്ങി.
കൃഷിയാപ്പീസറതിനെ തട്ടിക്കളഞ്ഞു കൊണ്ട് ഇതൊക്കെ പതിവുള്ളതല്ലേന്ന് ചിരിക്കുകയും
ചെയ്തു. അത്രയുമായപ്പോഴേക്കും പഴുതാരയെ കുറിച്ചെന്തെങ്കിലും ചോദിക്കാന്‍
പുരുഷോത്തമന് നായര്‍ക്ക്
തോന്നിയതേയില്ല്.
ഏട്ടനെന്താ ഈ വെപ്രാളപ്പെടുന്നേ..മുറ്റത്തും
പറമ്പിലുമൊക്കെ മരുന്നു തളിച്ചല്ലോ.. എല്ലായിടവും വൃത്തിയാക്കിയിടുകയും
ചെയ്തു. ഇനി യിപ്പോള്‍ പഴുതാരയെ
പേടിക്കേണ്ടല്ലോ..
” പോരാത്തതിന് പഴുതാരകള്‍ അത്ര വലിയ
ഉപദ്രവകാരികളൊന്നുമല്ലേട്ടാ..” സുമതി പഴുതാര സംഭവത്തെ വളരെ ചെറുതാക്കി കണ്ടപ്പോള്‍
സത്യത്തില്‍ പുരുഷോത്തമന് നായര്‍ക്ക് അമര്‍ഷമുണ്ടായി. എന്നിട്ടും ഒന്നും
പറഞ്ഞില്ല.
പിറ്റേന്നാണ് വാസുക്കുട്ടനും കുടുംബവും അമേരിക്കയില്‍
നിന്ന് തിരിച്ചെത്തിയ കഥ സുമതി പറയുന്നത്.
ഇനി കുറേക്കാലം ഇവിടെ ജീവിക്കാലോ പുരുഷട്ടാന്ന്
വന്നതിന്റെ പിറ്റേദിവസം ഇടവഴിയില്‍ വച്ച് കണ്ടപ്പോള്‍ വാസു ക്കുട്ടന് പറയുകയും
ചെയ്തു. പുരുഷോത്തമന് നായര്‍ അപ്പോള്‍ വെറുതെ ചിരിക്കുകയും ചെയ്തു. “മോനേ
ദിനേശാ അമേരിക്കയില്‍ നാള്‍ക്ക് നാള്
ദാരിദ്രം കുമിഞ്ഞ് കൂടുന്ന കാര്യം ഇവിടത്തെ സാധാരനക്കാരനു പോലുമറിയാമെന്ന്”
പുരുഷോത്തമന് നായര്‍ മനസ്സില്‍ പറയുകയും ചെയ്തു.
അതിനടുത്ത ദിവസമാണ് സുമതി ആ വാര്‍ത്ത ഊണ് മേശയില്‍
വിളമ്പിയത്. അമേരിക്കയില്‍ നിന്ന് കൊണ്ട് വന്ന
ചില്ലു കൂട്ടിലെ വളര്‍ത്തുമത്സ്യം കേരളത്തിലെ ഭക്ഷണം കഴിച്ച് അസാധാരണ്മാം
വിധം തടിച്ച് വീര്‍ത്ത് വരുന്നുവെന്ന്.
സുമതി അവിടെ പോയി കണ്ട് വണ്ണാപ്പ്പ്പോള് പറഞ്ഞത്
ഇപ്പോള്‍ ഒരു ഒന്നരവയസ്സുള്ള കുട്ടിയുടെ അത്രേം ഉണ്ട് ആ വളര്‍ത്തു മത്സ്യം
എന്നാണ്.
പത്രക്കാരും ചാനലുകാരും വന്ന് ഷൂട്ട് ചെയ്ത്
പോകുമ്പോള്‍ വാസുക്കുട്ടനും കുടുംബവും പ്രശതിയുടെ നെറുകയിലേക്ക് കയറി തുടങ്ങി.
എന്നാല്‍ മറുവശത്ത് പ്രകൃതി സ്നേഹികള്‍ ഈ വളര്‍ത്തുമത്സ്യത്തെ കൊന്ന് രാജ്യത്തെ
രക്ഷിക്കണമെന്ന് മുറവിളി കൂട്ടാന്‍ തുടങ്ങിയിരുന്നു.
സുമതി പക്ഷെ പറഞ്ഞത് മറ്റൊരു ദിശയിലാണ്.
“വാസുക്കുട്ടന് എവിടെയായലും പേരും പ്രശസ്തിയും തന്നെ.
ദാ കണ്ടില്ലേ;.. വെറുതെ കിടന്നോരു മീന്‍ ഇപ്പോള്‍ തടിച്ചുരുണ്ട് ഒരു നാലു
വയസ്സുള്ള കുഞ്ഞു പോലുണ്ട്. ഇപ്പോഴതിനെ വട്ടക്കുളത്തിലിട്ടേക്കുകയാണ്‍”
ദിനം പ്രതി വണ്ണവും ഉയരവും കൂടുന്ന അമേരിക്കന്‍
മത്സ്യം നാടിനും നാട്ടാര്‍ക്കും ആപത്താണെന്ന് മനസ്സിലാക്കാന്‍ അധികം
താമസമൊന്നുമുണ്ടായില്ല. ഓര്‍ത്തപ്പോള്‍ പുരുഷോത്തമന് നായര്‍ക്ക് തലയിലൊരു
പെരുപ്പ് അനുഭവപ്പെട്ടു.
ഭാര്യയും മോനും നല്ല ഉറക്കമാണ്. മുറിയില്‍ നല്ല ഈര്പ്പമുണ്ടെന്ന്
പുരുഷോത്തമന് നായര്‍ക്ക് തോന്നി.
“സാധാരണ ഈര്പ്പമുള്ളയിടങ്ങളിലാണ് പഴുതാരകള്‍
ചേക്കാറുക’ എന്ന പ്യൂണ്‍ ഗോവിന്ദന് പറഞ്ഞത് പുരുഷോത്തമന് നായരെ
അലട്ടിക്കൊണ്ടെയിരുന്നു.
ശബ്ദമുണ്ടാക്കാതെ കട്ടിലിനു പുറകിലും താഴെയുമായി ടോര്‍ച്ചടിച്ച്
ഒരോ മൂലയും പരിശോധനയാരംഭിച്ചു. പെട്ടെന്നാണ് വാതിലില്‍ മുട്ടു കേട്ടത്. ഒന്നല്ല
രണ്ട് തവണ. പുരുഷോസ്ത്തമന്‍ നായര്‍ ഭയ ചകിതനായി.
വാസുക്കുട്ടന്റെ വളര്‍ത്തു മത്സ്യം അയാളുടെ ചിന്തകളെ
വട്ടക്കുളത്തിലിട്ട് കുത്തിമറിച്ചു. ഒന്നും ചെയ്യാനാവാതെ ഒരു നിമിഷം നിന്നെങ്കിലും
ശ്വാസമടക്കിപ്പിടിച്ച് മുറിക്കകത്തേക്ക് കയറാന്‍ വെമ്പുന്ന പഴുതാരകളെ പുരുഷോത്തമന്
നായര്‍ കണ്ടു. കയ്യില്‍ കരുതിയ നീളന്‍
ടോര്‍ച്ച് ഒന്ന് അനക്കാന്‍ പോലുമാകാതെ അയാള്‍ ശ്വാസമില്ലാതെ കിടന്നു.
എല്ലായിടവും കയറി ഇറങ്ങിയ പഴുതാരകള്‍ സുമതിയുടെ ക്യൂട്ടെക്സിട്ട വിരലുകളിലേക്ക് ഇപ്പോ
കയറുമല്ലോന്റെ മുച്ചിലോട്ടമ്മേന്ന് നിലവിളിച്ച് ശ്വാസം പുറത്ത് വരാനാകാതെ
പുരുഷോത്തമന് നായര്‍ ബോധമറ്റ് കിടന്ന് പോയി. അപ്പോഴും സുമതിയും മകനും നല്ല ഉറക്കം
തന്നെയായിരുന്നു.
No comments:
Post a Comment